ജോഷ്വാ 3

ജോര്‍ദാന്‍ കടക്കുന്നു
1

ജോഷ്വ അതിരാവിലെ എഴുന്നേറ്റു സകല ഇസ്രായേല്യരോടും കൂടെ ഷിത്തിമില്‍ നിന്നു പുറപ്പെട്ടു ജോര്‍ദാന്‍ നദിക്കരികെ എത്തി.

2

മറുകര കടക്കാന്‍ സൗകര്യം പാര്‍ത്ത് അവിടെ കൂടാരമടിച്ചു.

3

മൂന്നു ദിവസം കഴിഞ്ഞ് പ്രമാണികള്‍ പാളയത്തിലൂടെ നടന്ന് ജനത്തോടു കല്‍പിച്ചു: ലേവ്യ പുരോഹിതന്‍മാര്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെ അനുഗമിക്കുവിന്‍.

4

ഈ വഴിയിലൂടെ ഇതിനു മുന്‍പു നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ട വഴി അവര്‍ കാണിച്ചു തരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനും ഇടയ്ക്കു രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്.

5

ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.

6

വാഗ്ദാന പേടകമെടുത്ത് ജനങ്ങള്‍ക്കു മുമ്പേ നടക്കുവിന്‍ എന്ന് അവന്‍ പുരോഹിതന്‍മാരോടു പറഞ്ഞു: അവര്‍ അപ്രകാരം ചെയ്തു.

7

കര്‍ത്താവ് ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെയെന്ന പോലെ നിന്നോടുകൂടെയു മുണ്ടെന്ന് അവര്‍ അറിയുന്നതിന് ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു.

8

ജോര്‍ദാനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന് വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാരോടു നീ കല്‍പിക്കണം.

9

ജോഷ്വ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങള്‍ അടുത്തുവന്നു ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.

10

അവന്‍ തുടര്‍ന്നു: ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങള്‍ അറിയണം.

11

ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ വാഗ്ദാനപേടകം നിങ്ങള്‍ക്കു മുമ്പേ ജോര്‍ദാനിലേക്കു പോകുന്നതു കണ്ടാലും.

12

ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന്, ഗോത്രത്തിന് ഒന്നുവീതം, പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുവിന്‍.

13

ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ പേടകം വഹിക്കുന്ന പുരോഹിതന്‍മാരുടെ ഉള്ളങ്കാല്‍ ജോര്‍ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍ നിന്നു വരുന്ന വെള്ളം ചിറ പോലെ കെട്ടി നില്‍ക്കുകയും ചെയ്യും.

14

തങ്ങള്‍ക്കു മുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പോകുന്ന പുരോഹിതന്‍മാരുടെ കൂടെ ജനം ജോര്‍ദാന്‍ നദി കടക്കുന്നതിനു കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു.

15

വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദാന്‍ നദീതീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതന്‍മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു - കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ്.

16

വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ്ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു.

17

ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്‍മാര്‍ ജോര്‍ദാന്റെ മധ്യത്തില്‍ വരണ്ട നിലത്തുനിന്നു. സര്‍വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.