ജെറെമിയ 28

ജറെമിയായും ഹനനിയായും
1

ആ വര്‍ഷംതന്നെ, യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാംവര്‍ഷം അഞ്ചാംമാസം ആസൂറിന്റെ പുത്രനും ഗിബയോണിലെ പ്രവാചകനുംആയ ഹനനിയാദേവാലയത്തില്‍വച്ച് പുരോഹിതന്‍മാരുടെയും ജനത്തിന്റെയും സാന്നിധ്യത്തില്‍ എന്നോടു പറഞ്ഞു:

2

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ബാബിലോണ്‍രാജാവിന്റെ നുകംതകര്‍ത്തുകളയും.

3

ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ ദേവാല യത്തില്‍നിന്നു ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വര്‍ഷത്തിനകം ഞാന്‍ തിരികെ കൊണ്ടുവരും.

4

യൂദാരാജാവായയഹോയാക്കിമിന്റെ പുത്രന്‍യക്കോണിയായെയും ബാബിലോണിലേക്കുകൊണ്ടുപോയ യൂദായിലെ എല്ലാ തടവുകാരെയും ഞാന്‍ ഇവിടേക്ക് തിരികെക്കൊണ്ടുവരും. ഞാന്‍ ബാബിലോ ണ്‍രാജാവിന്റെ നുകം തകര്‍ക്കും- കര്‍ത്താവ് അരുളിച്ചെയ്യുന്നു.

5

അപ്പോള്‍ ജറെമിയാപ്രവാചകന്‍ പുരോഹിതന്‍മാരുടെയും ദേവാലയത്തില്‍ കൂടിയിരുന്ന ജനത്തിന്റെയും മുന്‍പാകെ ഹനനിയാപ്രവാചകനോടു പറഞ്ഞു:

6

അങ്ങനെ സംഭവിക്കട്ടെ; ദേവാലയത്തിലെ ഉപകരണങ്ങളെയും സകല അടിമ കളെയും ബാബിലോണില്‍നിന്ന് ഇങ്ങോട്ടു കൊണ്ടുവരും എന്നുള്ള നിന്റെ പ്രവചനം കര്‍ത്താവ് നിറവേറ്റട്ടെ.

7

എന്നാല്‍, ഞാന്‍ ഇപ്പോള്‍ നിന്നോടും ജനത്തോടും പറയുന്ന ഈ വചനം ശ്രവിക്കുക.

8

എനിക്കും നിനക്കും മുന്‍പ് പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും പ്രബലരാഷ്ട്രങ്ങള്‍ക്കുമെതിരായിയുദ്ധവും ക്ഷാമ വുംപകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവ ചിച്ചു.

9

സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്.

10

അപ്പോള്‍ ഹനനിയാപ്രവാചകന്‍ ജറെമിയാ പ്രവാചകന്റെ കഴുത്തില്‍ നിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട് ജനത്തോടു പറഞ്ഞു.

11

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇങ്ങനെ തന്നെ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ നുകം എല്ലാ ജനതകളുടെയും കഴുത്തില്‍നിന്നു രണ്ടുവത്‌സരത്തിനകം ഞാന്‍ ഒടിച്ചുകളയും. അപ്പോള്‍ ജറെ മിയാപ്രവാചകന്‍ അവിടം വിട്ടുപോയി.

12

ജറെമിയാ പ്രവാചകന്റെ കഴുത്തില്‍ നിന്നു ഹനനിയാ പ്രവാചകന്‍ നുകം ഒടിച്ചുകളഞ്ഞതിനുശേഷം ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:

13

ഹനനിയായോടു ചെന്നു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; പകരം ഞാന്‍ ഇരുമ്പുകൊണ്ടുള്ള നുകം ഉണ്ടാക്കും.

14

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുന്നതിന് അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാന്‍ സകല ജനതകളുടെയും കഴുത്തില്‍ വച്ചിരിക്കുന്നു. അവര്‍ അവനെ സേവിക്കും; വയലിലെ മൃഗങ്ങളെപ്പോലും ഞാന്‍ അവനു കൊടുത്തിരിക്കുന്നു.

15

അനന്തരം ജറെമിയാപ്രവാചകന്‍ ഹനനിയാപ്രവാചകനോടു പറഞ്ഞു: ഹനനിയാ, ശ്രദ്ധിക്കുക, കര്‍ത്താവ് നിന്നെ അയച്ചതല്ല. വ്യര്‍ഥമായ പ്രത്യാശ നീ ജനത്തിനു നല്‍കി.

16

അതുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ ഭൂമുഖത്തുനിന്നു നീക്കിക്കളയും; ഈ വര്‍ഷംതന്നെ നീ മരിക്കും. എന്തെന്നാല്‍, നീ കര്‍ത്താവിനെ ധിക്കരിക്കാന്‍ പ്രേരണ നല്‍കി.

17

ആ വര്‍ഷം ഏഴാംമാസം ഹനനിയാപ്രവാചകന്‍മരിച്ചു.