എസെക്കിയേല്‍ 8

ദേവാലയത്തിലെ മ്‌ളേച്ഛതകള്‍
1

ആറാംവര്‍ഷം ആറാംമാസം അഞ്ചാം ദിവസം ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. എന്റെ മുമ്പില്‍ യൂദായിലെ ശ്രേഷ്ഠന്‍മാരും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ വച്ചു ദൈവമായ കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു.

2

ഞാന്‍ നോക്കി. അതാ, മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപം. അവന്റെ അരക്കെട്ടുപോലെ തോന്നിയ ഭാഗത്തിനു താഴെ അഗ്‌നിയും അരക്കെട്ടിനു മുകളില്‍ തിളങ്ങുന്ന ഓടിന്‍േറ തുപോലെയുള്ള ശോഭയും.

3

കൈപോലെ തോന്നിയ ഭാഗംനീട്ടി അവന്‍ എന്റെ മുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മധ്യത്തിലേക്ക് ഉയര്‍ത്തി. ദൈവത്തില്‍നിന്നുള്ള ദര്‍ശനങ്ങളില്‍ എന്നെ ജറുസലെമില്‍ അകത്തെ അങ്കണത്തിന്റെ വടക്കേ വാതില്‍ക്കലേക്കു കൊണ്ടുപോയി. അസൂയ ജനിപ്പിക്കുന്ന അസൂയാവിഗ്രഹത്തിന്റെ പീഠം അവിടെ ഉണ്ടായിരുന്നു.

4

അതാ, അവിടെ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം. സമതലത്തില്‍വച്ചു ഞാന്‍ കണ്ട ദര്‍ശനത്തിലേതുപോലെ തന്നെ ആയിരുന്നു അത്.

5

അവിടുന്ന് എന്നോട് അരുളിചെയ്തു: മനുഷ്യപുത്രാ, വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തുക. ഞാന്‍ വടക്കു ദിക്കിലേക്കു കണ്ണുകളുയര്‍ത്തി. അതാ, ബലിപീഠത്തിന്റെ വാതില്‍ക്കല്‍ വടക്കുവശത്ത് ആ അസൂയാവിഗ്രഹം നില്‍ക്കുന്നു.

6

അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നത് നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധസ്ഥലത്തുനിന്ന് എന്നെതുരത്താന്‍വേണ്ടി ഇസ്രായേല്‍ജനം അവിടെ ചെയ്തുകൂട്ടുന്ന കടുത്ത മ്ലേച്ഛതകള്‍ നീ കാണുന്നുണ്ടോ? ഇതിനെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ ഇനിയും കാണും.

7

അവിടുന്ന് എന്നെ അങ്കണത്തിന്റെ വാതില്‍ക്കലേക്കു കൊണ്ടുവന്നു. ഞാന്‍ നോക്കി. അതാ, ഭിത്തിയില്‍ ഒരു ദ്വാരം.

8

അവിടുന്ന് എന്നോടു കല്‍പിച്ചു: മനുഷ്യപുത്രാ, ഭിത്തി തുരക്കുക. ഞാന്‍ ഭിത്തി തുരന്നു. അതാ, ഒരു വാതില്‍.

9

അവിടുന്നു തുടര്‍ന്നു, അകത്തു പ്രവേശിച്ച് അവര്‍ അവിടെ ചെയ്തുകൂട്ടുന്ന നികൃഷ്ടമായ മ്ലേച്ഛതകള്‍ കാണുക.

10

ഞാന്‍ അകത്തുകടന്നു നോക്കി. അതാ, എല്ലാത്തരം ഇഴജന്തുക്കളും അറപ്പുണ്ടാക്കുന്ന ജീവികളും ഇസ്രായേല്‍ ഭവനത്തിന്റെ എല്ലാ വിഗ്രഹങ്ങളും ചുറ്റുമുള്ള ഭിത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

11

ഇസ്രായേലിലെ എഴുപതുശ്രേഷ്ഠന്‍മാരും അവരുടെകൂടെ ഷാഫാന്റെ മകനായയാസാനിയായും അവയുടെ മുമ്പില്‍ നില്‍ക്കുന്നു. ഓരോരുത്തരുടെയും കൈയില്‍ ധൂപകലശമുണ്ടായിരുന്നു. സുഗന്ധിയായ ധൂമപടലം ഉയര്‍ന്നുകൊണ്ടിരുന്നു.

12

അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തിലെ ശ്രേഷ്ഠന്‍മാര്‍ ഇരുളില്‍, ചിത്രങ്ങള്‍ നിറഞ്ഞമുറിയില്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നുണ്ടോ? അവര്‍ പറയുന്നു: കര്‍ത്താവ് ഞങ്ങളെ കാണുന്നില്ല. കര്‍ത്താവ് ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു.

13

അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഇതിലും ഗുരുതരമായ മ്ലേച്ഛതകള്‍ അവര്‍ ചെയ്യുന്നതു നീ കാണും.

14

അവിടുന്ന് എന്നെ ദേവാലയത്തിന്റെ വടക്കേ വാതിലിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ തമ്മൂസിനെക്കുറിച്ചു വിലപിക്കുന്ന സ്ത്രീകള്‍.

15

അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛ തകള്‍ നീ കാണും.

16

ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദേവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്‌കരിക്കുകയായിരുന്നു.

17

അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ?യൂദാഭവനം ഇവിടെ കാട്ടുന്ന മേച്ഛതകള്‍ നിസ്‌സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു.

18

അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെനേരെ തിരിയും. ഞാന്‍ അവരെ വെറുതെവിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല.