ഏശയ്യാ 36

സെന്നാക്കെരിബിന്റെ ആക്രമണം
1

ഹെസക്കിയാരാജാവിന്റെ പതിന്നാലാം ഭരണവര്‍ഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് യൂദായിലെ സുരക്ഷിത നഗരങ്ങളെല്ലാം ആക്രമിച്ചു പിടിച്ചടക്കി.

2

അസ്‌സീറിയാരാജാവ് ലാഖിഷില്‍നിന്ന് റബ്ഷക്കെയെ ഒരു വലിയ സൈന്യത്തോടൊപ്പം ജറുസലെമില്‍ ഹെസക്കിയാരാജാവിന്റെ നേര്‍ക്ക് അയച്ചു. അവന്‍ അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിലുള്ള മേല്‍ക്കളത്തിന്റെ ചാലിനരികെ നിലയുറപ്പിച്ചു.

3

അപ്പോള്‍, അവന്റെ അടുത്തേക്കു ഹില്‍ക്കിയായുടെ പുത്രനായ എലിയാക്കിം എന്ന കൊട്ടാരം വിചാരിപ്പുകാരനും ഷെബ് നാ എന്ന കാര്യവിചാരകനും ആസാഫിന്റെ പുത്രനായ യോവാഹ് എന്ന ദിനവൃത്താന്തലേഖകനും ചെന്നു.

4

റബ്ഷക്കെ അവരോടു പറഞ്ഞു: ഹെസക്കിയായോടു പറയുക, മഹാനായ അസ്‌സീറിയാ രാജാവ് പറയുന്നു, നിന്റെ ആത്മധൈര്യത്തിന്റെ അടിസ്ഥാനം എന്ത്?

5

വെറും വാക്ക്‌യുദ്ധതന്ത്രവുംയുദ്ധത്തിന്റെ ശക്തിയും ആകുമെന്നു നീ വിചാരിക്കുന്നുവോ? എന്നെ എതിര്‍ക്കാന്‍ തക്കവിധം നീ ആരിലാണ് ആശ്രയിക്കുന്നത്?

6

ഈജിപ്തിനെയാണ് നീ ഇപ്പോള്‍ ആശ്രയിക്കുന്നത്. ഊന്നിനടക്കുന്നവന്റെ ഉള്ളങ്കൈയില്‍ തുളച്ചുകയറുന്ന പൊട്ടിയ ഓടത്തണ്ടിനു തുല്യമാണത്. ഈജിപ്തുരാജാവായ ഫറവോ തന്നെ ആശ്രയിക്കുന്നവന് അത്തരത്തിലുള്ളവനാണ്.

7

ഞങ്ങളുടെ ദൈവമായ കര്‍ത്താവിലാണു ഞങ്ങള്‍ ആശ്രയിക്കുന്നത് എന്നു നീ എന്നോടു പറഞ്ഞാല്‍, നിങ്ങള്‍ ഈ ബലിപീഠത്തിനു മുന്‍പില്‍ മാത്രം ആരാധന നടത്തിയാല്‍ മതി എന്നു യൂദായോടും ജറുസലെമിനോടും പറഞ്ഞുകൊണ്ട് അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളുമല്ലേ ഹെസക്കിയാ നശിപ്പിച്ചത്?

8

എന്റെ യജമാനനായ അസ്‌സീറിയാരാജാവുമായി പന്തയംവയ്ക്കുക. നിനക്കുവേണ്ടത്ര കുതിരപ്പടയാളികള്‍ ഉണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം.

9

രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്റെ യജമാനന്റെ ഏറ്റവും ചെറിയ ദാസന്‍മാരില്‍പ്പെട്ട ഒരു സേനാനായകനെയെങ്കിലും തിരിച്ചോടിക്കാന്‍ കഴിയുമോ?

10

കര്‍ത്താവിന്റെ സഹായമില്ലാതെയാണോ ഈ ദേശത്തെനശിപ്പിക്കാന്‍വേണ്ടി ഞാന്‍ പുറപ്പെട്ടിരിക്കുന്നത്? കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഈ ദേശത്തിനു നേരേ ചെന്ന് അതിനെ നശിപ്പിക്കുക.

11

അപ്പോള്‍, എലിയാക്കിമും ഷെബ്‌നായും യോവാഹുംകൂടി റബ്ഷക്കെയോടു പറഞ്ഞു: നിന്റെ ദാസന്‍മാരോടു ദയവായി അരമായഭാഷയില്‍ സംസാരിക്കുക; ഞങ്ങള്‍ക്ക് അതു മനസ്‌സിലാകും. കോട്ടയുടെ മുകളിലുള്ള ജനം കേള്‍ക്കേ ഞങ്ങളോടു ഹെബ്രായഭാഷയില്‍ സംസാരിക്കരുത്.

