ജോഷ്വാ 8

ആയ്പട്ടണം നശിപ്പിക്കുന്നു
1

കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയും കൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയും പ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിന്റെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു.

2

ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതു പോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന് അതിനു പിന്നില്‍ പതിയിരിക്കണം.

3

ജോഷ്വയും യോദ്ധാക്കളും ആയ് പട്ടണത്തിലേക്കു പുറപ്പെട്ടു. ജോഷ്വ ധീരപരാക്രമികളായ മുപ്പതിനായിരം പേരെ തിരഞ്ഞെടുത്തു രാത്രിയില്‍ത്തന്നെ അയച്ചു.

4

അവന്‍ അവരോട് ആജ്ഞാപിച്ചു: പട്ടണത്തെ ആക്രമിക്കുന്നതിന് നിങ്ങള്‍ അതിനു പിന്നില്‍ ഒളിച്ചിരിക്കണം. വളരെ അകലെപ്പോകരുത്. സദാ ജാഗരൂകരായിരിക്കുകയും വേണം.

5

ഞാനും കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും. അവര്‍ ഞങ്ങള്‍ക്കെതിരേ വരുമ്പോള്‍ മുന്‍പിലത്തെപ്പോലെ ഞങ്ങള്‍ പിന്തിരിഞ്ഞോടും.

6

പട്ടണത്തില്‍ നിന്നു വളരെ അകലെ എത്തുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. അപ്പോള്‍ അവര്‍ പറയും ഇതാ, അവര്‍ മുന്‍പിലത്തെപ്പോലെ പരാജിതരായി ഓടുന്നു. ഞങ്ങള്‍ അങ്ങനെ ഓടും.

7

അപ്പോള്‍ നിങ്ങള്‍ പുറത്തുവന്ന് പട്ടണം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവ് അതു നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചുതരും.

8

കര്‍ത്താവു കല്‍പിച്ചതുപോലെ പട്ടണം പിടിച്ചടക്കിയതിനു ശേഷം അത് അഗ്‌നിക്കിരയാക്കണം. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു.

9

ജോഷ്വ അവരെ യാത്രയാക്കി. അവര്‍ പോയി ആയ് പട്ടണത്തിനു പടിഞ്ഞാറ് ആ പട്ടണത്തിനും ബഥേലിനും മധ്യേ ഒളിച്ചിരുന്നു. ജോഷ്വ ആ രാത്രിയില്‍ ജനത്തോടുകൂടെ താമസിച്ചു.

10

അവന്‍ അതിരാവിലെ എഴുന്നേറ്റു യോദ്ധാക്കളെ വിളിച്ചുകൂട്ടി. ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരോടു കൂടെ ജനത്തെ ആയ് പട്ടണത്തിലേക്കു നയിച്ചു.

11

അവനും കൂടെയുണ്ടായിരുന്ന യോദ്ധാക്കളും പട്ടണത്തിന്റെ പ്രധാന കവാടത്തിനു വടക്കുവശത്തായി പാളയമടിച്ചു. അവര്‍ക്കും ആയ്പട്ടണത്തിനും മധ്യേ ഒരു താഴ്‌വരയുണ്ടായിരുന്നു.

12

പട്ടണത്തിനു പടിഞ്ഞാറുവശത്ത് ബഥേലിനും പട്ടണത്തിനും മധ്യേ ഏകദേശം അയ്യായിരം യോദ്ധാക്കളെ അവന്‍ ഒളിപ്പിച്ചു.

13

പ്രധാന പാളയം പട്ടണത്തിനു വടക്കുഭാഗത്തും ബാക്കിയുള്ളവ പടിഞ്ഞാറുഭാഗത്തും ആയിരുന്നു. ജോഷ്വ ആ രാത്രി താഴ്‌വരയില്‍ത്തന്നെ കഴിച്ചുകൂട്ടി.

14

ആയ്‌രാജാവ് ഇതു കണ്ടപ്പോള്‍ അരാബായിലേക്കുള്ള ഇറക്കത്തില്‍വച്ച് ഇസ്രായേല്‍ക്കാരെ നേരിടാന്‍ സൈന്യസമേതം പുറപ്പെട്ടു. എന്നാല്‍, പട്ടണത്തിന്റെ പുറകില്‍ ശത്രുസൈന്യം പതിയിരുന്നത് അവര്‍ അറിഞ്ഞില്ല.

15

ജോഷ്വയും ജനവും പരാജിതരായി എന്നു നടിച്ചു മരുഭൂമിയുടെ നേരേ ഓടി.

16

അവരെ പിന്തുടരുന്നതിനു രാജാവ്, പട്ടണത്തിലുണ്ടായിരുന്നവരെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ ജോഷ്വയെ പിന്തുടര്‍ന്നു പട്ടണത്തില്‍ നിന്നു വളരെ വിദൂരത്തായി.

17

ഇസ്രായേലിനെ പിന്തുടരാത്തവരായി ആരും ബഥേലിലോ ആയ്പട്ടണത്തിലോ ഉണ്ടായിരുന്നില്ല. അവര്‍ പട്ടണം അടയ്ക്കാതെയാണു പോയത്.

18

കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: നിന്റെ കൈയിലിരിക്കുന്ന കുന്തം ആയ് പട്ടണത്തിനു നേരേ ചൂണ്ടുക; ഞാന്‍ പട്ടണം നിന്റെ കരങ്ങളില്‍ ഏല്‍പിക്കും. ജോഷ്വ അങ്ങനെ ചെയ്തു.

19

അവന്‍ കൈയുയര്‍ത്തിയയുടനെ, ഒളിച്ചിരുന്നവര്‍ എഴുന്നേറ്റ് പട്ടണത്തിലേക്കു പാഞ്ഞുചെന്ന് അതു കൈവശപ്പെടുത്തി; തിടുക്കത്തില്‍ പട്ടണത്തിനു തീവച്ചു.

