ജെറെമിയ 36

ചുരുള്‍ കത്തിക്കുന്നു
1

ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിന്റെ വാഴ്ചയുടെ നാലാംവര്‍ഷം കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

2

ഞാന്‍ നിന്നോട് ആദ്യം സംസാരിച്ച ജോസിയായുടെ കാലംമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യൂദായെയും സകല ജനതകളെയും സംബന്ധിച്ചു പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതുക.

3

ഞാന്‍ വരുത്താന്‍ പോകുന്ന അനര്‍ഥങ്ങളെക്കുറിച്ച്‌യൂദാഭവനം കേള്‍ക്കുമ്പോള്‍ അവര്‍ ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍മാറിയേക്കാം, എങ്കില്‍ അവരുടെ ദുഷ്‌കൃത്യങ്ങളും പാപവും ഞാന്‍ ക്ഷമിക്കും.

4

ജറെമിയാനേരിയായുടെ മകന്‍ ബാറൂക്കിനെ വിളിച്ച് കര്‍ത്താവ് തന്നോട് അരുളിച്ചെയ്ത സകല വചനങ്ങളും പറഞ്ഞുകൊടുത്തു. ബാറൂക്ക് അത് ഒരു ചുരുളില്‍ എഴുതി.

5

അനന്തരം ജറെമിയാ ബാറൂക്കിനോടു പറഞ്ഞു: കര്‍ത്താവിന്റെ ആലയത്തില്‍ പോകുന്നതില്‍നിന്ന് ഞാന്‍ തടയപ്പെട്ടിരിക്കുന്നു.

6

ആകയാല്‍ നീ കര്‍ത്താവിന്റെ ആലയത്തില്‍ ചെന്ന് ഞാന്‍ പറഞ്ഞപ്രകാരം എഴുതിയ ചുരുളില്‍നിന്ന് ഉപവാസദിവസം എല്ലാ ജനങ്ങളും കേള്‍ക്കേ കര്‍ത്താവിന്റെ വചനം വായിക്കണം; പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാവരും കേള്‍ക്കേ വായിക്കണം.

7

അവര്‍ തങ്ങളുടെയാചനകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചെന്നും ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞെന്നും വരാം. എന്തെന്നാല്‍ ഈ ജനത്തിന്റെ മേല്‍ നിപതിക്കുമെന്നു കര്‍ത്താവ് പ്രഖ്യാപിച്ചിരിക്കുന്ന ക്രോധം വലുതാണ്.

8

ജറെമിയാപ്രവാചകന്‍ കല്‍പിച്ചതനുസരിച്ച് നേരിയായുടെ മകന്‍ ബാറൂക്ക് ചുരുളില്‍നിന്നു കര്‍ത്താവിന്റെ വചനം ദേവാലയത്തില്‍വച്ചു വായിച്ചു.

9

ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിന്റെ വാഴ്ചയുടെ അഞ്ചാംവര്‍ഷം ഒന്‍പതാംമാസം ജറുസലെമിലെ ജനത്തിനും യൂദായിലെ മറ്റു നഗരങ്ങളില്‍നിന്ന് അവിടെവന്ന ജനങ്ങള്‍ക്കുമായി കര്‍ത്താവിന്റെ സന്നിധിയില്‍ ഉപവാസം പ്രഖ്യാപിക്കപ്പെട്ടു.

10

അപ്പോള്‍ ജറെമിയാ പറഞ്ഞെഴുതിച്ച കര്‍ത്താവിന്റെ വചനങ്ങള്‍ ജനങ്ങളെല്ലാം കേള്‍ക്കേ ദേവാലയത്തില്‍ കാര്യവിചാരകനായ ഷാഫാന്റെ മകന്‍ ഗമാറിയായുടെ മുറിയില്‍വച്ച് ബാറൂക്ക് ചുരുളില്‍നിന്നു വായിച്ചു. ദേവാലയത്തിന്റെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിലാണ് ഈ മുറി.

11

കര്‍ത്താവിന്റെ വചനം ചുരുളില്‍നിന്നു വായിക്കുന്നതു ഷാഫാന്റെ മകനായ ഗമാറിയായുടെ മകന്‍ മിക്കായാ കേട്ടു.

12

അനന്തരം അവന്‍ കൊട്ടാരത്തില്‍ കാര്യവിചാരകന്റെ മുറിയില്‍ വന്നു. പ്രഭുക്കന്‍മാര്‍ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കാര്യവിചാരകനായ എലിഷാമ, ഷെമായായുടെ പുത്രന്‍ ദലായാ, അക്‌ബോറിന്റെ പുത്രന്‍ എല്‍നാഥാന്‍, ഷാഫാന്റെ പുത്രന്‍ ഗമാറിയാ, ഹനനിയായുടെ പുത്രന്‍ സെദെക്കിയാ തുടങ്ങിയ സകല പ്രഭുക്കന്‍മാരും അവിടെ ഉണ്ടായിരുന്നു.

13

ജനം കേള്‍ക്കേ, ബാറൂക്ക് ചുരുളില്‍നിന്നു വായിച്ചപ്പോള്‍ താന്‍ കേട്ട കാര്യങ്ങളെല്ലാം മിക്കായാ അവരോടു പറഞ്ഞു.

14

ജനം കേള്‍ക്കേ വായിച്ച ചുരുള്‍ എടുത്തുകൊണ്ടുവരുക എന്ന കല്‍പനയുമായി പ്രഭുക്കന്‍മാര്‍ ബാറൂക്കിന്റെ അടുക്കലേക്ക് കൂഷിയുടെ മകനായ ഷെലേമിയായുടെ മകനായ നത്താനിയായുടെ മകന്‍ യഹൂദിയെ അയച്ചു. അതനുസരിച്ച് നേരിയായുടെ മകന്‍ ബാറൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കല്‍ വന്നു.

15

ഇരുന്നു ഞങ്ങള്‍ കേള്‍ക്കേ വായിക്കുക എന്ന് അവര്‍ അവനോടു പറഞ്ഞു. അവന്‍ അവരെ വായിച്ചു കേള്‍പ്പിച്ചു.

16

വായിച്ചുകേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു പരസ്പരം പറഞ്ഞു: ഇക്കാര്യങ്ങള്‍ രാജാവിനെ അറിയിക്കണം.

17

അവര്‍ ബാറൂക്കിനോടു ചോദിച്ചു; ഇവയെല്ലാം നീ എങ്ങനെ എഴുതിയെന്നു ഞങ്ങളോടു പറയുക, ജറെമിയാ പറഞ്ഞുതന്നതാണോ?

18

ബാറൂക്ക് മറുപടി പറഞ്ഞു: അവന്‍ ഈ വചനങ്ങളെല്ലാം എന്നോടു പറഞ്ഞു; ഞാന്‍ അവ മഷികൊണ്ട് ചുരുളില്‍ എഴുതിവച്ചു.

19

അപ്പോള്‍ പ്രഭുക്കന്‍മാര്‍ ബാറൂക്കിനോടു പറഞ്ഞു: നീയും ജറെമിയായും പോയി ഒളിക്കുക. നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയരുത്.

20

അവര്‍ കാര്യവിചാരകനായ എലിഷാമായുടെ മുറിയില്‍ ചുരുള്‍ വച്ചശേഷം രാജാവിന്റെ അടുക്കല്‍ ചെന്ന് സംഭവിച്ചതെല്ലാം അറിയിച്ചു.

21

ചുരുള്‍ എടുത്തുകൊണ്ടു വരാന്‍ രാജാവ് യഹൂദിയെ അയച്ചു. അവന്‍ കാര്യവിചാരകന്റെ മുറിയില്‍നിന്ന് അത് എടുത്തുകൊണ്ടുവന്ന് രാജാവും രാജസന്നിധിയില്‍നിന്ന പ്രഭുക്കന്‍മാരും കേള്‍ക്കേ വായിച്ചു.

22

അത് ആണ്ടിന്റെ ഒന്‍പതാം മാസമായിരുന്നു. രാജാവ് ശീതകാലവസതിയില്‍ നെരിപ്പോടിന്റെ മുന്‍പില്‍ ഇരിക്കുകയായിരുന്നു.

