ജോഷ്വാ 17

മനാസ്‌സെയുടെ ഓഹരി
1

പിന്നീട് ജോസഫിന്റെ ആദ്യജാതനായ മനാസ്‌സെയുടെ ഗോത്രത്തിന് അവകാശം നല്‍കി. ഗിലയാദിന്റെ പിതാവും മനാസ്‌സെയുടെ ആദ്യജാതനുമായ മാക്കീറിനു ഗിലയാദും ബാഷാനും നല്‍കി. കാരണം, അവന്‍ യുദ്ധവീരനായിരുന്നു.

2

മനാസ്‌സെയുടെ ഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കും കുടുംബക്രമമനുസരിച്ച് അവകാശം നല്‍കി. ഇവര്‍ അബിയേസര്‍, ഹേലക്, അസ്രിയേല്‍, ഷെക്കെം, ഹേഫെര്‍, ഷെമീദാ എന്നിവരായിരുന്നു. ഇവര്‍ കുടുംബക്രമമനുസരിച്ച് ജോസഫിന്റെ മകനായ മനാസ്‌സെയുടെ പിന്‍ഗാമികളായിരുന്നു.

3

മനാസ്‌സെയുടെ മകന്‍ മാക്കീറിന്റെ മകനാണ് ഗിലയാദ്. അവന്റെ മകനായ സെലോഫെഹാദിനു പുത്രന്‍മാര്‍ ഉണ്ടായിരുന്നില്ല; പുത്രിമാര്‍ മാത്രം. അവര്‍ മഹ്‌ലാ, നോവാ, ഹോഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നിവരായിരുന്നു.

4

അവര്‍ പുരോഹിതനായ എലെയാസറിന്റെയും നൂനിന്റെ മകനായ ജോഷ്വയുടെയും പ്രമാണികളുടെയും മുമ്പാകെ വന്നു പറഞ്ഞു: ഞങ്ങളുടെ സഹോദരന്‍മാരോടൊപ്പം ഞങ്ങള്‍ക്കും അവകാശം നല്‍കണമെന്നു കര്‍ത്താവു മോശയോടു കല്‍പിച്ചിട്ടുണ്ട്. അതനുസരിച്ച്‌ ജോഷ്വ അവരുടെ പിതൃസഹോദരന്‍മാരോടൊപ്പം അവര്‍ക്കും അവകാശം നല്‍കി.

5

അങ്ങനെ മനാസ്‌സെയ്ക്കു ജോര്‍ദാന് അക്കരെ കിടക്കുന്ന ഗിലയാദും ബാഷാനും കൂടാതെ പത്ത് ഓഹരി ലഭിച്ചു.

6

കാരണം, മനാസ്‌സെയുടെ പെണ്‍മക്കള്‍ക്കും ആണ്‍മക്കളോടൊപ്പം ഓഹരി ലഭിച്ചു. മനാസ്‌സെയുടെ മറ്റു പുത്രന്‍മാര്‍ക്കു ഗിലയാദ് അവകാശമായി കൊടുത്തു.

7

ആഷേര്‍മുതല്‍ ഷെക്കെമിനു കിഴക്ക് മിക്ക്‌മെഥാത്ത്‌വരെ മനാസ്‌സെയുടെ ദേശം വ്യാപിച്ചു കിടക്കുന്നു. അതിന്റെ തെക്കേ അതിര്‍ത്തി എന്‍തപ്പുവാവരെ നീണ്ടു കിടക്കുന്നു.

8

തപ്പുവാദേശം മനാസ്‌സെയുടെ അവകാശമായിരുന്നു. എന്നാല്‍, മനാസ്‌സെയുടെ അതിര്‍ത്തിയിലുള്ള തപ്പുവാപ്പട്ടണം എഫ്രായിമിന്റെ മക്കളുടെ അവകാശമായിരുന്നു.

9

അതിര്‍ത്തി വീണ്ടും തെക്കോട്ട് കാനാത്തോടുവരെ പോകുന്നു. മനാസ്‌സെയുടെ പട്ടണങ്ങളില്‍ തോടിനു തെക്കുള്ള പട്ടണങ്ങള്‍ എഫ്രായിമിനുള്ളതാണ്. മനാസ്‌സെയുടെ അതിര്‍ത്തി തോടിനു വടക്കേ അറ്റത്തുകൂടി പോയി കടലില്‍ അവസാനിക്കുന്നു.

10

തെക്കുവശത്തുള്ള ദേശം എഫ്രായിമിന്റേതും വടക്കുവശത്തുള്ളതു മനാസ്സെയുടേതുമാകുന്നു. സമുദ്രമാണ് അതിന്റെ അതിര്‍ത്തി. അതു വടക്ക് ആഷേറിനോടും കിഴക്ക് ഇസാക്കറിനോടും തൊട്ടു കിടക്കുന്നു.

11

ഇസാക്കറിലും ആഷേറിലും മനാസ്‌സെയ്ക്ക് ബത്‌ഷെയാന്‍യിബ്‌ളയാം, ദോര്‍, എന്‍ദോര്‍, താനാക്ക്, മെഗിദോ എന്നിവയും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.

12

എന്നാല്‍, മനാസ്‌സെയുടെ പുത്രന്‍മാര്‍ക്ക് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല. കാനാന്യര്‍ അവിടെത്തന്നെ വസിച്ചുപോന്നു.

13

പക്‌ഷേ, ഇസ്രായേല്‍ക്കാര്‍ ശക്തിപ്രാപിച്ചപ്പോള്‍ അവര്‍ കാനാന്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. അവരെ അവിടെനിന്ന് നിശ്‌ശേഷം തുരത്തിയില്ല.

14

ജോസഫിന്റെ സന്തതികള്‍ ജോഷ്വയോടു ചോദിച്ചു: കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ജനമായിരിക്കേ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഒരു വിഹിതം മാത്രം തന്നത്?

15

ജോഷ്വ അവരോടു പറഞ്ഞു: നിങ്ങള്‍ ഒരു വലിയ ജനതയാണെങ്കില്‍ പെരീസ്യരുടെയും റഫായിമിന്റെയും ദേശങ്ങളില്‍പോയി വനംതെളിച്ചു ഭൂമി സ്വന്തമാക്കുവിന്‍. എഫ്രായിമിന്റെ മലമ്പ്രദേശങ്ങള്‍ നിങ്ങള്‍ക്കു തീരെ അപര്യാപ്തമാണല്ലോ.

16

അവര്‍ പറഞ്ഞു: മലമ്പ്രദേശങ്ങള്‍ മതിയാകയില്ല. എന്നാല്‍, സമതലങ്ങളില്‍ വസിക്കുന്ന കാനാന്യര്‍ക്കും ബത്‌ഷെയാനിലും അതിന്റെ ഗ്രാമങ്ങളിലും ജസ്രേല്‍ താഴ്‌വരയിലും വസിക്കുന്നവര്‍ക്കും ഇരുമ്പു രഥങ്ങളുണ്ട്.

17

ജോസഫിന്റെ ഗോത്രങ്ങളായ എഫ്രായിമിനോടും മനാസ്‌സെയോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ വലിയൊരു ജനതയാണ്; ശക്തിയുമുണ്ട്. നിങ്ങള്‍ക്ക് ഒരു ഓഹരി മാത്രം പോരാ.

18

മലമ്പ്രദേശങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കിരിക്കട്ടെ. അത് വനമാണെങ്കിലും അതിന്റെ അങ്ങേ അതിര്‍ത്തിവരെ തെളിച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കിയെടുക്കാം. കാനാന്യര്‍ ശക്തന്‍മാരും ഇരുമ്പു രഥങ്ങളുള്ള വരും ആണെങ്കിലും നിങ്ങള്‍ക്കവരെ തുരത്തിയോടിക്കാം.