ഏശയ്യാ 37

ഏശയ്യായുടെ ഉപദേശം
1

ഹെസക്കിയാ രാജാവ് ഇതുകേട്ട് വസ്ത്രം കീറി ചാക്കുടുത്തു കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.

2

കൊട്ടാരം വിചാരിപ്പുകാരനായ എലിയാക്കിമിനെയും കാര്യവിചാരകനായ ഷെബ്‌നായെയും ശ്രേഷ്ഠപുരോഹിതന്‍മാരെയും ചാക്കുടുപ്പിച്ച് ആമോസിന്റെ പുത്രനായ ഏശയ്യാ പ്രവാചകന്റെ അടുത്തേക്ക് അവന്‍ അയച്ചു.

3

അവര്‍ ഏശയ്യായോടു പറഞ്ഞു: ഹെസക്കിയാ പറയുന്നു. ഇതു കഷ്ടതയുടെയും ശാസനയുടെയും കടുത്ത അവമാനത്തിന്റെയും ദിന മാണ്. കുഞ്ഞുങ്ങള്‍ പിറക്കേണ്ട നേരമായി, എന്നാല്‍, പ്രസവിക്കാന്‍ ശക്തിയില്ല.

4

ജീവിക്കുന്നവനായ ദൈവത്തെനിന്ദിക്കാന്‍ തന്റെ യജമാനനായ അസ്‌സീറിയാരാജാവ് അയച്ചിരുന്ന റബ്ഷക്കെയുടെ വാക്കുകള്‍ നിന്റെ ദൈവമായ കര്‍ത്താവ് കേട്ടിരിക്കുകയില്ലേ? ആ വാക്കുകള്‍ക്ക് അവിടുന്ന് ശിക്ഷ നല്‍കുകയില്ലേ? അതിനാല്‍, അവശേഷിച്ചിരിക്കുന്നവര്‍ക്കുവേണ്ടി നീ പ്രാര്‍ഥിക്കുക.

5

ഹെസക്കിയാരാജാവിന്റെ ദാസന്‍മാര്‍ ഏശയ്യായെ സമീപിച്ചപ്പോള്‍ അവന്‍ അവരോടു പറഞ്ഞു:

6

നിങ്ങളുടെയജമാനനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു, അസ്‌സീറിയാരാജാവിന്റെ ദാസന്‍മാര്‍ എന്നെ നിന്ദിച്ചുപറഞ്ഞവാക്കുകേട്ട് പേടിക്കേണ്ടാ.

7

അവന്‍ ഒരു കിംവദന്തികേട്ട് സ്വന്തം നാട്ടിലേക്ക് പോകത്തക്കവിധം അവനില്‍ ഞാനൊരു ആത്മാവിനെ നിക്‌ഷേപിക്കും. സ്വന്തം ദേശത്തുവച്ചു വാളിനിരയാകാന്‍ ഞാന്‍ അവന് ഇടവരുത്തും. റബ്ഷക്കെ മടങ്ങിപ്പോയി.

8

അസ്‌സീറിയാരാജാവ് ലിബ്‌നായ്‌ക്കെതിരേയുദ്ധം ചെയ്യുന്നത് അവന്‍ കണ്ടു. രാജാവ് ലാഖിഷ് വിട്ടെന്ന് അവന്‍ കേട്ടിരുന്നു.

9

തനിക്കെതിരേയുദ്ധംചെയ്യാന്‍ എത്യോപ്യാരാജാവായ തിര്‍ഹാക്കാ പുറപ്പെട്ടിരിക്കുന്നെന്ന് രാജാവു കേട്ടു. അവന്‍ ഹെസക്കിയായുടെ അടുത്തേക്കു ദൂതന്‍മാരെ അയച്ചു പറഞ്ഞു:

10

യൂദാരാജാവായ ഹെസക്കിയായോടു നിങ്ങള്‍ പറയണം, അസ്‌സീറിയാ രാജാവിന്റെ കരങ്ങളില്‍ ജറുസലെം ഏല്‍പ്പിക്കപ്പെടുകയില്ലെന്നു വാഗ്ദാനംചെയ്ത് നിങ്ങള്‍ ആശ്രയിക്കുന്ന ദൈവം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!

11

അസ്‌സീറിയാരാജാക്കന്‍മാര്‍ എല്ലാ ദേശങ്ങളെയും എപ്രകാരം നിശ്‌ശേഷം നശിപ്പിച്ചു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ക്കു രക്ഷകിട്ടുമോ?