23

യഹൂദി ഓരോ ഭാഗവും വായിച്ചുകഴിയുമ്പോള്‍ രാജാവ് അതു കത്തികൊണ്ടു മുറിച്ചെടുത്ത് നെരിപ്പോടിലെ തീയിലിടും. ചുരുള്‍ മുഴുവന്‍ തീരുന്നതുവരെ അങ്ങനെ ചെയ്തു.

24

എങ്കിലും ഈ വചനം ശ്രവിച്ച രാജാവോ സേവകന്‍മാരോ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.

25

ചുരുള്‍ കത്തിച്ചുകളയരുതെന്ന് എല്‍നാഥാനും ദലായായും ഗമാറിയായും അപേക്ഷിച്ചെങ്കിലും അവന്‍ അതു വകവച്ചില്ല.

26

എഴുത്തുകാരനായ ബാറൂക്കിനെയും പ്രവാചകനായ ജറെമിയായെും ബന്ധിക്കാന്‍ രാജാവ് തന്റെ പുത്രനായയറഹ്‌മേലിനോടും അസ്രിയേലിന്റെ മകനായ സെരായായോടും അബ്‌ദേലിന്റെ പുത്രനായ ഷെലെമിയായോടും കല്‍പിച്ചു. എന്നാല്‍ കര്‍ത്താവ് അവരെ ഒളിപ്പിച്ചു.

27

ജറെമിയാ പറഞ്ഞുകൊടുത്ത് ബാറൂക്ക് എഴുതിയ ചുരുള്‍ രാജാവ് കത്തിച്ചതിനുശേഷം, കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:

28

നീ വേറൊരു ചുരുള്‍ എടുത്ത് അതില്‍ യൂദാരാജാവായയഹോയാക്കിം നശിപ്പിച്ച ആദ്യ ചുരുളില്‍ ഉണ്ടായിരുന്ന സകലതും എഴുതുക.

29

യൂദാരാജാവായയഹോയാക്കിമിനെതിരേ ഇപ്രകാരം പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആ ചുരുള്‍ നീ കത്തിച്ചു; ബാബിലോണ്‍രാജാവ് വന്ന് ഈ ദേശം നശിപ്പിക്കുമെന്നും ഇവിടെ മനുഷ്യരോ മൃഗങ്ങളോ അവശേഷിക്കുകയില്ലെന്നും എന്തിന് അതില്‍ എഴുതി എന്നു നീ ചോദിച്ചു.

30

അതിനാല്‍ യൂദാരാജാവായയഹോയാക്കിമിനെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവന്റെ സന്തതികളാരും ദാവീദിന്റെ സിംഹാസനത്തിലിരിക്കുകയില്ല. അവന്റെ മൃതശരീരം പകലത്തെ വെയിലും രാത്രിയിലെ മഞ്ഞും ഏറ്റ് വെളിയില്‍ കിടക്കും.

31

ഞാന്‍ അവനെയും അവന്റെ സന്താനങ്ങളെയും ദാസന്‍മാരെയും അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. അവരും ജറുസലെംനിവാസികളും യൂദായിലെ ജനങ്ങളും ഞാന്‍ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ചത് വകവച്ചില്ല. എന്നാല്‍ അവയെല്ലാം അവരുടെമേല്‍ ഞാന്‍ വരുത്തും.

32

അനന്തരം ജറെമിയാ മറ്റൊരു ചുരുളെടുത്തു നേരിയായുടെ മകനായ ബാറൂക്കിന്റെ കൈയില്‍ കൊടുത്തു യൂദാരാജാവായയഹോയാക്കിം കത്തിച്ചുകളഞ്ഞചുരുളിലെ എല്ലാ വചനങ്ങളും ജറെമിയാ പറഞ്ഞുകൊടുത്ത്, അവന്‍ എഴുതി. ആദ്യത്തേതിനു സദൃശമായ മറ്റു വാക്യങ്ങളും അതില്‍ ഉണ്ടായിരുന്നു.