ജെറെമിയ 35

റക്കാബ്യരുടെ മാതൃക
1

ജോസിയായുടെ പുത്രന്‍യഹോയാക്കിം യൂദായില്‍ രാജാവായിരിക്കുമ്പോള്‍ കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

2

നീ റക്കാബ്യരുടെ അടുത്തു ചെന്ന് അവരോടു സംസാരിക്കുക. കര്‍ത്താവിന്റെ ആലയത്തിലെ ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു വീഞ്ഞു കൊടുക്കുക.

3

അങ്ങനെ ഹബസീനിയായുടെ മകനായ ജറെമിയായുടെ മകന്‍ യാസാനിയായെയും അവന്റെ സഹോദരന്‍മാരെയും പുത്രന്‍മാരെയും റക്കാബ്യരുടെ കുടുംബം മുഴുവനെയും ഞാന്‍ കൂട്ടിക്കൊണ്ടുവന്നു.

4

ഞാന്‍ അവരെ കര്‍ത്താവിന്റെ ആലയത്തില്‍ ദൈവപുരുഷനായ ഇഗ്ദാലിയായുടെ മകന്‍ ഹാനാന്റെ പുത്രന്‍മാരുടെ മുറിയില്‍ കൊണ്ടുവന്നു. അത് വാതില്‍ക്കാവല്‍ക്കാരനായ ഷല്ലൂമിന്റെ മകന്‍ മാസെയായുടെ മുറിയുടെ മുകളില്‍ പ്രഭുക്കന്‍മാരുടെ മുറിയുടെ സമീപത്തായിരുന്നു.

5

ഞാന്‍ റക്കാബ്യരുടെ മുന്‍പില്‍ വീഞ്ഞുനിറച്ച കുടങ്ങളും പാനപാത്രങ്ങളും വച്ചിട്ട് കുടിക്കുവിന്‍ എന്നു പറഞ്ഞു.

6

എന്നാല്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ വീഞ്ഞു കുടിക്കുകയില്ല. എന്തെന്നാല്‍, റക്കാബിന്റെ മകനും ഞങ്ങളുടെ പിതാവുമായ യോനാദാബ് ഞങ്ങളോടു കല്‍പിച്ചിട്ടുണ്ട്: നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്.

7

നിങ്ങള്‍ വീടു പണിയരുത്, വിത്തു വിതയ്ക്കുകയോ മുന്തിരിത്തോട്ടം നട്ടുവളര്‍ത്തുകയോ കൈവശം വയ്ക്കുകയോ അരുത്. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ വിദേശികളെപ്പോലെ പാര്‍ക്കുന്ന നാട്ടില്‍ ദീര്‍ഘനാള്‍ നിങ്ങള്‍ക്കു വസിക്കാന്‍ കഴിയും.

8

റക്കാബിന്റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് നല്‍കിയ കല്‍പന ഞങ്ങള്‍ ലംഘിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്‍മാരും പുത്രികളും ജീവിതത്തിലൊരിക്കലും വീഞ്ഞു കുടിക്കുകയില്ല.

9

വസിക്കാന്‍ ഞങ്ങള്‍ വീടു പണിയുകയില്ല. ഞങ്ങള്‍ക്കു മുന്തിരിത്തോട്ടമോ വയലോ വിത്തുകളോ ഇല്ല.

10

ഞങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ക്കുന്നു. ഞങ്ങളുടെ പിതാവ് യോനാദാബ് കല്‍പിച്ച എല്ലാ കാര്യങ്ങളും ഞങ്ങള്‍ അനുവര്‍ത്തിക്കുന്നു.

11

എന്നാല്‍, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ദേശം ആക്രമിച്ചപ്പോള്‍ കല്‍ദായരുടെയും സിറിയാക്കാരുടെയും സൈന്യത്തെ ഭയന്ന് ജറുസലെമിലേക്കു പോരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്.

12

അപ്പോള്‍ ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.

13

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ പോയി യൂദായിലെ ജനങ്ങളോടും ജറുസലെം നിവാസികളോടും പറയുക. നിങ്ങള്‍ എന്റെ വാക്ക് അനുസരിക്കാന്‍ കൂട്ടാക്കുകയില്ലേ എന്നു കര്‍ത്താവ് ചോദിക്കുന്നു.

14

വീഞ്ഞു കുടിക്കരുതെന്നു റക്കാബിന്റെ പുത്രനായ യോനാദാബ് നല്‍കിയ കല്‍പന അവന്റെ മക്കള്‍ അനുസരിക്കുന്നു. ഇന്നുവരെ അവര്‍ വീഞ്ഞു കുടിക്കാതെ പിതാവിന്റെ ആജ്ഞ അനുസരിച്ചു. ഞാന്‍ നിരന്തരം ആജ്ഞാപിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല.

15

എന്റെ ദാസന്‍മാരായ പ്രവാചകന്‍മാരെ തുടര്‍ച്ചയായി ഞാന്‍ നിങ്ങളുടെ അടുക്കലേക്കയച്ചു. ദുര്‍മാര്‍ഗങ്ങള്‍ വിട്ടുമാറി നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ പ്രവൃത്തികള്‍ തിരുത്തുവിന്‍; അന്യദേവന്‍മാരെ ആരാധിക്കാന്‍ അവരുടെ പുറകേ പോകരുത്. നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും ഞാന്‍ നല്‍കിയ ദേശത്ത് അപ്പോള്‍ നിങ്ങള്‍ വസിക്കും എന്ന് അവരിലൂടെ ഞാന്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ചെവിക്കൊണ്ടില്ല.

16

റക്കാബിന്റെ പുത്രനായ യോനാദാബിന്റെ മക്കള്‍ തങ്ങളുടെ പിതാവിന്റെ കല്‍പന അനുസരിച്ചു. എന്നാല്‍, ഈ ജനം എന്നെ അനുസരിച്ചില്ല.

17

അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, യൂദായ്ക്കും ജറുസലെം നിവാസികള്‍ക്കും എതിരായി പ്രഖ്യാപിച്ച എല്ലാ അനര്‍ഥങ്ങളും ഞാന്‍ അവരുടെമേല്‍ വരുത്തും. എന്തെന്നാല്‍, ഞാന്‍ അവരോടു സംസാരിച്ചു; അവര്‍ ശ്രവിച്ചില്ല. ഞാന്‍ അവരെ വിളിച്ചു; അവര്‍ വിളികേട്ടില്ല.

18

ജറെമിയാ റക്കാബ്യരോടു പറഞ്ഞു, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്‍പന അനുസരിക്കുകയും നിയമങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. അവന്‍ ആജ്ഞാപിച്ചതെല്ലാം നിങ്ങള്‍ പ്രവര്‍ത്തിച്ചു.

19

ആകയാല്‍ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാന്‍ റക്കാബിന്റെ മകന്‍ യോനാദാബിന് ആണ്‍സന്തതി അറ്റുപോവുകയില്ല.