ജോഷ്വാ 16

എഫ്രായിമിന്റെ ഓഹരി
1

ജോസഫിന്റെ സന്തതികള്‍ക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്തിന്റെ അതിര്‍ത്തി ജറീക്കോ നീരുറവകള്‍ക്കു കിഴക്കു ജറീക്കോയ്ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു. അവിടെ നിന്നു മരുഭൂമിയിലൂടെ മലമ്പ്രദേശത്തു ബഥേലില്‍ എത്തുന്നു.

2

അവിടെ നിന്നു ലൂസില്‍ ചെന്ന് അര്‍ക്ക്യരുടെ പ്രദേശമായ അത്താറോത്തു കടക്കുന്നു.

3

തുടര്‍ന്നു താഴോട്ടു പടിഞ്ഞാറുവശത്തുള്ള ജഫ് ലേത്യരുടെ ദേശത്തിലൂടെ താഴത്തെ ബേത്‌ഹൊറോണില്‍ പ്രവേശിച്ച് ഗേസര്‍ കടന്നു കടലില്‍ അവസാനിക്കുന്നു.

4

അങ്ങനെ ജോസഫിന്റെ പുത്രന്‍മാരായ മനാസ്‌സെക്കും എഫ്രായിമിനും തങ്ങളുടെ അവകാശം ലഭിച്ചു.

5

കുടുംബക്രമമനുസരിച്ച് എഫ്രായിമിന്റെ മക്കള്‍ക്ക് കിട്ടിയ ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്: കിഴക്ക് അവരുടെ അവകാശത്തിന്റെ അതിര്‍ത്തി മുകളിലത്തെ ബേത്‌ഹോറോണ്‍ വരെയുള്ള അത്താറോത്ത് ആദാര്‍ ആയിരുന്നു.

6

അവിടെ നിന്ന് അതു കടല്‍വരെ വ്യാപിച്ചുകിടക്കുന്നു. വടക്ക് മിക്‌മെത്താത്ത. കിഴക്കേ അതിര്‍ത്തി താനാത്ഷിലോ വളഞ്ഞു കിഴക്കുയനോവായിലെത്തുന്നു.

7

അവിടെനിന്നു താഴോട്ടിറങ്ങി അത്താറോത്തിലും നാറായിലും എത്തി ജറീക്കോയെ തൊട്ടു ജോര്‍ദാനില്‍ അവസാനിക്കുന്നു.

8

വീണ്ടും തപ്പുവായില്‍നിന്ന് അതിര്‍ത്തി കാനാത്തോടിന്റെ പടിഞ്ഞാറുഭാഗത്തുകൂടെ കടന്ന് കടലിലവസാനിക്കുന്നു. എഫ്രായിം ഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശം ഇതാണ്.

9

മനാസ്‌സെ ഗോത്രത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നീക്കിവച്ച പട്ടണങ്ങളും ഗ്രാമങ്ങളും കൂടി എഫ്രായിം ഗോത്രത്തിനു ലഭിച്ചു.

10

എന്നാല്‍, ഗേസറില്‍ വസിച്ചിരുന്ന കാനാന്യരെ അവര്‍ തുരത്തിയില്ല. അവര്‍ ഇന്നും എഫ്രായിമിന് അടിമവേല ചെയ്തു വസിക്കുന്നു.