ജെറെമിയ 25

എഴുപതുവര്‍ഷം പ്രവാസത്തില്‍
1

യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ ഒന്നാം ഭരണവര്‍ഷം - യൂദാജനത്തെക്കുറിച്ച് ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്.

2

ജറെമിയാപ്രവാചകന്‍ യൂദായിലെ ജനത്തോടും ജറുസലെംനിവാസികളോടും പറഞ്ഞു:

3

യൂദാരാജാവും ആമോന്റെ പുത്രനുമായ ജോസിയായുടെ വാഴ്ചയുടെ പതിമ്മൂന്നാം വര്‍ഷംമുതല്‍ ഇന്നുവരെ ഇരുപത്തിമൂന്നു വത്‌സരം ദൈവത്തിന്റെ അരുളപ്പാട് എനിക്ക് ഉണ്ടാവുകയും ഞാന്‍ അവനിങ്ങളെ നിഷ്ഠയോടുകൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ കേട്ടില്ല.

4

കര്‍ത്താവ് തന്റെ ദാസന്‍മാരായ പ്രവാചകന്‍മാരെ ഇടവിടാതെ നിങ്ങളുടെ അടുത്തേക്ക് അയച്ചെങ്കിലും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല.

5

അവര്‍ പറഞ്ഞു: നിങ്ങള്‍ ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ചു പിന്തിരിയുക; എങ്കില്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നിങ്ങള്‍ക്കും കര്‍ത്താവ് പണ്ട് എന്നേക്കുമായി നല്‍കിയ ദേശത്തു നിങ്ങള്‍ക്കു വസിക്കാം.

6

അന്യദേവന്‍മാരെ സേവിക്കുകയും ആരാധിക്കുകയും അരുത്; നിങ്ങളുടെ കരവേലകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയുമരുത്. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് അനര്‍ഥം വരുത്തുകയില്ല.

7

എന്നാല്‍, നിങ്ങള്‍ എന്റെ വാക്കു കേട്ടില്ല. നിങ്ങളുടെതന്നെ നാശത്തിനായി നിങ്ങളുടെ കരവേലകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയാണു ചെയ്തത് - കര്‍ത്താവ് അരുളിച്ചെയ്യുന്നു.

8

അതിനാല്‍ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു;

9

നിങ്ങള്‍ എന്റെ വചനം കേള്‍ക്കാതിരുന്നതിനാല്‍ ഉത്തരദേശത്തെ വംശങ്ങളെയും ബാബിലോണ്‍രാജാവായ എന്റെ ദാസന്‍ നബുക്കദ്‌നേസറിനെയും ഞാന്‍ വിളിച്ചുവരുത്തും. ഞാന്‍ ഈ ദേശത്തെയും ഇതിലെ നിവാസികളെയും ചുറ്റുമുള്ള ജനതകളെയും നിശ്‌ശേഷം നശിപ്പിക്കും. ഞാന്‍ അവരെ ഒരു ബീഭത്‌സ വസ്തുവും പരിഹാസവിഷയവും ശാശ്വതനിന്ദാപാത്രവും ആക്കും.

10

ഞാന്‍ അവരില്‍നിന്ന് ആനന്ദഘോഷവും ഉല്ലാസത്തിമിര്‍പ്പും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും നീക്കിക്കളയും. ഈ ദേശം നശിച്ചു ശൂന്യമാകും.

11

ഈ ജനതകള്‍ ബാബിലോണ്‍ രാജാവിന് എഴുപതുവര്‍ഷം ദാസ്യവൃത്തി ചെയ്യും.

12

എഴുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബാബിലോണ്‍രാജാവിനെയും ജനതയെയും കല്‍ദായദേശത്തെയും അവരുടെ അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ ശിക്ഷിക്കും; ആ ദേശത്തെ ശാശ്വതശൂന്യതയാക്കിത്തീര്‍ക്കും- കര്‍ത്താവ് അരുളിച്ചെയ്യുന്നു.

