ജെറെമിയ 34

സെദെക്കിയായ്ക്കു സന്‌ദേശം
1

ബാബിലോണ്‍രാജാവ് നബുക്കദ്‌നേ സറും അവന്റെ സകല സൈന്യവും ഭൂമിയില്‍ അവന്റെ ആധിപത്യത്തില്‍ കീഴിലുള്ള സകല രാജ്യങ്ങളും ജനതകളും ജറുസലെമിനും അതിലെ നഗരങ്ങള്‍ക്കും എതിരായിയുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.

2

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാരാജാവായ സെദെക്കിയായോടു ചെന്നു പറയുക, ഈ നഗരം ബാബിലോണ്‍രാജാവിന്റെ കരങ്ങളില്‍ ഞാന്‍ ഏല്‍പിക്കും. അവന്‍ അത് അഗ്‌നിക്കിരയാക്കും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു:

3

നീ രക്ഷപെടുകയില്ല; പിടിക്കപ്പെടും; അവന്റെ കൈകളില്‍ ഏല്‍പിക്കപ്പെടുകതന്നെ ചെയ്യും. നിനക്കു ബാബിലോണ്‍ രാജാവിന്റെ മുന്‍പില്‍ നില്‍ക്കേണ്ടിവരും. നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകും.

4

എങ്കിലും യൂദാരാജാവായ സെദെക്കിയാ, നീ കര്‍ത്താവിന്റെ വചനം കേള്‍ക്കുക, കര്‍ത്താവ് നിന്നെക്കുറിച്ച് അരുളിച്ചെയ്യുന്നു: നീ വാളിനിരയാവുകയില്ല. നീ സമാധാനത്തോടെ മരിക്കും.

5

നിനക്കു മുന്‍പു രാജാക്കന്‍മാരായിരുന്ന നിന്റെ പിതാക്കന്‍മാര്‍ക്കുവേണ്ടി ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങള്‍ നിനക്കുവേണ്ടിയും കത്തിക്കും. ഹാ! ഞങ്ങളുടെ പ്രഭു എന്നു പറഞ്ഞ് അവര്‍ നിന്നെ ഓര്‍ത്തു വിലപിക്കും. ഞാനാണ് ഇതു പറയുന്നത്- കര്‍ത്താവ് അരുളിച്ചെയ്യുന്നു.

6

ജറെമിയാപ്രവാചകന്‍ ജറുസലെമില്‍വച്ച് യൂദാരാജാവായ സെദെക്കിയായോട് ഇതു പറഞ്ഞു.

7

അന്ന് ബാബിലോണ്‍രാജാവ് ജറുസലെമിനും യൂദായില്‍ അവശേഷിച്ചിരുന്ന ലാഖിഷ്, അസേക്കാ എന്നീ നഗരങ്ങള്‍ക്കും എതിരേയുദ്ധം ചെയ്യുകയായിരുന്നു. ഇവ മാത്രമായിരുന്നു യൂദായില്‍ അവശേഷിച്ച ഉറപ്പുള്ള നഗരങ്ങള്‍.

8

തങ്ങളുടെ ഹെബ്രായദാസന്‍മാരെയും ദാസിമാരെയും

9

സ്വതന്ത്രരാക്കുമെന്ന് ഒരു വിളംബരം പുറപ്പെടുവിക്കാന്‍ സെദെക്കിയാരാജാവ് ജറുസലെമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്തു. ആരും തന്റെ യഹൂദസഹോദരനെ അടിമയാക്കാതിരിക്കാനായിരുന്നു അത്. അതിനുശേഷം ജറെമിയായ്ക്കു കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി.

10

ഉടമ്പടിയില്‍ ഒപ്പുവച്ച ജനവും ജനനേതാക്കളും തങ്ങളുടെ ദാസീദാസന്‍മാരെ അടിമകളായി വച്ചുകൊണ്ടിരിക്കാതെ സ്വതന്ത്രരാക്കിക്കൊള്ളാമെന്നു സമ്മതിച്ചു; അതനുസരിച്ച് അടിമകള്‍ക്കു സ്വാതന്ത്ര്യം നല്‍കി.

11

പിന്നീട് അവര്‍ മനസ്‌സുമാറ്റി; സ്വതന്ത്രരാക്കിയ ദാസീദാസന്‍മാരെ വീണ്ടും അടിമകളാക്കി.

12

അപ്പോള്‍ കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു.

13

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്‍മാരെ ദാസ്യഭവനമായ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന ദിവസം അവരുമായി ഞാന്‍ ഒരു ഉടമ്പടി ചെയ്തു.

