ഏശയ്യാ 47

ബാബിലോണിനു നാശം
1

കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങി പൊടിയിലിരിക്കുക! കല്‍ദായപുത്രീ, സിംഹാസനം വെടിഞ്ഞ് നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല.

2

നീ തിരികല്ലില്‍ മാവ് പൊടിക്കുക; നീ മൂടുപടം മാറ്റുക.മേലങ്കി ഉരിയുക; നഗ്‌നപാദയായി നദി കടക്കുക.

3

നിന്റെ നഗ്‌നത അനാവൃതമാകും; നിന്റെ ലജ്ജ വെളിപ്പെടുകയും ചെയ്യും. ഞാന്‍ പ്രതികാരം ചെയ്യും; ആരെയും ഒഴിവാക്കുകയില്ല.

4

നമ്മുടെ രക്ഷകന്‍ ഇസ്രായേലിന്റെ പരിശുദ്ധനാണ്; സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.

5

കല്‍ദായ പുത്രീ, നിശ്ശബ്ദയായിരിക്കുക; നീ അന്ധകാരത്തിലേക്കു പോവുക. ഇനിമേല്‍ ജനതകളുടെ രാജ്ഞിയെന്നു നീ വിളിക്കപ്പെടുകയില്ല.

6

ഞാന്‍ എന്റെ ജനത്തോടു കോപിച്ചു; എന്റെ അവകാശം പ്രാകൃതമാക്കി. ഞാന്‍ അവരെ നിന്റെ കൈയില്‍ ഏല്‍പ്പിച്ചു; നീ അവരോടു കാരുണ്യം കാണിച്ചില്ല. വൃദ്ധരുടെമേല്‍പോലും ഭാരമേറിയ നുകം നീ വച്ചു.

7

നീ ഇതു ഗ്രഹിക്കുകയോ ഇത് എവിടെ അവസാനിക്കുമെന്ന് ഓര്‍ക്കുകയോ ചെയ്യാതെ, എന്നേക്കും രാജ്ഞിയായിരിക്കും എന്ന് അഹങ്കരിച്ചു.

8

ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല, ഞാന്‍ വിധവയാവുകയില്ല, പുത്രനഷ്ടം ഞാന്‍ അറിയുകയില്ല എന്നു സങ്കല്‍പിച്ച് സുരക്ഷിതയായിരിക്കുന്ന സുഖഭോഗിനീ, ശ്രവിക്കുക:

9

ഇതു രണ്ടും ഒരു ദിവസം, ഒരു നിമിഷത്തില്‍ത്തന്നെ നിനക്കു ഭവിക്കും. നിന്റെ ക്ഷുദ്രപ്രയോഗങ്ങളേയും മാന്ത്രികശക്തിയെയും മറികടന്ന് പുത്രനഷ്ടവും വൈധവ്യവും അവയുടെ പൂര്‍ണതയില്‍ നീ അനുഭവിക്കും.

10

ക്രൂരതയില്‍ നീ സുരക്ഷിതത്വം കണ്ടെത്തി. ആരും കാണുന്നില്ല എന്നു നീ വിചാരിച്ചു. നിന്റെ ജ്ഞാനവും അറിവും നിന്നെ വഴിതെറ്റിച്ചു. ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല എന്നു നീ അഹങ്കരിച്ചു.

11

രക്ഷപെടാന്‍ വയ്യാത്തനാശം നിനക്കു ഭവിക്കും. അപരിഹാര്യമായ അത്യാഹിതം നിനക്കു വന്നുചേരും. അപ്രതീക്ഷിതമായ വിനാശം നിന്റെ മേല്‍ പതിക്കും.

12

ചെറുപ്പം മുതലേ നീ അനുവര്‍ത്തിച്ചിരുന്ന മാന്ത്രിക വിദ്യകളും ക്ഷുദ്രപ്രയോഗങ്ങളും തുടര്‍ന്നുകൊള്ളുക. അതില്‍ നീ വിജയിച്ചേക്കാം; ഭീതി ഉളവാക്കാനും നിനക്കു കഴിഞ്ഞേക്കാം.

13

ഉപദേശങ്ങള്‍കൊണ്ടു നിനക്കു മടുപ്പായി. ആകാശത്തില്‍ രാശി തിരിച്ച് നിരീക്ഷിക്കുന്നവരും നിന്റെ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടു വന്നു നിന്നെ രക്ഷിക്കട്ടെ.

14

അവര്‍ വൈക്കോല്‍ത്തുരുമ്പു പോലെയാണ്. അഗ്‌നി അവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്തിയില്ല. അതു തണുപ്പു മാറ്റാനുള്ള തീക്കനലും ഇരുന്നു കായാനുള്ള തീയുമല്ല.

15

ചെറുപ്പം മുതല്‍ നിന്നോടൊത്തു വ്യാപരിച്ച ആഭിചാരികന്‍മാര്‍ നിന്നെ ഉപേക്ഷിച്ചു താന്താങ്ങളുടെ വഴിയേ പോകും. നിന്നെ രക്ഷിക്കാന്‍ ആരും ഉണ്ടാവുകയില്ല.