ജെറെമിയ 33

വീണ്ടും വാഗ്ദാനം
1

ജറെമിയാ തടവിലായിരിക്കുമ്പോള്‍ കര്‍ത്താവ് വീണ്ടും അവനോട് അരുളിച്ചെയ്തു.

2

ഭൂമിയെ സൃഷ്ടിക്കുകയും അതിനെ രൂപപ്പെടുത്തി ഉറപ്പിക്കുകയും ചെയ്ത കര്‍ത്താവ് - അവിടുത്തെനാമം കര്‍ത്താവ് എന്നാണ് - അരുളിച്ചെയ്യുന്നു:

3

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.

4

ഉപരോധദുര്‍ഗങ്ങളെയും വാളിനെയും ചെറുക്കാന്‍ ഈ നഗരത്തില്‍നിന്നു പൊളിച്ചെടുത്ത വീടുകളെയും യൂദാരാജാക്കന്‍മാരുടെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

5

കല്‍ദായരെ എതിര്‍ക്കുന്ന അവര്‍ തങ്ങളുടെ വീടുകള്‍ ശവശരീരങ്ങള്‍കൊണ്ടു നിറയ്ക്കുകയായിരിക്കും ചെയ്യുക. കോപത്താലും ക്രോധത്താലും ഞാന്‍ തന്നെ അവരെ അരിഞ്ഞുവീഴ്ത്തും. എന്തെന്നാല്‍, അവരുടെ അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ ഈ നഗരത്തില്‍നിന്നും മുഖംമറച്ചിരിക്കുന്നു.

6

ഞാന്‍ അവര്‍ക്കു സമാധാനവും ഭദ്രതയും സമൃദ്ധമായി കൊടുക്കും.

7

യൂദായ്ക്കും ഇസ്രായേലിനും ഞാന്‍ ഐശ്വര്യം തിരിച്ചുനല്‍കും; പൂര്‍വസ്ഥിതിയില്‍ അവരെ ഞാന്‍ പണിതുയര്‍ത്തും.

8

എനിക്കെതിരായി ചെയ്ത എല്ലാ പാപങ്ങളിലും നിന്നു ഞാന്‍ അവരെ ശുദ്ധീകരിക്കും. അവര്‍ എന്നോടു മറുതലിച്ചുചെയ്ത അകൃത്യങ്ങളെല്ലാം ഞാന്‍ ക്ഷമിക്കും.

9

ഞാന്‍ ജറുസലെമിനു ചെയ്യാനിരിക്കുന്ന നന്‍മകളെക്കുറിച്ചു കേള്‍ക്കുന്ന ഭൂമിയിലെ സകല ജനതകളുടെയും മുന്‍പാകെ ഈ നഗരം എനിക്കു സന്തോഷത്തിനും സ്തുതിക്കും മഹത്വത്തിനും കാരണമാകും. ഞാന്‍ അതിനു നല്‍കുന്ന സകല നന്‍മകളും സമൃദ്ധിയും കണ്ട് അവര്‍ ഭയന്നുവിറയ്ക്കും.

10

കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവുമില്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത്, യൂദാനഗരങ്ങളിലും മനുഷ്യരോ മൃഗങ്ങളോ സഞ്ച രിക്കാത്ത വിജനമായ ജറുസലെം തെരുവീഥികളിലും

11

വീണ്ടും സന്തോഷധ്വനികളും ആ നന്ദഘോഷവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും സൈന്യങ്ങളുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍, അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണ് എന്നു പാടിക്കൊണ്ടു കര്‍ത്താവിന്റെ ആലയത്തിലേക്കു കൃതജ്ഞതാബലികൊണ്ടുവരുന്നവരുടെ ആരവവും ഇനിയും മാറ്റൊലിക്കൊള്ളും. ഞാന്‍ ദേശത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും.

12

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായി കിടക്കുന്ന ഈ ദേശത്തും ഇതിന്റെ എല്ലാ നഗരങ്ങളിലും ആടു മേയ്ക്കുന്ന ഇടയന്‍മാരുടെ കൂടാരങ്ങള്‍ വീണ്ടും ഉണ്ടാകും.