14

തന്നെത്താന്‍ വിറ്റ് നിനക്ക് അടിമയാവുകയും ആറുവര്‍ഷം നിന്നെ സേവിക്കുകയും ചെയ്ത ഇസ്രായേല്‍സഹോദരനെ ഏഴാം വര്‍ഷം സ്വതന്ത്രനായി വിട്ടയയ്ക്കണം. എന്നാല്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ എന്റെ വാക്കു കേള്‍ക്കുകയോ എന്റെ കല്‍പന അനുസരിക്കുകയോ ചെയ്തില്ല.

15

അടുത്ത കാലത്ത് നിങ്ങള്‍ അനുതപിച്ച് സഹോദരര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്റെ സന്നിധിയില്‍, എന്റെ നാമം വഹിക്കുന്ന ആലയത്തില്‍വച്ച് നിങ്ങള്‍ ഒരു ഉടമ്പടി ചെയ്തു. അത് എനിക്കു പ്രീതികരമായ പ്രവൃത്തിയായിരുന്നു.

16

എന്നാല്‍ നിങ്ങള്‍ വീണ്ടും മനസ്‌സുമാറ്റി; നിങ്ങള്‍ സ്വതന്ത്രരാക്കിയ ദാസീദാസന്‍മാരെ പിന്നെയും അടിമകളാക്കിക്കൊണ്ട് എന്റെ നാമത്തിനു കളങ്കം വരുത്തി.

17

ആകയാല്‍ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ കല്‍പന ധിക്കരിച്ചു. നിങ്ങള്‍ സഹോദരനും അയല്‍ക്കാരനും സ്വാതന്ത്ര്യം നല്‍കിയില്ല. ഇതാ, ഞാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. വാളിനും ക്ഷാമത്തിനും പകര്‍ച്ചവ്യാധിക്കും ഇരയാകാനുള്ള സ്വാതന്ത്ര്യം! നിങ്ങള്‍ ഭൂമിയിലെ സകലജനതകളുടെയും ദൃഷ്ടിയില്‍ ബീഭത്‌സവസ്തുവായിത്തീരും.

18

കര്‍ത്താവ് അരുളിച്ചെയ്യുന്നു: കാളക്കുട്ടിയെ വെട്ടിപ്പിളര്‍ന്ന്, ആ പിളര്‍പ്പിനിടയിലൂടെ കടന്ന് എന്നോടു ചെയ്ത ഉടമ്പടി ലംഘിച്ചവരെ, ഉടമ്പ ടിയുടെ നിബന്ധനകള്‍ പാലിക്കാത്തവരെ, ഞാന്‍ ആ കാളക്കുട്ടിയെപ്പോലെയാക്കും.

19

കാളക്കുട്ടിയുടെ പിളര്‍പ്പിനിടയിലൂടെ കടന്നുപോയ യൂദാപ്രഭുക്കളെയും ജറുസലെം നേതാക്കളെയും ഷണ്‍ഡന്‍മാരെയും പുരോഹിതന്‍മാരെയും ദേശത്തെ സകല ജനത്തെയും

20

അവരുടെ ജീവന്‍ വേട്ടയാടുന്ന ശത്രുക്കളുടെ കൈകളില്‍ ഞാന്‍ ഏല്‍പിക്കും. അവരുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമാകും.

21

യൂദാരാജാവായ സെദെക്കിയായെയും അവന്റെ പ്രഭുക്കന്‍മാരെയും അവരെ കൊല്ലാന്‍ ശ്രമിക്കുന്ന ശത്രുക്കളുടെ കൈകളില്‍ ഞാന്‍ ഏല്‍പിക്കും. അവരെ, നിങ്ങളില്‍നിന്നു പിന്‍വാങ്ങിയ ബാബിലോണ്‍രാജാവിന്റെ സൈന്യങ്ങളുടെ കൈയില്‍ ഞാന്‍ ഏല്‍പിച്ചുകൊടുക്കും.

22

കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ കല്‍പനയാല്‍ അവരെ ഈ പട്ടണത്തിലേക്കു ഞാന്‍ തിരിച്ചുകൊണ്ടുവരും. അവര്‍ വന്നുയുദ്ധംചെയ്ത് ഈ നഗരം കീഴടക്കി അഗ്‌നിക്കിരയാക്കും. യൂദായിലെ നഗരങ്ങളെ ഞാന്‍ മരുഭൂമിക്കു തുല്യം ശൂന്യമാക്കും.