ജെറെമിയ 26

ജറെമിയാന്യായാസനത്തിങ്കല്‍
1

യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്.

2

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നുനിന്ന്, കര്‍ത്താവിന്റെ ആലയത്തില്‍ ആരാധനയ്ക്കു വരുന്ന യൂദാനിവാസികളോട് ഞാന്‍ കല്‍പിക്കുന്ന എല്ലാ കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്.

3

അവര്‍ അതു ശ്രദ്ധിച്ച് തങ്ങളുടെ ദുഷ്പ്രവൃത്തികളില്‍നിന്നു പിന്‍തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവരോടു ചെയ്യാന്‍ ഉദ്‌ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.

4

നീ അവരോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ അനുസരിച്ച് ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തിലൂടെ ചരിക്കാതെയും,

5

നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നിട്ടും തുടര്‍ച്ചയായി നിങ്ങളുടെ അടുക്കലേക്കയച്ചപ്രവാചകന്‍മാരുടെ വാക്കുകള്‍ ചെവിക്കൊള്ളാതെയും ഇരുന്നാല്‍

6

ഈ ഭവനത്തെ ഞാന്‍ ഷീലോപോലെയാക്കും; ഈ നഗരത്തെ ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ശപിക്കാനുള്ള മാതൃകയാക്കും.

7

ദേവാലയത്തില്‍വച്ച് ജറെമിയാ ഇങ്ങനെ പറയുന്നതു പുരോഹിതന്‍മാരും പ്രവാചകന്‍മാരും ജനം മുഴുവനും കേട്ടു.

8

ജനത്തോടു പറയാന്‍ കര്‍ത്താവ് കല്‍പിച്ച കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ പുരോഹിതന്‍മാരും പ്രവാചകന്‍മാരും ജനം മുഴുവനും ചേര്‍ന്ന് അവനെ പിടികൂടി. അവര്‍ പറഞ്ഞു: നീ മരിച്ചേ മതിയാകു.

9

ഈ ആലയം ഷീലോപോലെയാകും. ഈ നഗരം വിജനമാകും എന്നു നീ കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചതെന്തിന്? ജനം മുഴുവന്‍ ദേവാല യത്തില്‍ അവന്റെ ചുറ്റും കൂടി.

10

യൂദായിലെ പ്രഭുക്കന്‍മാര്‍ ഇതറിഞ്ഞപ്പോള്‍ രാജകൊട്ടാരത്തില്‍ നിന്നിറങ്ങി ദേവാലയത്തില്‍ വന്ന് പുതിയ കവാടത്തിനു സമീപം ആസനസ്ഥരായി.

11

അപ്പോള്‍ പുരോഹിതന്‍മാരും പ്രവാചകന്‍മാരും പ്രഭുക്കന്‍മാരോടും ജനത്തോടുമായി പറഞ്ഞു: ഇവന്‍മരണത്തിന് അര്‍ഹനാണ്, എന്തെന്നാല്‍, ഇവന്‍ ഈ നഗരത്തിനെതിരായി പ്രവചിച്ചിരിക്കുന്നു; നിങ്ങള്‍തന്നെ കേട്ടതാണല്ലോ.

12

അപ്പോള്‍ പ്രഭുക്കന്‍മാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങള്‍ കേട്ട വാക്കുകള്‍ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാന്‍ കര്‍ത്താവാണ് എന്നെ നിയോഗിച്ചത.്

13

നിങ്ങളുടെ മാര്‍ഗങ്ങളും ചെയ്തികളും നന്നാക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുവിന്‍. നിങ്ങള്‍ക്കെതിരായി പ്രഖ്യാപിച്ച അനര്‍ഥങ്ങളെക്കുറിച്ച് അപ്പോള്‍ അവിടുന്ന് അനുതപിക്കും.

14

ഞാനിതാ നിങ്ങളുടെ കൈകളിലാണ്. നീതിയുംയുക്തവും എന്നു നിങ്ങള്‍ക്കു തോന്നുന്നത് ചെയ്തുകൊള്ളുക.

15

എന്നാല്‍ ഇതറിഞ്ഞുകൊള്ളുവിന്‍, നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെയും ഈ നഗരത്തിന്റെയും നഗരവാസികളുടെയുംമേല്‍ നിഷ്‌കളങ്കരക്തമായിരിക്കും പതിക്കുക. എന്തെന്നാല്‍, ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണ് എന്നെ അയച്ചിരിക്കുന്നത്.

16

അപ്പോള്‍ പ്രഭുക്കന്‍മാരും ജനവും പുരോഹിതന്‍മാരോടും പ്രവാചകന്‍രോടും പറഞ്ഞു: ഇവന്‍മരണശിക്ഷയ്ക്കര്‍ഹനല്ല. എന്തെന്നാല്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണ് ഇവന്‍ സംസാരിച്ചത്.

17

അപ്പോള്‍ ദേശത്തെ ചില ശ്രേഷ്ഠന്‍മാര്‍ എഴുന്നേറ്റ് കൂടിയിരുന്ന ജനത്തോടു പറഞ്ഞു:

18

യൂദാരാജാവായ ഹെസക്കിയായുടെ കാലത്തു മൊറേഷെത്തിലെ മിക്കാ എന്ന പ്രവാചകന്‍ യൂദാനിവാസികളോടു പറഞ്ഞു. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സീയോന്‍ വയലുപോലെ ഉഴുതുമറിക്കപ്പെടും. ജറുസലെം ഒരു കല്‍ക്കൂമ്പാരമാകും. ഈ ആലയമിരിക്കുന്ന മല ഒരു വനാന്തരമാകും.

19

എന്നിട്ട് യൂദാരാജാവായഹെസക്കിയായും യൂദാരാജ്യവും അവനെ വധിച്ചോ? അവര്‍ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കരുണയ്ക്കായിയാചിക്കുകയുമല്ലേ ചെയ്തത്? അവര്‍ക്കെതിരായി പ്രഖ്യാപിച്ച അനര്‍ഥങ്ങളെക്കുറിച്ച് അപ്പോള്‍ കര്‍ത്താവ് അനുതപിച്ചില്ലേ? എന്നാല്‍, വലിയ അനര്‍ഥമാണു നാം നമ്മുടെമേല്‍ വരുത്തിവയ്ക്കാന്‍പോകുന്നത്.

20

കിരിയാത്ത്‌യെയാറിമിലെ ഷെമായായുടെ പുത്രന്‍ ഊറിയാ എന്നൊരുവനും കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചു. അവന്‍ ഈ നഗരത്തിനും ദേശത്തിനുമെതിരായി ജറെമിയാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു.

21

യഹോയാക്കിംരാജാവും പടയാളികളും പ്രഭുക്കന്‍മാരും അതുകേട്ടു. അപ്പോള്‍ രാജാവ് അവനെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഊറിയാ ഇതറിഞ്ഞു ഭയന്ന് ഈജിപ്തിലേക്ക് ഓടി.

22

യഹോയാക്കിംരാജാവ് അക്‌ബോറിന്റെ മകന്‍ എല്‍നാഥാനെയും കൂടെ മറ്റുചിലരെയും അങ്ങോട്ടയച്ചു.

23

അവന്‍ ഊറിയായെ ഈജിപ്തില്‍നിന്നുയഹോയാക്കിംരാജാവിന്റെ അടുക്കല്‍ പിടിച്ചുകൊണ്ടുവന്നു. രാജാവ് അവനെ വാളുകൊണ്ടു വധിച്ച് പൊതുശ്മശാനത്തില്‍ എറിഞ്ഞു.

24

എന്നാല്‍ ജനം ജറെമിയായെ വധിക്കാതെ ഷാഫാന്റെ പുത്രന്‍ അഹിക്കാം അവനെ രക്ഷിച്ചു.