ജോഷ്വാ 4

സ്മാരകശിലകള്‍ സ്ഥാപിക്കുന്നു
1

ജനം ജോര്‍ദാന്‍ കടന്നു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:

2

ഓരോ ഗോത്രത്തിലും നിന്ന് ഒരാളെ വീതം ജനത്തില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക:

3

ജോര്‍ദാന്റെ നടുവില്‍ പുരോഹിതന്‍മാര്‍ നിന്നിരുന്ന സ്ഥലത്തു നിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നു രാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം.

4

ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെ ജോഷ്വ വിളിച്ചു;

5

അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പേടകത്തിനു മുമ്പേ ജോര്‍ദാന്റെ മധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് ഇസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ല് ചുമലില്‍ എടുക്കണം.

6

ഇതു നിങ്ങള്‍ക്ക് ഒരു സ്മാരകമായിരിക്കും.

7

ഇത് എന്തു സൂചിപ്പിക്കുന്നു എന്ന് ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം: കര്‍ത്താവിന്റെ വാഗ്ദാനപേടകം നദി കടന്നപ്പോള്‍ ജോര്‍ദാനിലെ ജലം വിഭജിക്കപ്പെട്ടു. ഈ കല്ലുകള്‍ എക്കാലവും ഇസ്രായേല്‍ ജനത്തെ ഇക്കാര്യം അനുസ്മരിപ്പിക്കും.

8

ജോഷ്വ ആജ്ഞാപിച്ചതു പോലെ ജനം ചെയ്തു. കര്‍ത്താവ് ജോഷ്വയോടു പറഞ്ഞതു പോലെ ഇസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് അവര്‍ ജോര്‍ദാനില്‍ നിന്ന് പന്ത്രണ്ടു കല്ല് എടുത്തു; അതു കൊണ്ടുപോയി തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു വച്ചു.

9

ജോര്‍ദാന്റെ നടുവില്‍ വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാര്‍ നിന്നിരുന്നിടത്തും ജോഷ്വ പന്ത്രണ്ടു കല്ലു സ്ഥാപിച്ചു. അവ ഇന്നും അവിടെയുണ്ട്.

10

മോശ ജോഷ്വയോടു പറഞ്ഞിരുന്നതു പോലെ ചെയ്യാന്‍ ജനത്തോടു കല്‍പിക്കണമെന്ന് കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു. എല്ലാം ചെയ്തുതീരുവോളം പേടകം വഹിച്ചിരുന്ന പുരോഹിതന്‍മാര്‍ ജോര്‍ദാനു നടുവില്‍ നിന്നു.

11

ജനം അതിവേഗം മറുകര കടന്നു. ജനം കടന്നു കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ പേടകം വഹിച്ചുകൊണ്ട് പുരോഹിതന്‍മാരും നദികടന്ന് അവര്‍ക്കു മുമ്പേ നടന്നു.

12

മോശ കല്‍പിച്ചിരുന്നതു പോലെ റൂബന്‍, ഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും യുദ്ധസന്നദ്ധരായി ഇസ്രായേല്യര്‍ക്കു മുമ്പേ നടന്നു.

13

ഏകദേശം നാല്‍പതിനായിരം യോദ്ധാക്കള്‍ കര്‍ത്താവിന്റെ മുന്‍പില്‍ ജറീക്കോ സമതലങ്ങളിലേക്കു നീങ്ങി.

14

അന്നു കര്‍ത്താവ് ഇസ്രായേല്‍ ജനത്തിന്റെ മുന്‍പാകെ ജോഷ്വയെ മഹത്വപ്പെടുത്തി; അവര്‍ മോശയെപ്പോലെ അവനെയും ബഹുമാനിച്ചു.

15

കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:

16

സാക്ഷ്യപേടകം വഹിക്കുന്ന പുരോഹിതന്‍മാരോട് ജോര്‍ദാനില്‍നിന്നു കയറിവരാന്‍ കല്‍പിക്കുക.

17

ജോഷ്വ അവരോടു കയറിവരാന്‍ കല്‍പിച്ചു.

18

കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചിരുന്ന പുരോഹിതന്‍മാര്‍ ജോര്‍ദാനില്‍ നിന്നു കയറി, കരയില്‍ കാല്‍ കുത്തിയപ്പോള്‍ ജോര്‍ദാനിലെ വെള്ളം പഴയപടി ഒഴുകി കരകവിഞ്ഞു.

19

ഒന്നാം മാസം പത്താം ദിവസമാണ് ജനം ജോര്‍ദാനില്‍ നിന്നു കയറി ജറീക്കോയുടെ കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്‍ഗാലില്‍ താവളമടിച്ചത്.

20

ജോര്‍ദാനില്‍ നിന്നു കൊണ്ടുവന്ന പന്ത്രണ്ടു കല്ല് ജോഷ്വ ഗില്‍ഗാലില്‍ സ്ഥാപിച്ചു.

21

അവന്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: ഭാവിയില്‍ നിങ്ങളുടെ സന്തതികള്‍ പിതാക്കന്‍മാരോട് ഈ കല്ലുകള്‍ എന്തു സൂചിപ്പിക്കുന്നു എന്നു ചോദിക്കുമ്പോള്‍,

22

ഇസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദാന്‍ കടന്നു എന്ന് നിങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം.

23

ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നു കഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതു പോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദാനിലെ വെള്ളവും വറ്റിച്ചു.

24

അങ്ങനെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമാണെന്ന് ലോകമെങ്ങുമുള്ള ജനങ്ങള്‍ അറിയുകയും ചെയ്യട്ടെ!