12

എന്റെ പിതാക്കന്‍മാര്‍ നശിപ്പിച്ച ഗോസാന്‍, ആരാന്‍, റസെഫ്, തെലാസറിലുണ്ടായിരുന്ന ഏദന്‍കാര്‍ എന്നീ ജനതകളെ അവരുടെ ദേവന്‍മാര്‍ രക്ഷിച്ചോ?

13

ഹാമാത്തിലെയും അര്‍പ്പാദിലെയും സെ ഫാര്‍വയിം നഗരത്തിലെയും ഹേനായിലെയും ഇവ്വായിലെയും രാജാക്കന്‍മാര്‍ ഇപ്പോള്‍ എവിടെ?

14

ഹെസക്കിയാ, ദൂതന്‍മാരുടെ കൈയില്‍നിന്നു കത്തു വാങ്ങി വായിച്ചു, അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച്, അത് അവിടുത്തെ മുന്‍പില്‍ നിവര്‍ത്തിവച്ചു.

15

അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:

16

സൈന്യങ്ങളുടെ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, കെരൂബുകളിന്‍മേല്‍ സിംഹാസനസ്ഥനായിരിക്കുന്നവനേ, അങ്ങാണ്, അങ്ങുമാത്രമാണ് ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. ആകാശവും ഭൂമിയും അങ്ങ് സൃഷ്ടിച്ചു.

17

കര്‍ത്താവേ, ചെവിചായിച്ച് ശ്രവിക്കണമേ! അങ്ങ് കണ്ണു തുറന്നു കടാക്ഷിക്കണമേ! ജീവിക്കുന്നവനായ ദൈവത്തെനിന്ദിക്കാന്‍ സെന്നാക്കെരിബ് അയച്ച സന്‌ദേശം അങ്ങ് ശ്രവിക്കണമേ!

18

കര്‍ത്താവേ, അസ്‌സീറിയാ രാജാക്കന്‍മാര്‍ എല്ലാ ജനതകളെയും അവരുടെദേശങ്ങളെയും ശൂന്യമാക്കുകയും

19

അവരുടെ ദേവന്‍മാരെ അഗ്‌നിക്കിരയാക്കുകയും ചെയ്തുവല്ലോ. അവര്‍ ദേവന്‍മാരായിരുന്നില്ല. മനുഷ്യന്റെ കരവേലയായ മരവും കല്ലും മാത്രമായിരുന്നു അവര്‍. അതുകൊണ്ടാണല്ലോ അവനശിപ്പിക്കപ്പെട്ടത്.

20

ഞങ്ങളുടെദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ! അങ്ങ് മാത്രമാണു കര്‍ത്താവെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ!

21

അപ്പോള്‍, ആമോസിന്റെ പുത്രനായ ഏശയ്യാ, ഹെസക്കിയായ്ക്ക് ഈ സന്‌ദേശംഅയച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അസ്‌സീറിയാരാജാവായ സെന്നാക്കെരിബിനെ സംബന്ധിച്ചു നീ എന്നോടു പ്രാര്‍ഥിച്ചു.

22

അവനെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു: കന്യകയായ സീയോന്‍പുത്രി നിന്നെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ജറുസലെംപുത്രി പരിഹാസപൂര്‍വം നിന്റെ പിന്നില്‍ തലയാട്ടുന്നു.

23

ആരെയാണു നീ നിന്ദിക്കുകയും ശകാരിക്കുകയും ചെയ്തത്? ആര്‍ക്കെതിരേയാണ് നീ ഉച്ചത്തില്‍ സംസാരിക്കുകയും അഹങ്കാരത്തോടെ കണ്ണുയര്‍ത്തുകയും ചെയ്തത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരായി!

24

നിന്റെ ദാസന്‍മാര്‍ വഴി നീ കര്‍ത്താവിനെ നിന്ദിച്ചുപറഞ്ഞു: എന്റെ അനേകം രഥങ്ങളുമായി ഞാന്‍ പര്‍വതങ്ങളുടെ മുകളിലും, ലബനോന്റെ വിദൂരശിഖരങ്ങളിലും കയറി; അതിന്റെ ഉയര്‍ന്ന ദേവദാരുക്കളെയും വിശിഷ്ടമായ സരള മരങ്ങളെയും ഞാന്‍ വെട്ടിവീഴ്ത്തി. അതിന്റെ വിദൂരമായ കൊടുമുടിയിലും ഇടതിങ്ങിവളരുന്ന വനത്തിലും ഞാന്‍ കടന്നുചെന്നു.

25

ഞാന്‍ കിണറുകള്‍ കുഴിച്ചു വെള്ളം കുടിച്ചു. എന്റെ ഉള്ളങ്കാല്‍കൊണ്ട് ഈജിപ്തിലെ നദികളെയെല്ലാം ഞാന്‍ വറ്റിച്ചുകളഞ്ഞു.

26

ഞാന്‍ ഇതുപണ്ടേ നിശ്ചയിച്ചതാണെന്ന് നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്ചയിച്ചത് ഞാന്‍ ഇപ്പോള്‍ നടപ്പിലാക്കുന്നു - നീ സുരക്ഷിതനഗരങ്ങളെ തകര്‍ത്തു നാശക്കൂമ്പാരമാക്കും;

27

അപ്പോള്‍ അതിലെ നിവാസികള്‍ ശക്തിക്ഷയിച്ച് ആകുലരും പരിഭ്രാന്തരും ആകും. അവര്‍ വയലിലെ സസ്യങ്ങള്‍പോലെയും ഇളംപുല്ലുപോലെയും വളരുന്നതിനുമുന്‍പേ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെയും ആയിത്തീരും - ഇതെല്ലാം ഞാന്‍ പണ്ടേ നിശ്ചയിച്ചതാണ്.

28

നിന്റെ പ്രവൃത്തികളും വ്യാപാരങ്ങളും നീ എന്റെ നേരേ കോപിക്കുന്നതും ഞാന്‍ അറിയുന്നു.

29

നീ എന്നോടു കോപിക്കുകയും നിന്റെ അഹങ്കാരം ഞാന്‍ അറിയുകയും ചെയ്തതുകൊണ്ട് ഞാന്‍ എന്റെ കൊളുത്ത് നിന്റെ മൂക്കിലും കടിഞ്ഞാണ്‍ നിന്റെ വായിലും ഇട്ട്, വന്നവഴിക്കുതന്നെ നിന്നെതിരിച്ചോടിക്കും.

30

ഇതു നിങ്ങള്‍ക്ക് അടയാളമായിരിക്കും; ഈ വര്‍ഷം സ്വയം വളരുന്നതു ഭക്ഷിക്കുക. രണ്ടാം വര്‍ഷവും അങ്ങനെതന്നെ ചെയ്യുക. മൂന്നാംവര്‍ഷം വിത്തു വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുകയും അവയുടെ ഫലം ആസ്വദിക്കുകയും ചെയ്യുക.

31

യൂദായുടെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ വീണ്ടും വേരുപിടിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യും.

32

ജറുസലെമില്‍നിന്ന് ഒരു അവശിഷ്ടഭാഗം പുറപ്പെടും; സീയോന്‍പര്‍വതത്തില്‍നിന്ന് അതിജീവിച്ചവരുടെ ഒരു ഗണവും. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിവൃത്തിയാക്കും.

33

അസ്‌സീറിയാരാജാവിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവന്‍ ഈ നഗരത്തിലേക്കു വരുകയോ ഇതിനെതിരേ അമ്പെയ്യുകയോ ചെയ്യുകയില്ല; പരിചയുമേന്തി വന്ന് ഇതിനെതിരേ ഉപരോധവലയം നിര്‍മിക്കുകയില്ല.

34

വന്നവഴിയിലൂടെത്തന്നെ അവന്‍ തിരിച്ചുപോകുമെന്നും നഗരത്തില്‍ പ്രവേശിക്കുകയില്ലെന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു.

35

എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനു വേണ്ടിയും ഞാന്‍ ഈ നഗരത്തെ സംര ക്ഷിക്കും.

36

കര്‍ത്താവിന്റെ ദൂതന്‍ അസ്‌സീറിയാക്കാരുടെ പാളയത്തില്‍കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരംപേരെ വധിച്ചു. അതിരാവിലെ ഉണര്‍ന്നപ്പോള്‍ അവരെല്ലാം മരിച്ചുകിടക്കുന്നതുകണ്ടു.

37

അപ്പോള്‍ അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് തിരിച്ചുപോയി നിനവേയില്‍ വസിച്ചു.

38

തന്റെ ദേവനായ നിസ്‌റോക്കിന്റെ ക്‌ഷേത്രത്തില്‍ ആരാധന നടത്തുമ്പോള്‍ അവനെ പുത്രന്‍മാരായ അദ്രാമെലെക്ക്, ഷരേസെര്‍ എന്നിവര്‍ ചേര്‍ന്നു വാളുകൊണ്ട് വധിച്ചിട്ട്, അരാറാത്തിന്റെ ദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. അവനു പകരം പുത്രനായ എസാര്‍ഹദോന്‍ ഭരണമേറ്റു.