20

ആയ്‌നിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്ന് പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവര്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നതിനു സാധിച്ചില്ല. കാരണം, മരുഭൂമിയിലേക്ക് ഓടിയവര്‍ ഓടിച്ചവരുടെ നേരേ തിരിഞ്ഞു.

21

പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയെന്നും അതില്‍ നിന്നു പുക പൊങ്ങുന്നെന്നും കണ്ടപ്പോള്‍ ജോഷ്വയും ഇസ്രായേല്‍ ജനവും തിരിഞ്ഞ് ആയ്‌നിവാസികളെ വധിച്ചു.

22

പട്ടണത്തില്‍ കടന്ന ഇസ്രായേല്യരും ശത്രുക്കള്‍ക്കെതിരേ പുറത്തുവന്നു. ആയ്‌നിവാസികള്‍ ഇസ്രായേല്‍ക്കാരുടെ മധ്യത്തില്‍ കുടുങ്ങി. അവരെ ഇസ്രായേല്യര്‍ സംഹരിച്ചു; ആരും രക്ഷപെട്ടില്ല.

23

എന്നാല്‍, രാജാവിനെ ജീവനോടെ പിടിച്ച് അവര്‍ ജോഷ്വയുടെ അടുക്കല്‍ കൊണ്ടുവന്നു.

24

ഇസ്രായേല്‍ തങ്ങളെ പിന്തുടര്‍ന്ന ആയ്പട്ടണക്കാരെയെല്ലാം വിജനദേശത്തുവച്ചു സംഹരിച്ചു. അവസാനത്തെയാള്‍ വരെ വാളിനിരയായി. പിന്നീട്, ഇസ്രായേല്യര്‍ ആയ്പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അവശേഷിച്ചവരെയും വാളിനിരയാക്കി.

25

ആയ്പട്ടണത്തിലുണ്ടായിരുന്ന പന്തീരായിരം സ്ത്രീപുരുഷന്‍മാര്‍ അന്നു മൃതിയടഞ്ഞു.

26

ആയ്‌നിവാസികള്‍ പൂര്‍ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തന്റെ കരങ്ങള്‍ ജോഷ്വ പിന്‍വലിച്ചില്ല.

27

കര്‍ത്താവ് ജോഷ്വയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ക്കാര്‍ പട്ടണത്തില്‍നിന്നു കന്നുകാലികളെയും കൊള്ളവസ്തുക്കളെയും എടുത്തു.

28

അങ്ങനെ ജോഷ്വ ആയ് പട്ടണത്തിനു തീവച്ച് അതിനെ ഒരു നാശക്കൂമ്പാരമാക്കി. ഇന്നും അത് അങ്ങനെതന്നെ കിടക്കുന്നു.

29

പിന്നീട് അവന്‍ ആയ് രാജാവിനെ ഒരു മരത്തില്‍ തൂക്കിക്കൊന്നു. സായാഹ്‌നം വരെ ജഡം അതിന്‍മേല്‍ തൂങ്ങിക്കിടന്നു. സൂര്യാസ്തമയമായപ്പോള്‍ ശരീരം മരത്തില്‍ നിന്നിറക്കി നഗരകവാടത്തില്‍ വയ്ക്കാന്‍ ജോഷ്വ കല്‍പിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു മുകളില്‍ ഒരു കല്‍ക്കൂമ്പാരം ഉയര്‍ത്തി. അത് ഇന്നും അവിടെയുണ്ട്.

30

ജോഷ്വ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ഏബാല്‍മലയില്‍ ഒരു ബലിപീഠം നിര്‍മിച്ചു.

31

കര്‍ത്താവിന്റെ ദാസനായ മോശ ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചതുപോലെയും മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടുള്ളതും ഇരുമ്പായുധം സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അതില്‍ അവര്‍ കര്‍ത്താവിനു ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.

32

മോശ എഴുതിയ നിയമത്തിന്റെ ഒരു പകര്‍പ്പ് ഇസ്രായേല്‍ ജനത്തിന്റെ സാന്നിധ്യത്തില്‍ജോഷ്വ അവിടെ കല്ലില്‍ കൊത്തിവച്ചു.

33

അവിടെ ഇസ്രായേല്‍ജനം തങ്ങളുടെശ്രേഷ്ഠന്‍മാര്‍, സ്ഥാനികള്‍, ന്യായാധിപന്‍മാര്‍ എന്നിവരോടും തങ്ങളുടെയിടയിലുള്ള വിദേശികളോടും സ്വദേശികളോടും കൂടെ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്‍മാര്‍ക്കെതിരേ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതി ഗരിസിംമലയുടെ മുന്‍പിലും പകുതി ഏബാല്‍മലയുടെ മുന്‍പിലും നിലകൊണ്ടു. കര്‍ത്താവിന്റെ ദാസനായ മോശ കല്‍പിച്ചിരുന്നതുപോലെ അനുഗ്രഹം സ്വീകരിക്കാനായിരുന്നു ഇത്.

34

അതിനുശേഷം അവന്‍ നിയമഗ്രന്ഥത്തിലെ വാക്കുകളെല്ലാം - അനുഗ്രഹവചസ്‌സുകളും ശാപവാക്കുകളും - വായിച്ചു.

35

മോശ കല്‍പിച്ച ഒരു വാക്കുപോലും, സ്ത്രീകളും കുട്ടികളും തങ്ങളുടെയിടയില്‍ പാര്‍ത്തിരുന്ന പരദേശികളും അടങ്ങിയ ഇസ്രായേല്‍ സമൂഹത്തില്‍ ജോഷ്വ വായിക്കാതിരുന്നില്ല.