13

മലമ്പ്രദേശത്തും താഴ്‌വരയിലും നെഗെബിലുമുള്ള പട്ടണങ്ങളിലും ബഞ്ചമിന്‍ദേശത്തും ജറുസലെമിന്റെ പ്രാന്തപ്രദേശങ്ങളിലും യൂദായുടെ പട്ടണങ്ങളിലും ഇടയന്‍മാര്‍ ആടുകളെ എണ്ണുന്ന കാലം വീണ്ടും വരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.

14

ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ചെയ്ത വാഗ്ദാനം നിറവേറ്റുന്ന ദിവസം ഇതാ, സമീപിച്ചിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു.

15

ആ നാളില്‍ ആ സമയത്ത്, ദാവീദിന്റെ ഭവനത്തില്‍നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും; അവന്‍ ദേശത്തു നീതിയുംന്യായവും നടത്തും.

16

അപ്പോള്‍ യൂദാ രക്ഷിക്കപ്പെടുകയും ജറുസലെം ഭദ്രമായിരിക്കുകയും ചെയ്യും. നമ്മുടെ നീതി കര്‍ത്താവ് എന്ന് വിളിക്കപ്പെടും.

17

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാന്‍ ദാവീദിന്റെ ഒരു സന്തതി എന്നുമുണ്ടായിരിക്കും.

18

എന്റെ സന്നിധിയില്‍ ദഹന ബലിയും ധാന്യബലിയും അനുദിനബലികളും അര്‍പ്പിക്കാന്‍ ലേവ്യപുരോഹിതനും ഉണ്ടായിരിക്കും.

19

ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.

20

കര്‍ത്താവ് അരുളിച്ചെയ്യുന്നു: പകലും രാത്രിയും ഇല്ലാതാകത്തക്കവിധം പകലിനോടും രാത്രിയോടും ഉള്ള എന്റെ ഉടമ്പടി ലംഘിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ മാത്രമേ,

21

എന്റെ ദാസനായ ദാവീദിനോടും എന്റെ ശുശ്രൂഷ കരായ ലേവ്യരോടും ഉള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടുകയുള്ളു; അപ്പോള്‍ മാത്രമേ തന്റെ സിംഹാസനത്തിലിരുന്നു ഭരിക്കാന്‍ ദാവീദിന് ഒരുസന്തതി ഇല്ലാതെവരുകയുള്ളു.

22

ആകാശത്തിലെ നക്ഷത്രങ്ങള്‍ എണ്ണമറ്റവയും കടല്‍പ്പുറത്തെ മണല്‍ത്തരികള്‍ അളവില്ലാത്തവയും ആയിരിക്കുന്നതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതികളെയും എന്നെ ശുശ്രൂഷിക്കുന്ന ലേവ്യപുരോഹിതന്‍മാരെയും ഞാന്‍ വര്‍ധിപ്പിക്കും.

23

കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

24

താന്‍ തിരഞ്ഞെടുത്ത ഇരുഭവനങ്ങളെയും കര്‍ത്താവ് പരിത്യജിച്ചിരിക്കുന്നു എന്ന് ഈ ജനതകള്‍ പറയുന്നതു നീ കേള്‍ക്കുന്നില്ലേ? അവര്‍ എന്റെ ജനത്തെ അവഹേളിക്കുന്നു; എന്റെ ജനത്തെ ഒരു ജനതയായി അവര്‍ പരിഗണിക്കുന്നതേയില്ല.

25

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പകലിനോടും രാത്രിയോടും ഉടമ്പടി ചെയ്തിട്ടില്ലെങ്കില്‍, ആകാശത്തിനും ഭൂമിക്കും നിയമം നല്‍കിയിട്ടില്ലെങ്കില്‍മാത്രമേ

26

അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളെ ഭരിക്കാന്‍ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ തിരഞ്ഞെടുക്കാതെ ഉപേക്ഷിക്കുകയുള്ളു. ഞാന്‍ അവര്‍ക്കു വീണ്ടും ഐശ്വര്യം നല്‍കുകയും അവരുടെമേല്‍ കരുണ ചൊരിയുകയും ചെയ്യും.