12

റബ്ഷക്കെ മറുപടി പറഞ്ഞു: സ്വന്തം വിസര്‍ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്ന കോട്ടയുടെ മുകളിലിരിക്കുന്ന ജനത്തോടല്ലാതെ നിന്നോടും നിന്റെ യജമാനനോടും ഈ വാക്കുകള്‍ പറയാനാണോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്?

13

അനന്തരം റബ്ഷക്കെ എഴുന്നേറ്റു നിന്ന് ഹെബ്രായഭാഷയില്‍ ഉറക്കെവിളിച്ചുപറഞ്ഞു: മഹാനായ അസ്‌സീറിയാരാജാവിന്റെ വാക്കുകള്‍ ശ്രവിച്ചാലും.

14

രാജാവ് പറയുന്നു: ഹെസക്കിയ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ! നിങ്ങളെ രക്ഷിക്കാന്‍ അവനു കഴിയുകയില്ല.

15

നിശ്ചയമായും കര്‍ത്താവ് നമ്മെ രക്ഷിക്കും; ഈ നഗരം അസ്‌സീറിയാരാജാവിന്റെ പിടിയില്‍ അമരുകയില്ല എന്നു പറഞ്ഞ് കര്‍ത്താവില്‍ ആശ്രയിക്കാന്‍ ഹെസക്കിയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ! നിങ്ങള്‍ ഹെസക്കിയായുടെ വാക്കു ശ്രദ്ധിക്കരുത്.

16

അസ്‌സീറിയാരാജാവു പറയുന്നു: സമാധാന ഉടമ്പടി ചെയ്ത് നിങ്ങള്‍ എന്റെ അടുത്തുവരുവിന്‍. അപ്പോള്‍, നിങ്ങള്‍ക്കു സ്വന്തം മുന്തിരിയില്‍നിന്നും അത്തിവൃക്ഷത്തില്‍നിന്നും ഭക്ഷിക്കുന്നതിനും സ്വന്തം തൊട്ടിയില്‍നിന്നു കുടിക്കുന്നതിനും ഇടവരും.

17

ഞാന്‍ വന്നു നിങ്ങളുടേതുപോലുള്ള ഒരു നാട്ടിലേക്ക്, ധാന്യങ്ങളുടെയും വീഞ്ഞിന്റെയും നാട്ടിലേക്ക്, നിങ്ങളെ കൊണ്ടുപോകുന്നതുവരെ നിങ്ങള്‍ അങ്ങനെ കഴിയും.

18

കര്‍ത്താവ് നമ്മെ രക്ഷിക്കും എന്നു പറഞ്ഞ് ഹെസക്കിയാ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഏതെങ്കിലും ജനതയുടെ ദേവന്‍ അസ്‌സീറിയാരാജാവിന്റെ കൈയില്‍നിന്നു സ്വന്തം ജനത്തെ രക്ഷിച്ചിട്ടുണ്ടോ?

19

ഹാമാത്തിന്റെയും അര്‍പ്പാദിന്റെയും ദേവന്‍മാര്‍ എവിടെ? സെഫാര്‍വയിമിന്റെ ദേവന്‍മാര്‍ എവിടെ? സമരിയായെ എന്റെ കൈയില്‍നിന്നു മോചിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചോ?

20

ഈ രാജ്യങ്ങളിലെ ദേവന്‍മാരില്‍ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്റെ പിടിയില്‍ നിന്നു മോചിപ്പിച്ചിട്ടുള്ളത്? ജറുസലെമിനെ എന്റെ കൈയില്‍ നിന്നു കര്‍ത്താവ് രക്ഷിക്കുമെന്നു പിന്നെ എങ്ങനെ കരുതാം?

21

ജനം അവനോടു മറുപടിയൊന്നും പറഞ്ഞില്ല. എന്തെന്നാല്‍, അവരോടു മറുപടി പറയരുതെന്ന് രാജാവു കല്‍പിച്ചിരുന്നു.

22

അപ്പോള്‍ ഹില്‍ക്കിയായുടെ പുത്രനും കൊട്ടാരം വിചാരിപ്പുകാരനുമായ എലിയാക്കിമും കാര്യവിചാരകനായ ഷെബ്‌നായും ആസാഫിന്റെ പുത്രനും ദിനവൃത്താന്തലേഖകനു മായ യോവാബും ഹെസക്കിയായുടെ അടുത്തു മടങ്ങിവന്ന് വസ്ത്രം കീറിക്കൊണ്ടു റബ്ഷക്കെയുടെ വാക്കുകള്‍ അറിയിച്ചു.