ജോഷ്വാ 9

ഗിബയോന്‍കാരുടെ വഞ്ചന
1

ജോര്‍ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടു കിടക്കുന്ന വലിയ കടലിന്റെ തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരും ആയരാജാക്കന്‍മാരെല്ലാവരും

2

ഇതു കേട്ടപ്പോള്‍ ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധം ചെയ്യാന്‍ ഒരുമിച്ചുകൂടി.

3

എന്നാല്‍, ജറീക്കോയോടും ആയ്പട്ടണത്തോടും ജോഷ്വ ചെയ്തത് അറിഞ്ഞപ്പോള്‍

4

ഗിബയോന്‍ നിവാസികള്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചു. പഴകിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ വീഞ്ഞും എടുത്ത് അവര്‍ കഴുതപ്പുറത്തു കയറ്റി.

5

നന്നാക്കിയെടുത്ത പഴയ ചെരിപ്പുകളും കീറിപ്പറിഞ്ഞവസ്ത്രങ്ങളും ധരിച്ച് അവര്‍ പുറപ്പെട്ടു. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂത്തതുമായിരുന്നു.

6

അവര്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ പാളയത്തില്‍ച്ചെന്ന് അവനോടും ഇസ്രായേല്‍ക്കാരോടും പറഞ്ഞു: ഞങ്ങള്‍ വിദൂരദേശത്തു നിന്നു വരുകയാണ്. ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്യണം.

7

അപ്പോള്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ സമീപത്തുള്ളവരാണെങ്കിലോ? നിങ്ങളുമായി ഞങ്ങള്‍ക്ക് ഉടമ്പടി ചെയ്യാന്‍ ആവില്ല.

8

ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ് എന്ന് അവര്‍ ജോഷ്വയോടു പറഞ്ഞു. അപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? എവിടെ നിന്നു വരുന്നു? അവര്‍ പറഞ്ഞു:

9

നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമം കേട്ട് വിദൂരദേശത്തു നിന്ന് ഈ ദാസന്‍മാര്‍ വന്നിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങള്‍ അറിഞ്ഞു.

10

ജോര്‍ദാന്റെ മറുകരയിലുള്ള അമോര്യരാജാക്കന്‍മാരായ ഹെഷ്‌ബോനിലെ സീഹോനോടും അഷ്ത്താറോത്തില്‍ താമസിക്കുന്ന ബാഷാന്‍ രാജാവായ ഓഗിനോടും പ്രവര്‍ത്തിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.

11

ഞങ്ങളുടെ ശ്രേഷ്ഠന്‍മാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു: യാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ എടുത്തുചെന്ന് അവരെ കണ്ട് ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാണ്, അതുകൊണ്ട് ഞങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കുക എന്നുപറയണം.

12

ഇതാ ഞങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമധ്യേ ഭക്ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍ നിന്ന് എടുത്ത ഇവയ്ക്ക് പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു.

13

ഞങ്ങള്‍ വീഞ്ഞു നിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. കര്‍ത്താവിന്റെ നിര്‍ദ്‌ദേശമാരായാതെ ജനം ആ ഭക്ഷണപദാര്‍ഥങ്ങളില്‍ പങ്കുചേര്‍ന്നു.

14

ജോഷ്വ അവരുടെ ജീവന്‍ രക്ഷിക്കാമെന്ന് സമാധാനയുടമ്പടി ചെയ്തു.

15

ജനപ്രമാണികളും അങ്ങനെ ശപഥംചെയ്തു.

16

ഉടമ്പടി ചെയ്തു മൂന്നുദിവസം കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ അയല്‍വാസികളും തങ്ങളുടെ മധ്യേതന്നെ വസിക്കുന്നവരും ആണെന്ന് ഇസ്രായേല്‍ക്കാര്‍ക്കു മനസ്‌സിലായി.

17

ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ട് മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബയോന്‍, കെഫീറാ, ബേറോത്ത്, കിര്യാത്ത്‌യയാറിം എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്നു.

18

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ജനപ്രമാണികള്‍ ശപഥം ചെയ്തിരുന്നതിനാല്‍ ജനം അവരെ വധിച്ചില്ല. സമൂഹം മുഴുവന്‍ ജനപ്രമാണികള്‍ക്കെതിരേ പിറുപിറുത്തു.

19

പ്രമാണികള്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ശപഥം ചെയ്തതിനാല്‍ ഇപ്പോള്‍ നമ്മള്‍ അവരെ ഉപദ്രവിച്ചുകൂടാ.

20

നമുക്ക് ഇങ്ങനെ ചെയ്യാം. അവര്‍ ജീവിച്ചുകൊള്ളട്ടെ; അല്ലാത്തപക്ഷം ദൈവകോപം നമ്മുടെമേല്‍ പതിക്കും. നാം അവരോടു ശപഥം ചെയ്തതാണല്ലോ.

21

അവര്‍ ഇസ്രായേല്‍ ജനത്തിനുവേണ്ടി വിറകുവെട്ടിയും വെള്ളം കോരിയും ജീവിച്ചുകൊള്ളട്ടെ എന്നു പ്രമാണികള്‍ നിര്‍ദേശിച്ചു. സമൂഹം അത് അംഗീകരിച്ചു.

22

ജോഷ്വ അവരെ വിളിച്ചു ചോദിച്ചു: അടുത്തുതന്നെ വസിക്കേ വളരെ ദൂരത്താണെന്നു പറഞ്ഞു നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചതെന്തിന്?

23

അതിനാല്‍, നിങ്ങള്‍ ശപിക്കപ്പെട്ടവരാകട്ടെ! നിങ്ങള്‍ എന്നും എന്റെ ദൈവത്തിന്റെ ഭവനത്തില്‍ വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്യുന്ന അടിമകളായിരിക്കും.

24

അവര്‍ ജോഷ്വയോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്റെ ദാസനായ മോശയോട് ഈ ദേശം മുഴുവനും നിങ്ങള്‍ക്കു തരണമെന്നും തദ്‌ദേശ വാസികളെയെല്ലാം നിഗ്രഹിക്കണമെന്നും കല്‍പിച്ചിട്ടുണ്ടെന്ന് നിന്റെ ദാസന്‍മാരായ ഞങ്ങള്‍ക്ക് അറിവുകിട്ടി. അതുകൊണ്ട് നിങ്ങളുടെ മുന്നേറ്റത്തില്‍ ഭയന്ന് ജീവന്‍ രക്ഷിക്കാന്‍ ഇങ്ങനെ ചെയ്തുപോയി.

25

ഇതാ, ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കരങ്ങളിലാണ്. ന്യായവുംയുക്തവുമെന്നു തോന്നുന്നത് ഞങ്ങളോടു ചെയ്യുക.

26

അപ്രകാരംതന്നെ അവന്‍ അവരോടു പ്രവര്‍ത്തിച്ചു; അവരെ ഇസ്രായേല്‍ജനങ്ങളുടെ കരങ്ങളില്‍നിന്നു മോചിപ്പിച്ചു; അവരെ വധിച്ചില്ല.

27

അന്നു ജോഷ്വ അവരെ ഇസ്രായേല്‍ക്കാര്‍ക്കും കര്‍ത്താവിന്റെ ബലിപീഠത്തിനുംവേണ്ടി വിറകുവെട്ടാനും വെള്ളം കോരാനും നിയമിച്ചു. തന്നെ ആരാധിക്കാനായി കര്‍ത്താവു തിരഞ്ഞെടുത്ത സ്ഥലത്ത് അവര്‍ ഇന്നും അതേ ജോലി ചെയ്യുന്നു.