ജോഷ്വാ 18

ശേഷിച്ച ഏഴു ഗോത്രങ്ങള്‍
1

ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. ആ ദേശം അവര്‍ക്ക് അധീനമായിരുന്നു.

2

ഇനിയും അവകാശം ലഭിക്കാത്ത ഏഴു ഗോത്രങ്ങള്‍ ഇസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നു.

3

അതിനാല്‍, ജോഷ്വ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ദേശം കൈവശപ്പെടുത്താതെ എത്രനാള്‍ നിങ്ങള്‍ അലസരായിരിക്കും?

4

ഓരോ ഗോത്രത്തില്‍ നിന്നു മൂന്നു പേരെ വീതം തിരഞ്ഞെടുക്കുവിന്‍. ഞാന്‍ അവരെ ആ ദേശത്തേക്ക് അയയ്ക്കാം. അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്‌ദേശിക്കുന്ന ഭാഗത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടു വരട്ടെ.

5

അവര്‍ അത് ഏഴു ഭാഗങ്ങളായി തിരിക്കണം. യൂദാ തെക്കുഭാഗത്തുള്ള തന്റെ ദേശത്ത് താമസം തുടരട്ടെ; ജോസഫിന്റെ കുടുംബം വടക്കുഭാഗത്തുള്ള തങ്ങളുടെ സ്ഥലത്തും.

6

നിങ്ങള്‍ ആ പ്രദേശം ഏഴായി തിരിച്ചു വിവരം എനിക്കു തരുവിന്‍. ഞാന്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നറുക്കിട്ട് അതു നിങ്ങള്‍ക്കു നല്‍കാം.

7

ലേവ്യര്‍ക്ക് നിങ്ങളുടെയിടയില്‍ ഓഹരിയുണ്ടായിരിക്കുകയില്ല. കര്‍ത്താവിന്റെ പൗരോഹിത്യമാണ് അവരുടെ ഓഹരി. ജോര്‍ദാനു കിഴക്കു ഗാദിനും, റൂബനും, മനാസ്‌സെയുടെ അര്‍ധഗോത്രത്തിനും തങ്ങളുടെ അവകാശം ലഭിച്ചിട്ടുണ്ട്. ഇതു കര്‍ത്താവിന്റെ ദാസനായ മോശ അവര്‍ക്കു നല്‍കിയതാണ്. അവര്‍ യാത്ര പുറപ്പെട്ടു.

8

ദേശത്തു ചുറ്റിസഞ്ചരിച്ച് വിവരം ശേഖരിച്ച് മടങ്ങി വരുവിന്‍. ഇവിടെ ഷീലോയില്‍ കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നറുക്കിടാം എന്ന് ജോഷ്വ പറഞ്ഞു.

9

അവര്‍ പോയി ചുറ്റിസഞ്ചരിച്ച് ദേശത്തെ ഏഴായി തിരിച്ച് പട്ടണങ്ങളടക്കം വിവരം രേഖപ്പെടുത്തി. അവര്‍ ഷീലോയില്‍ ജോഷ്വയുടെ അടുത്തു പാളയത്തില്‍ മടങ്ങിയെത്തി.

10

അപ്പോള്‍ ജോഷ്വ അവര്‍ക്കു വേണ്ടി ഷീലോയില്‍ കര്‍ത്താവിന്റെ മുന്‍പില്‍വച്ചു നറുക്കിട്ടു. അവന്‍ ഇസ്രായേല്‍ ജനത്തിന് ആ ദേശം ഗോത്രമനുസരിച്ച് വിഭജിച്ചുകൊടുത്തു.

ബഞ്ചമിന്‍
11

ബഞ്ചമിന്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് നറുക്കു വീണു. യൂദാഗോത്രത്തിന്റെയും ജോസഫ് ഗോത്രത്തിന്റെയും മധ്യേ കിടക്കുന്ന പ്രദേശമാണ് അവര്‍ക്കു ലഭിച്ചത്.

12

അവരുടെ വടക്കേ അതിര്‍ത്തി ജോര്‍ദാനില്‍ തുടങ്ങി ജറീക്കോയുടെ പാര്‍ശ്വം വരെ ചെന്ന്, മലമ്പ്രദേശങ്ങളിലൂടെ പടിഞ്ഞാറോട്ടു കടന്ന്, ബേത്ആവന്‍മരുഭൂമിയില്‍ എത്തുന്നു.

