ലേവ്യര്‍ 3

സമാധാനബലി
1

സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍ നിന്നാണു കര്‍ത്താവിനു കാഴ്ചകൊണ്ടുവരുന്നതെങ്കില്‍, അത് ഊനമറ്റ കാളയോ പശുവോ ആയിരിക്കണം.

2

ബലിമൃഗത്തിന്റെ തലയില്‍ കൈ വയ്ക്കുകയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍വച്ച് അതിനെ കൊല്ലുകയും വേണം. അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.

3

സമാധാന ബലിമൃഗത്തിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സ് കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.

4

അതിന്റെ ഇരു വൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം.

5

അഹറോന്റെ പുത്രന്‍മാര്‍ അവ ബലിപീഠത്തില്‍ വിറകിനു മുകളില്‍വച്ച് അഗ്‌നിയില്‍ ദഹിപ്പിക്കണം. അത് ദഹനബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.

6

ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാന ബലിക്കായി കര്‍ത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.

7

ആട്ടിന്‍കുട്ടിയെയാണ് ബലിവസ്തുവായി സമര്‍പ്പിക്കുന്നതെങ്കില്‍ അതിനെ കര്‍ത്താവിന്റെ മുമ്പില്‍കൊണ്ടുവരട്ടെ.

8

അതിന്റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുന്‍പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.

9

സമാധാന ബലിമൃഗത്തിന്റെ മേദസ്‌സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സും, നട്ടെല്ലോടു ചേര്‍ത്തു മുറിച്ചെടുത്ത കൊഴുത്ത വാലും കര്‍ത്താവിനു ദഹന ബലിക്കായി എടുക്കണം.

10

അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം.

11

പുരോഹിതന്‍ അവ കര്‍ത്താവിനു ഭോജനബലിയായി ബലിപീഠത്തില്‍ ദഹിപ്പിക്കണം.

12

ബലിമൃഗം കോലാടാണെങ്കില്‍ അതിനെ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്ടുവരണം.

13

അതിന്റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.

14

അതിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സു മുഴുവനും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.

15

അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം.

16

പുരോഹിതന്‍ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്‌നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്. മേദസ്‌സു മുഴുവന്‍ കര്‍ത്താവിനുള്ളതത്രേ.

17

രക്തവും മേദസ്‌സും ഭക്ഷിച്ചുകൂടാ എന്നത് നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തല മുറതോറും എന്നേക്കുമുള്ള ഒരു നിയമമായിരിക്കും.