ഏശയ്യാ 40

ജനത്തിന് ആശ്വാസം
1

നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!

2

ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍! അവളുടെ അടിമത്തം അവസാനിച്ചു; തിന്‍മകള്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍നിന്ന് ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.

3

ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍.

4

താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.

5

ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.

6

വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക! ഞാന്‍ ആരാഞ്ഞു: ഞാന്‍ എന്ത് ഉദ്‌ഘോഷിക്കണം? ജഡം തൃണം മാത്രം; അതിന്റെ സൗന്ദര്യം വയലിലെ പുഷ്പംപോലെ ക്ഷണികവും!

7

കര്‍ത്താവിന്റെ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും; മനുഷ്യന്‍ പുല്ലുമാത്രം!

8

പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും.

9

സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ, ഉയര്‍ന്ന മലയില്‍ക്കയറി ശക്തിയോടെ സ്വരമുയര്‍ത്തി പറയുക; സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ, നിര്‍ഭയം വിളിച്ചു പറയുക;

10

യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്.

11

ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു.

അതുല്യനായ ദൈവം
12

കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും, ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്തവനാര്?

13

കര്‍ത്താവിന്റെ ആത്മാവിനെ നിയന്ത്രിക്കാന്‍ ആരുണ്ട്? ഏത് ഉപദേശകന്‍ അവിടുത്തേക്കു പ്രബോധനം നല്‍കി?

14

ആരോട് അവിടുന്ന് ഉപദേശം തേടി? നീതിയുടെ പാത അവിടുത്തെ പഠിപ്പിക്കുകയും അവിടുത്തേക്ക് ജ്ഞാനം പകര്‍ന്നു കൊടുത്ത്, അറിവിന്റെ മാര്‍ഗം നിര്‍ദേശിക്കുകയും ചെയ്തത് ആര്?

15

ജനതകള്‍ അവിടുത്തേക്ക് തൊട്ടിയില്‍ ഒരുതുള്ളി വെള്ളംപോലെയും വെള്ളിക്കോലില്‍ പൊടിപോലെയും ആണ്. ദ്വീപുകളെ അവിടുന്ന് നേര്‍ത്ത പൊടിപോലെ കരുതുന്നു.

16

ലബനോന്‍ വിറകിനു തികയുകയില്ല; അവിടെയുള്ള മൃഗങ്ങള്‍ ഒരു ദഹനബലിക്കു മതിയാവുകയില്ല.

17

അവിടുത്തെ മുന്‍പില്‍ ജനതകള്‍ ഒന്നുമല്ല. ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയേ അവിടുന്ന് അവയ്ക്കു സ്ഥാനം നല്‍കിയിട്ടുള്ളു.

18

ദൈവത്തെ ആരോടു നിങ്ങള്‍ തുലനം ചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്?

19

ശില്‍പി വാര്‍ത്തതും സ്വര്‍ണപ്പണിക്കാരന്‍ സ്വര്‍ണംപൂശി വെള്ളിച്ചങ്ങലകള്‍ അണിയിച്ചതുമായ വിഗ്രഹമോ?

20

ആരാധനയ്ക്കു ദരിദ്രന്‍ ദ്രവിച്ചുപോകാത്ത തടിക്കഷണം തിരഞ്ഞെടുക്കുന്നു; ചലിക്കാത്ത പ്രതിമയുണ്ടാക്കാന്‍ അവന്‍ വിദഗ്ധനായ ശില്‍പിയെ അന്വേഷിക്കുന്നു.

21

നിങ്ങള്‍ക്കറിഞ്ഞുകൂടേ? കേട്ടിട്ടില്ലേ? ആരംഭം മുതല്‍ക്കേ നിങ്ങളോടിതു പറഞ്ഞിട്ടില്ലേ? ഭൂമിയുടെ അടിസ്ഥാനങ്ങളില്‍നിന്നു നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലേ?

22

ഭൂമിക്കു മുകളില്‍ ആകാശവിതാനത്തിന് ഉപരി ഉപവിഷ്ടനായിരിക്കുന്നവനാണ് അവിടുന്ന്; ഭൂവാസികള്‍ വിട്ടിലുകള്‍ക്ക് തുല്യരാണ്. അവിടുന്ന് ആകാശത്തെ തിരശ്ശീല പോലെ നിവര്‍ത്തുകയും കൂടാരം പോലെ വിരിക്കുകയും ചെയ്യുന്നു.

23

അവിടുന്ന് ഭൂമിയിലെ പ്രഭുക്കന്‍മാരെ ഇല്ലാതാക്കുകയും ഭരണാധിപന്‍മാരെ ശൂന്യരാക്കുകയും ചെയ്യുന്നു.

24

നട്ടയുടനെ, വിതച്ചയുടനെ, വേരെടുത്തയുടനെ അവിടുത്തെനിശ്വാസത്തില്‍ അവ കരിഞ്ഞു പോകുന്നു; വൈക്കോലിനെയന്നെപോലെ കൊടുങ്കാറ്റ് അവയെ പറത്തിക്കളയുന്നു.

25

ആരോടു നിങ്ങളെന്നെ ഉപമിക്കും, ആരോടാണെനിക്കു സാദൃശ്യം എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു.

26

നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍, ആരാണിവയെല്ലാം സൃഷ്ടിച്ചത്? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണ മനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവും മൂലം അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല.

27

യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്?

28

നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ് അഗ്രാഹ്യമാണ്.

29

തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.

30

യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം.

31

എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.