13

ആ ദേശത്തിനെതിരായി ഞാന്‍ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും, സകല ജനതകളെയും കുറിച്ചു ജറെമിയാ പ്രവചിക്കുകയും ഈഗ്രന്ഥത്തില്‍ എഴുതുകയും ചെയ്തിട്ടുള്ളതെല്ലാം, ഞാന്‍ നിറവേറ്റും.

14

അനേകം ജനതകള്‍ക്കും മഹാരാജാക്കന്‍മാര്‍ക്കും അവര്‍ അടിമകളാകും. അവരുടെ പ്രവൃത്തികള്‍ക്ക നുസരിച്ചു ഞാന്‍ പ്രതിഫലം നല്‍കും.

ക്രോധത്തിന്റെ പാനപാത്രം
15

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: എന്റെ കൈയില്‍നിന്ന് എന്റെ ക്രോധത്തിന്റെ വീഞ്ഞുനിറഞ്ഞഈ പാനപാത്രം എടുത്ത് ഞാന്‍ നിന്നെ ആരുടെ അടുക്കലേക്കയയ്ക്കുന്നുവോ ആ ജനതകളെയെല്ലാം കുടിപ്പിക്കുക.

16

അവര്‍ അതു കുടിക്കും. ഞാന്‍ അവരുടെമേല്‍ അയയ്ക്കുന്ന വാള്‍നിമിത്തം അവര്‍ ഉന്‍മത്തരാവുകയും അവര്‍ക്കു ചിത്തഭ്രമം സംഭവിക്കുകയും ചെയ്യും.

17

ഞാന്‍ കര്‍ത്താവിന്റെ കൈയില്‍നിന്നു പാനപാത്രം എടുത്ത് അവിടുന്ന് എന്നെ ആരുടെ അടുക്കലേക്കയച്ചോ ആ ജനതകളെയെല്ലാം കുടിപ്പിച്ചു.

18

ഇന്നത്തെപ്പോലെ അവരെ നാശക്കൂമ്പാര വും പരിഹാസവിഷയവും അവജ്ഞാപാത്ര വും ആക്കേണ്ടതിനു ജറുസലെം, യൂദായിലെ നഗരങ്ങള്‍, അവയിലെ രാജാക്കന്‍മാര്‍, പ്രഭുക്കന്‍മാര്‍,

19

ഈജിപ്തിലെ രാജാവ് ഫറവോ, അവന്റെ ദാസന്‍മാര്‍, പ്രഭുക്കന്‍മാര്‍, ജനം, അവരുടെ ഇടയിലുള്ള വിദേശീയര്‍,

20

ഊസ്‌ദേശത്തിലെ രാജാക്കന്‍മാര്‍, ഫിലിസ്ത്യരുടെ അഷ്‌കലോണ്‍, ഗാസാ, എക്രോണ്‍, അഷ്‌ദോദില്‍ അവശേഷിച്ചിരിക്കുന്നവര്‍ എന്നിവരുടെ ദേശത്തുള്ള രാജാക്കന്‍മാര്‍,

21

ഏദോം, മൊവാബ്, അമ്മോന്യര്‍,

22

ടയിറിലും സീദോനിലും കടലിനക്കരെയുള്ള ദ്വീപുകളിലുമുള്ള രാജാക്കന്‍മാര്‍,

23

ദെദാന്‍, തേമാ, ബുസ്, ചെന്നി മുണ്‍ഡനം ചെയ്യുന്നവര്‍,

24

അറേബ്യയിലെ രാജാക്കന്‍മാര്‍, മരുഭൂമിയില്‍ വസിക്കുന്ന സങ്കരവര്‍ഗങ്ങളുടെ രാജാക്കന്‍മാര്‍,

25

സിമ്രി, ഏലാം,മേദിയാ, എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍, എന്നിവരെയും

26

ഉത്തരദേശത്ത്, അടുത്തും അകലെയുമുള്ള രാജാക്കന്‍മാര്‍, ഇങ്ങനെ ഭൂമുഖത്തുള്ള ഓരോരുത്തരെയും സകല ജന തകളെയും ഞാന്‍ കുടിപ്പിക്കും. അവസാനം ബാബിലോണ്‍രാജാവും കുടിക്കും.

27

നീ അവരോടു പറയുക, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ കുടിച്ചുമദിച്ചു ഛര്‍ദിക്കുക. ഞാന്‍ നിങ്ങളുടെ ഇടയില്‍ അയയ്ക്കുന്ന വാള്‍ത്തലയാല്‍ വീഴുക; നിങ്ങള്‍ പിന്നെ എഴുന്നേല്‍ക്കുകയില്ല.

28

നിന്റെ കൈയില്‍നിന്നു കുടിക്കാന്‍ അവര്‍ മടിച്ചാല്‍ നീ പറയണം: നിങ്ങള്‍ കുടിച്ചേതീരു എന്നു സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

29

എന്റെ നാമം ധരിക്കുന്ന നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്താന്‍ പോകുമ്പോള്‍ നിങ്ങളെ വെറുതെ വിടുമെന്നു കരുതുന്നുവോ? നിങ്ങള്‍ ശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. ഇതാ, ഭൂമുഖത്തുള്ള സകല ജനതകളുടെയും മേല്‍ ഞാന്‍ വാള്‍ അയയ്ക്കാന്‍ പോകുന്നു- സൈന്യങ്ങളുടെ കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.

30

ഞാന്‍ പറഞ്ഞതെല്ലാം നീ അവരോടു പ്രവചിക്കുക: കര്‍ത്താവ് ഉന്നതങ്ങളില്‍നിന്നു ഗര്‍ജിക്കുന്നു; വിശുദ്ധസ്ഥലത്തുനിന്ന് അവിടുത്തെ ശബ്ദം മുഴങ്ങുന്നു. തന്റെ അജഗണത്തിനെതിരേ അവിടുന്ന് ഉച്ചത്തില്‍ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരുടെ അട്ടഹാസം പോലെ സകല ഭൂവാസികള്‍ക്കും എതിരേ അവിടുത്തെ ശബ്ദമുയരുന്നു.

31

അവിടുത്തെ ശബ്ദം ഭൂമിയുടെ അതിര്‍ത്തികള്‍വരെ മുഴങ്ങിക്കേള്‍ക്കാം. കര്‍ത്താവ് ജന തകള്‍ക്കെതിരേ കോപിച്ചിരിക്കുന്നു. അവിടുന്ന് സകല ജനപദങ്ങളെയും വിധിക്കുന്നു. ദുഷ്ടരെ അവിടുന്ന് വാളിനിരയാക്കും, കര്‍ത്താവ് അരുളിച്ചെയ്യുന്നു.

32

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, അനര്‍ഥം ജനതകളില്‍നിന്നു ജനതകളിലേക്കു വ്യാപിക്കുന്നു; ദിഗന്തങ്ങളില്‍നിന്നു ഭീകരമായ കൊടുങ്കാറ്റു പുറപ്പെടുന്നു.

33

ആദിവസം കര്‍ത്താവു വധിച്ചവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേഅറ്റംവരെ ചിതറിക്കിടക്കും. ആരും അവരെ ഓര്‍ത്ത് വിലപിക്കുകയോ അവരെ എടുത്തു സംസ്‌കരിക്കുകയോചെയ്യുകയില്ല. വയലില്‍ വളം വിതറിയതുപോലെ അവര്‍ കിടക്കും.

34

ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും.

35

ഇടയന്‍മാര്‍ക്ക് ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്ഷപെടാനോ ഇടംകിട്ടുകയില്ല.

36

ഇതാ, ഇടയന്‍മാര്‍ നിലവിളിക്കുന്നു; അജ പാലകര്‍ ഉച്ചത്തില്‍ വിലപിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവ് മേച്ചില്‍സ്ഥലങ്ങള്‍ നശിപ്പിക്കുന്നു.

37

പ്രശാന്തമായിരുന്ന ആലകള്‍ കര്‍ത്താവിന്റെ ഉഗ്രകോപത്തില്‍ നാശക്കൂ മ്പാരമായിരിക്കുന്നു.

38

സിംഹം ഗുഹ വിട്ടിറങ്ങിയിരിക്കുന്നു.യുദ്ധത്തിന്റെ ഭീകരതയും അവന്റെ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു.