ലേവ്യര്‍ 4

പാപപരിഹാരബലി
1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

2

ഇസ്രായേല്‍ജനത്തോടു പറയുക, ചെയ്യരുത് എന്നു കര്‍ത്താവ് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം പാപം ചെയ്യുന്നുവെന്നിരിക്കട്ടെ.

3

ഇങ്ങനെ പാപം ചെയ്ത് ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്ക്കുന്നത് അഭിഷിക്തനായ പുരോഹിതനാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം.

4

അതിനെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ അവിടുത്തെ സന്നിധിയില്‍ കൊണ്ടുവന്ന് അതിന്റെ തലയില്‍ കൈവച്ചതിനുശേഷം അതിനെ കൊല്ലണം.

5

അഭിഷിക്ത പുരോഹിതന്‍ കാളക്കുട്ടിയുടെ കുറെരക്തമെടുത്ത് സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.

6

അവന്‍ തന്റെ വിരല്‍ രക്തത്തില്‍ മുക്കി അതില്‍ ഒരു ഭാഗം കര്‍ത്താവിന്റെ സന്നിധിയില്‍ ശ്രീകോവിലിന്റെ തിരശ്ശീലയുടെ മുന്‍പില്‍ ഏഴു പ്രാവശ്യം തളിക്കണം.

7

പിന്നീട് രക്തത്തില്‍ കുറച്ചെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ച രക്തം സമാഗമകൂടാരത്തിന്റെ വാതില്‍ക്കലുള്ള ദഹനബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.

8

പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയുടെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സു മുഴുവനും എടുക്കണം.

9

അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം.

10

സമാധാനബലിക്കുള്ള കാളയില്‍നിന്നെന്നപോലെ പുരോഹിതന്‍ അവയെടുത്ത് ദഹനബലിപീഠത്തില്‍ വച്ചു ദഹിപ്പിക്കണം.

11

എന്നാല്‍, കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണ കവും -

12

കാളയെ മുഴുവനും - പാളയത്തിനു വെളിയില്‍ ചാരമിടുന്ന വൃത്തിയുള്ള സ്ഥലത്തുകൊണ്ടുചെന്ന് കത്തുന്ന വിറകിന്‍മേല്‍ വച്ചു ദഹിപ്പിക്കണം. ചാരം ഇടുന്ന സ്ഥലത്തുതന്നെ അതിനെ ദഹിപ്പിക്കണം.

13

ഇസ്രായേല്‍സമൂഹം മുഴുവന്‍ അറിവില്ലായ്മ മൂലം പാപം ചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്ധയില്‍ പെടാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ;

14

എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാരബലിക്കായി സമൂഹം മുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്ചവയ്ക്കുകയും അതിനെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവരുകയും വേണം.

15

സമൂഹത്തിലെശ്രേഷ്ഠന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് കാളക്കുട്ടിയുടെ തലയില്‍ കൈകള്‍ വയ്ക്കണം; അതിനെ അവിടുത്തെ മുന്‍പില്‍വച്ചു കൊല്ലണം.

16

അഭിഷിക്തനായ പുരോഹിതന്‍ കാളക്കുട്ടിയുടെ കുറെരക്തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.

17

അവന്‍ രക്തത്തില്‍ വിരല്‍ മുക്കി കര്‍ത്താവിന്റെ സന്നിധിയില്‍ തിരശ്ശീലയ്ക്കു മുന്‍പില്‍ ഏഴു പ്രാവശ്യം തളിക്കണം.

18

കുറെരക്തമെടുത്ത് സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ സന്നിധിയിലുള്ള ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം സമാഗമകൂടാരത്തിന്റെ വാതില്‍ക്കലുള്ള ദഹനബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.

19

അതിന്റെ മേദസ്‌സു മുഴുവനുമെടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.

20

പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെയെന്നപോലെ ഈ കാളക്കുട്ടിയെയും ദഹിപ്പിക്കണം. അങ്ങനെ അവര്‍ക്കുവേണ്ടി പുരോഹിതന്‍ പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും.

21

അനന്തരം കാളയെ കൂടാരത്തിനു വെളിയില്‍ കൊണ്ടുപോയി ആദ്യത്തെ കാളയെ ദഹിപ്പിച്ചതുപോലെ ദഹിപ്പിക്കണം. ഇത് സമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാര ബലിയാണ്.

22

ഒരു ഭരണാധികാരി തന്റെ ദൈവമായ കര്‍ത്താവ് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മമൂലം ചെയ്തു കുറ്റക്കാരനാകുന്നു വെന്നിരിക്കട്ടെ.

23

അവന്‍ തന്റെ തെറ്റു മനസ്‌സിലാക്കുമ്പോള്‍ ഊനമറ്റ ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിനു ബലിയര്‍പ്പിക്കണം.

24

അവന്‍ അതിന്റെ തലയില്‍ കൈവയ്ക്കുകയും കര്‍ത്താവിന്റെ സന്നിധിയില്‍ ദഹനബലിക്കായി മൃഗങ്ങളെ കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം. ഇത് ഒരു പാപപരിഹാരബലിയാണ്.

25

പുരോഹിതന്‍ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.

26

അതിന്റെ മേദസ്‌സു മുഴുവനും സമാധാന ബലിക്കുള്ള മൃഗത്തിന്റെ മേദസ്‌സുപോലെ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവന്റെ പാപത്തിനു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.

27

ജനങ്ങളിലാരെങ്കിലും കര്‍ത്താവു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മകൊണ്ടു ചെയ്തു കുറ്റക്കാരനായെന്നിരിക്കട്ടെ.

28

അവന്‍ തന്റെ തെറ്റു മനസ്‌സിലാക്കുമ്പോള്‍ ഊനമറ്റ ഒരു പെണ്‍കോലാടിനെ പാപപരിഹാരത്തിനായി സമര്‍പ്പിക്കണം.

29

അവന്‍ ബലിമൃഗത്തിന്റെ തലയില്‍ കൈവയ്ക്കുകയും ദഹനബലിക്കുള്ള സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം.

30

പുരോഹിതന്‍ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിച്ചത് ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും വേണം.

31

സമാധാനബലിക്കുള്ള മൃഗത്തില്‍നിന്നു മേദസ്‌സു മാറ്റിയെടുക്കുന്നതുപോലെ അതിന്റെ മേദസ്‌സു മുഴുവന്‍ എടുത്തു പുരോഹിതന്‍ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ തെറ്റു ക്ഷമിക്കപ്പെടും.

32

പാപപരിഹാരബലിക്കായി ചെമ്മരിയാടിനെയാണു കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ പെണ്ണാടായിരിക്കണം.

33

അതിന്റെ തലയില്‍ കൈവച്ചതിനുശേഷം ദഹനബലിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെ പാപപരിഹാരബലിക്കായി കൊല്ലണം.

34

പുരോഹിതന്‍ അതിന്റെ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ദഹനബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.

35

സമാധാനബലിക്കുള്ള ആട്ടിന്‍കുട്ടിയില്‍നിന്ന് എന്നപോലെ അതിന്റെ മേദസ്‌സു മുഴുവനും എടുക്കണം. പുരോഹിതന്‍ അതു കര്‍ത്താവിനു ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവന്റെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.