13

അവിടെ നിന്നു ലൂസിന്റെ - ബഥേലിന്റെ - തെക്കുഭാഗത്തുകൂടെ കടന്നു താഴോട്ടു ബേത്ത്‌ഹോറോണിന്റെ തെക്കു കിടക്കുന്ന മലയിലൂടെ അത്താറോത്ത് ആദാറിലേക്ക് ഇറങ്ങുന്നു.

14

വീണ്ടും അതു പടിഞ്ഞാറു ഭാഗത്തു തിരിഞ്ഞു തെക്കോട്ടുപോയി, ബേത്‌ഹോറോമിനെതിരേ കിടക്കുന്ന മലയില്‍നിന്നു യൂദാഗോത്രത്തിന്റെ പട്ടണമായ കിരിയാത്ബാലില്‍ - കിരിയാത്‌യെയാറിമില്‍ - വന്നു നില്‍ക്കുന്നു. അവരുടെ പടിഞ്ഞാറേ അതിര്‍ത്തിയാണിത്.

15

തെക്കുഭാഗം കിരിയാത്‌യെയാറിമിന്റെ പ്രാന്തങ്ങളില്‍ ആരംഭിക്കുന്നു. അവിടെനിന്ന് അത് എഫ്രോണില്‍ നെഫ്‌തോവനീരുറവ വരെ ചെല്ലുന്നു.

16

അനന്തരം, അത് താഴോട്ട് റഫായിം താഴ്‌വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോമിന്റെ മകന്റെ താഴ്‌വരയ്ക്കു അഭിമുഖമായി നില്‍ക്കുന്ന പര്‍വതത്തിന്റെ അതിര്‍ത്തിവരെയും എത്തുന്നു. വീണ്ടും ഹിന്നോം താഴ്‌വരയിലൂടെയിറങ്ങി ജബൂസ്യരുടെ ദേശത്തിന്റെ തെക്കു ഭാഗത്തുകൂടെ താഴെ എന്റോഗെലില്‍ എത്തുന്നു.

17

പിന്നീടതു വടക്കോട്ടു തിരിഞ്ഞു എന്‍ഷമെഷില്‍ ചെന്ന് അദുമ്മിം കയറ്റത്തിനെതിരേ കിടക്കുന്ന ഗലിലോത്തിലെത്തി, താഴേക്കിറങ്ങി റൂബന്റെ മകനായ ബോഹന്റെ ശിലവരെ എത്തുന്നു.

18

വീണ്ടും ബത്അരാബായ്ക്കു വടക്കോട്ടു കടന്നു താഴേക്കിറങ്ങി അരാബായിലെത്തുന്നു.

19

ബത്‌ഹോഗ്‌ലായുടെ വടക്കു ഭാഗത്തുകൂടി ജോര്‍ദാന്റെ തെക്കേ അറ്റത്തുള്ള ഉപ്പുകടലിന്റെ വടക്കേ അറ്റത്തു കിടക്കുന്ന ഉള്‍ക്കടലില്‍ അവസാനിക്കുന്നു. ഇതാണ് തെക്കേ അതിര്‍ത്തി.

20

കിഴക്കേ അതിര്‍ത്തി ജോര്‍ദാന്‍ ആണ്. ബഞ്ചമിന്‍ഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിന്റെ അതിര്‍ത്തികളാണിവ.

21

കുടംബക്രമമനുസരിച്ച് ബഞ്ചമിന്‍ ഗോത്രത്തിനുള്ള പട്ടണങ്ങള്‍ ഇവയാണ്: ജറീക്കോ, ബത്‌ഹോഗ്‌ല, എമെക്ക്‌കെസീസ്,

22

ബത്അരാബാ, സെമറായിം, ബഥേല്‍,

23

ആറാവിം, പാരാ, ഓഫ്‌റാ,

24

കേഫാര്‍അമ്മോനി, ഓഫ്‌നി, ഗേബാ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും,

25

ഗിബെയോന്‍, റാമാ, ബേരോത്,

26

മിസ്‌പെ, കെഫീരാ, മോസ,

27

റക്കെം, ഇര്‍പ്പേല്‍, തരാല,

28

സേലാ, ഹായെലെഫ്, ജബൂസ് - ജറുസലെം വേഗിബെയാ, കിരിയാത്‌യെയാറിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ബഞ്ചമിന്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് ലഭിച്ച ഓഹരിയാണിത്.