ഏശയ്യാ 46

വ്യാജദേവന്‍മാരുടെ പതനം
1

ബേല്‍ മുട്ടുമടക്കുന്നു; നെബോ കുമ്പിടുന്നു; അവരുടെ വിഗ്രഹങ്ങള്‍ കന്നുകാലികളുടെയും മൃഗങ്ങളുടെയുംമേല്‍ വച്ചിരിക്കുന്നു. നിങ്ങള്‍ വഹിക്കുന്ന ഈ വിഗ്രഹങ്ങള്‍ പരിക്ഷീണരായ മൃഗങ്ങള്‍ ചുമക്കുന്ന ഭാരംപോലെയാണ്.

2

അവ കുനിഞ്ഞ് കുമ്പിട്ടുപോകുന്നു; അവയെ ഭാരത്തില്‍നിന്നു രക്ഷിക്കാനാവാതെ അവരും അടിമത്തത്തിലേക്കു നീങ്ങുന്നു.

3

ഗര്‍ഭത്തിലും ജനിച്ചതിനു ശേഷവും ഞാന്‍ വഹിച്ച യാക്കോബുഭവനമേ, ഇസ്രായേല്‍ഭവനത്തില്‍ അവശേഷിക്കുന്നവരേ, എന്റെ വാക്കു കേള്‍ക്കുവിന്‍.

4

നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും.

5

ആരോടു നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിക്കു തുല്യന്‍? ആരോടു നീ എന്നെതുലനം ചെയ്യും?

6

എനിക്കു സമനായി ആരുണ്ട്? മടിശ്ശീലയില്‍നിന്നു ധാരാളമായി സ്വര്‍ണവും വെള്ളിക്കോലില്‍ തൂക്കി വെള്ളിയും എടുത്ത് ദേവനെ നിര്‍മിക്കാന്‍ സ്വര്‍ണപ്പണിക്കാരനെ അവര്‍ കൂലിക്കെടുക്കുന്നു; അതിന്റെ മുന്‍പില്‍ വീണ് ആരാധിക്കുന്നു.

7

അവര്‍ അതിനെ ചുമലില്‍ വഹിച്ചുകൊണ്ടുപോയിയഥാസ്ഥാനം ഉറപ്പിക്കുന്നു. അവിടെനിന്ന് അതിനു ചലിക്കാനാവില്ല. ഒരുവന്‍ കേണപേക്ഷിച്ചാല്‍ അത് ഉത്തരമരുളുകയോ ക്‌ളേശങ്ങളില്‍നിന്ന് അവനെ രക്ഷിക്കുകയോ ചെയ്യുന്നില്ല.

8

അതിക്രമികളേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ ഇത് അനുസ്മരിക്കുകയും മനസ്‌സില്‍ വയ്ക്കുകയും ചെയ്യുവിന്‍.

9

പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍, ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍ തന്നെ ദൈവം, എന്നെപ്പോലെ മറ്റാരുമില്ല.

10

എന്റെ ഉപദേശങ്ങള്‍ നിലനില്‍ക്കും, എന്റെ ഉദ്‌ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയും ചെയ്യും എന്നു പറഞ്ഞ് ആദിയിലേ ഞാന്‍ എന്റെ ഉദ്‌ദേശ്യം വെളിപ്പെടുത്തി. പുരാതനകാലംമുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി.

11

കിഴക്കുനിന്ന് ഒരു ഹിംസ്രപക്ഷിയെ ഞാന്‍ വിളിക്കും. എന്റെ അഭീഷ്ടം നിറവേറ്റുന്ന ഒരുവനെ ദൂരദേശത്തുനിന്നു വരുത്തും. ഞാന്‍ പറഞ്ഞു, അതു ചെയ്യും; തീരുമാനിച്ചു, അതു നടപ്പിലാക്കും.

12

വിമോചനം അകലെയാണെന്നു കരുതുന്ന മര്‍ക്കടമുഷ്ടികളേ, എന്റെ വാക്കു കേള്‍ക്കുവിന്‍.

13

ഞാന്‍ മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. ഞാന്‍ സിയോനു രക്ഷയും ഇസ്രായേലിനു മഹത്വവും നല്‍കും.