ഏശയ്യാ 39

ബാബിലോണ്‍ ദൂതന്‍മാര്‍
1

അക്കാലത്ത്, ഹെസക്കിയാരാജാവ് രോഗിയായിരുന്നിട്ടും സുഖം പ്രാപിച്ചു എന്നു കേട്ട് ബലാദാന്റെ പുത്രനും ബാബിലോണ്‍ രാജാവുമായ മെറോദാക്കുബലാദാന്‍ എഴുത്തുകളും സമ്മാനങ്ങളുമായി ദൂതന്‍മാരെ അവന്റെ അടുത്തേക്കയച്ചു.

2

ഹെസക്കിയാ അവരെ സ്വീകരിച്ചു. അവന്‍ തന്റെ ഭണ്ഡാരവും വെള്ളിയും സ്വര്‍ണവും സുഗന്ധവ്യഞ്ജനങ്ങളും പരിമളതൈലവും തന്റെ ആയുധശാല മുഴുവനും സംഭരണശാലകളില്‍ ഉണ്ടായിരുന്ന സര്‍വവും അവര്‍ക്കു കാണിച്ചുകൊടുത്തു. ഹെസക്കിയാ അവരെ കാണിക്കാത്തതായി അവന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ ഒന്നും ഉണ്ടായിരുന്നില്ല.

3

ഏശയ്യാ പ്രവാചകന്‍ ഹെസക്കിയാരാജാവിനെ സമീപിച്ചു ചോദിച്ചു: ഇവര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്റെ അടുത്തു വന്നു? ഹെസക്കിയാ പറഞ്ഞു: അവര്‍ വിദൂരസ്ഥമായ ബാബിലോണില്‍നിന്നാണ് എന്റെ അടുത്തു വന്നത്.

4

അവന്‍ ചോദിച്ചു: അവര്‍ നിന്റെ ഭവനത്തില്‍ എന്തെല്ലാം കണ്ടു? ഹെസക്കിയാ പറഞ്ഞു: എന്റെ ഭവനത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ അവരെ കാണിക്കാത്തതായി എന്റെ സംഭരണ ശാലകളില്‍ ഒന്നുമില്ല.

5

ഏശയ്യാ ഹെസക്കിയായോടു പറഞ്ഞു: സൈന്യങ്ങളുടെ കര്‍ത്താവിന്റെ വാക്കു ശ്രവിക്കുക.

6

നിന്റെ ഭവനത്തിലുള്ളതും ഇന്നുവരെ നിന്റെ പിതാക്കന്‍മാര്‍ സമ്പാദിച്ചതുമായ സകലതും ബാബിലോണിലേക്കു കൊണ്ടുപോകുന്ന ദിനങ്ങള്‍ വരുന്നു. ഒന്നും അവശേഷിക്കുകയില്ലെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.

7

നിനക്കു ജനിച്ച നിന്റെ സ്വന്തം പുത്രന്‍മാരില്‍ ചിലരെയും പിടിച്ചുകൊണ്ടു പോകും. ബാബിലോണ്‍രാജാവിന്റെ കൊട്ടാരത്തിലെ ഷണ്‍ഡന്‍മാരായിരിക്കും അവര്‍.

8

ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ സംസാരിച്ച കര്‍ത്താവിന്റെ വചനങ്ങള്‍ ശ്രേഷ്ഠമാണ്. എന്തുകൊണ്ടെന്നാല്‍, അവന്‍ വിചാരിച്ചു: എന്റെ നാളുകളില്‍ സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും.