ജെറെമിയ 29

പ്രവാസികള്‍ക്കുള്ള കത്ത്
1

നബുക്കദ്‌നേസര്‍ ജറുസലെമില്‍നിന്ന് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയ ശ്രേഷ്ഠന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും പ്രവാചകന്‍മാര്‍ക്കും ജനത്തിനും ജറെമിയാപ്രവാചകന്‍ ജറുസലെമില്‍നിന്ന് അയച്ച കത്തിന്റെ പകര്‍പ്പ്.

2

യക്കോണിയാരാജാവും രാജമാതാവും ഷണ്‍ഡന്‍മാരുംയൂദയായിലെയും ജറുസലെമിലെയും പ്രഭുക്കന്‍മാരും ശില്‍പികളും ലോഹപ്പണിക്കാരും ജറുസലെം വിട്ടുപോയതിനുശേഷമാണ് ഈ കത്തയച്ചത്.

3

ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ അടുത്തേക്ക് യൂദാ രാജാവായ സെദെക്കിയാ അയച്ചവനും ഹില്‍ക്കിയായുടെ പുത്രനുമായ ഗമറിയായും ഷാഫാന്റെ പുത്രന്‍ എലാസായും വഴിയാണ് ഈ കത്ത് ബാബിലോണിലേക്ക് അയച്ചത്. കത്തിലെ സന്‌ദേശം ഇതാണ്:

4

ജറുസലെമില്‍നിന്നും ബാബിലോണിലേക്ക് അടിമകളായി ഞാന്‍ അയച്ച സകലരോടും ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

5

വീടു പണിത് അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലങ്ങള്‍ അനുഭവിക്കുവിന്‍.

6

വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോക രുത്.

7

ഞാന്‍ നിങ്ങളെ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനായിയത്‌നിക്കുവിന്‍; അവയ്ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. നിങ്ങളുടെ ക്‌ഷേമം അവയുടെ ക്‌ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്.

8

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള പ്രവാചകന്‍മാരും പ്രശ്‌നക്കാരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവരുടെ സ്വപ്നങ്ങളെ വിശ്വസിക്കരുത്.

9

അവര്‍ എന്റെ നാമത്തില്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്.

10

ഞാന്‍ അവരെ അയച്ചിട്ടില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണില്‍ എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച്, നിങ്ങളെ ഈ സ്ഥലത്തേക്കു തിരികെ കൊണ്ടുവരുമെന്നുള്ള എന്റെ വാഗ്ദാനം നിറവേറ്റും.

11

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.

12

അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും.

13

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും.

14

നിങ്ങള്‍ എന്നെ കണ്ടെണ്ടത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലും നിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.

15

കര്‍ത്താവ് നമുക്കു ബാബിലോണില്‍പ്രവാചകന്‍മാരെ തന്നിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.

16

ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാവിനെയും ഈ നഗരത്തില്‍ വസിക്കുന്ന ജനത്തെയും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു പോകാത്തനിങ്ങളുടെ സഹോദരന്‍മാരെയും കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു:

17

ഞാന്‍ അവരുടെമേല്‍യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയും അയയ്ക്കും; അവരെ ഞാന്‍, തിന്നാന്‍കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴത്തിനു തുല്യമാക്കും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

18

വാളും ക്ഷാമവും പകര്‍ച്ചവ്യാധിയും കൊണ്ടു ഞാന്‍ അവരെ വേട്ടയാടും; ഭൂമിയിലുള്ള സകല ജനതകള്‍ക്കും അവര്‍ ബീഭത്‌സവസ്തുവും ശാപവും ആയിരിക്കും. ഞാന്‍ അവരെ ചിതറിച്ച രാജ്യങ്ങളിലെല്ലാം അവര്‍ സംഭ്രമവും പരിഹാസവും അവജ്ഞയും ജനിപ്പിക്കും.

19

ഇത് എന്റെ ദാസന്‍മാരായ പ്രവാചകന്‍മാര്‍വഴി ഞാന്‍ പറഞ്ഞവാക്കുകളെ അവര്‍ ശ്രവിക്കാതിരുന്നതുകൊണ്ടാണ് - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങള്‍ അവരുടെ വാക്കു കേട്ടില്ല.

20

അതിനാല്‍ ജറുസലെമില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി ഞാന്‍ അയച്ചിരിക്കുന്ന നിങ്ങള്‍ എല്ലാവരും കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.

21

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കോലായായുടെ പുത്രന്‍ ആഹാബും മാസേയായുടെ പുത്രന്‍ സെദെക്കിയായും എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നു. ഇതാ, അവരെ ഞാന്‍ ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ കൈയില്‍ ഏല്‍പിക്കും. നിങ്ങളുടെ കണ്‍മുന്‍പില്‍വച്ച് അവന്‍ അവരെ വധിക്കും.

22

അവരുടെ അന്ത്യത്തെ ആസ്പദമാക്കി ബാബിലോണിലുള്ള യൂദാപ്രവാസികള്‍ ഈ ശാപവാക്യം ഉപയോഗിക്കും: സെദെക്കിയായെയും ആഹാബിനെയും ബാബിലോണ്‍രാജാവ് തീയില്‍ ചുട്ടതുപോലെ കര്‍ത്താവ് നിന്നോടും ചെയ്യട്ടെ.

23

അവര്‍ അയല്‍ക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തിലേര്‍പ്പെടുകയും ഞാന്‍ കല്‍പിക്കാതെ എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുകയും ചെയ്ത് ഇസ്രായേലില്‍ തിന്‍മ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. ഞാന്‍ അതറിയുന്നു; ഞാന്‍ തന്നെ അതിനു സാക്ഷിയാണ്- കര്‍ത്താവ് അരുളിച്ചെയ്യുന്നു.

ഷെമായായുടെ പ്രതികരണം
24

നെഹലാമ്യനായ ഷെമായായോടു നീ പറയണം,

25

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ജറുസലെമിലുള്ള ജനത്തിനും പുരോഹിതനായ മാസേയായുടെ പുത്രന്‍ സെഫാനിയായ്ക്കും എല്ലാ പുരോഹിതന്‍മാര്‍ക്കും നിന്റെ നാമത്തില്‍ കത്തുകളയച്ചു.

26

കര്‍ത്താവ്‌യഹോയാദായ്ക്കു പകരം നിന്നെ പുരോഹിതനാക്കിയത് നീ ദേവാലയത്തില്‍ അധികാരി ആയിരിക്കുന്നതിനും പ്രവാചകവേഷം കെട്ടുന്ന ഭ്രാന്തന്‍മാരെ വിലങ്ങുവച്ചു തടവിലാക്കുന്നതിനും വേണ്ടിയാണ്.

27

എന്നിട്ടും നിങ്ങളുടെ മുന്‍പില്‍ പ്രവാചകനെന്നു നടിക്കുന്ന അനാത്തോത്തുകാരനായ ജറെമിയായെ ശാസിക്കാത്തതെന്ത്?

28

അതുകൊണ്ടല്ലേ അവന്‍ ബാബിലോണിലേക്ക് ആളയച്ച് ഈ പ്രവാസം ദീര്‍ഘിക്കും, വീടുപണിത് വസിക്കുവിന്‍, തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലമനുഭവിക്കുവിന്‍ എന്നു പറഞ്ഞത്?

29

പുരോഹിതനായ സെഫാനിയാ ജറെമിയാപ്രവാചകന്‍ കേള്‍ക്കേ ഈ കത്തു വായിച്ചു.

30

അപ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:

31

നീ ആളയച്ച് എല്ലാ പ്രവാസികളോടും പറയുക, നെഹലാമ്യനായ ഷെമായായെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ അയയ്ക്കാഞ്ഞിട്ടും അവന്‍ നിങ്ങളോടു പ്രവചിക്കുകയും നിങ്ങള്‍ ആ നുണയില്‍ വിശ്വസിക്കാന്‍ ഇടയാക്കുകയും ചെയ്തു.

32

അതുകൊണ്ട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നെഹലാമ്യനായഷെമായായെയും അവന്റെ സന്തതികളെയും ശിക്ഷിക്കും. എന്റെ ജനത്തിനു ഞാന്‍ നല്‍കുന്ന നന്‍മ കാണാന്‍ അവരില്‍ ആരും അവശേഷിക്കുകയില്ല.