സംഖ്യ 1

ജനസംഖ്യ
1

ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവ് മോശയോടു കല്‍പിച്ചു:

2

ഗോത്രവും കുടുംബവും തിരിച്ച് ഇസ്രായേല്‍ സമൂഹത്തിലെ സകല പുരുഷന്‍മാരുടെയും കണക്കെടുക്കുക.

3

ഇരുപതും അതിനുമേലും വയസ്‌സും യുദ്ധം ചെയ്യാന്‍ കഴിവുമുള്ള ഇസ്രായേലിലെ സകലരെയും ഗണം തിരിച്ചെണ്ണുക. നീയും അഹറോനും കൂടിയാണ് കണക്കെടുക്കേണ്ടത്.

4

ഓരോ ഗോത്രത്തിലും നിന്ന് ഒരു തലവനെക്കൂടെ കൊണ്ടുപോകണം.

5

നിങ്ങളെ സഹായിക്കാന്‍ വരേണ്ടവര്‍ ഇവരാണ്: റൂബനില്‍നിന്ന് ഷെദെയൂറിന്റെ പുത്രന്‍ എലിസൂര്‍.

6

ശിമയോനില്‍നിന്ന് സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേല്‍.

7

യൂദായില്‍നിന്ന് അമീനാദാബിന്റെ പുത്രന്‍ നഹ്‌ഷോന്‍.

8

ഇസാക്കറില്‍ നിന്ന് സൂവാറിന്റെ പുത്രന്‍ നെത്താനേല്‍.

9

സെബുലൂണില്‍നിന്ന് ഹേലോനിന്റെ പുത്രന്‍ എലിയാബ്.

10

ജോസഫിന്റെ പുത്രന്‍മാരായ എഫ്രായിം, മനാസ്‌സെ എന്നിവരില്‍ നിന്ന്‌ യഥാക്രമം അമ്മിഹൂദിന്റെ പുത്രന്‍ എലിഷാമാ, പെദഹ്‌സൂറിന്റെ പുത്രന്‍ ഗമാലിയേല്‍;

11

ബഞ്ചമിനില്‍നിന്ന് ഗിദയോനിന്റെ പുത്രന്‍ അബിദാന്‍;

12

ദാനില്‍നിന്ന് അമ്മിഷദ്ദായിയുടെ പുത്രന്‍ അഹിയേസെര്‍;

13

ആഷേറില്‍നിന്ന് ഒക്രാന്റെ പുത്രന്‍ പഗിയേല്‍;

14

ഗാദില്‍നിന്ന് റവുവേലിന്റെ പുത്രന്‍ എലിയാസാഫ്;

15

നഫ്താലിയില്‍നിന്ന് ഏതാനിന്റെ പുത്രന്‍ അഹിറാ.

16

ഇവരാണ് ഇസ്രായേല്‍വംശത്തിന്റെ നേതാക്കന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ഗോത്രത്തലവന്‍മാര്‍.

17

മോശയും അഹറോനും ഇവരെ സ്വീകരിച്ചു.

18

രണ്ടാംമാസം ഒന്നാംദിവസം അവര്‍ ജനത്തെ മുഴുവന്‍ ഒരുമിച്ചു കൂട്ടി. ഓരോരുത്തരുടെയും കുടുംബം, ഗോത്രം ഇവയനുസരിച്ച് ഇരുപതും അതില്‍ക്കൂടുതലും വയസ്‌സുള്ളവരെ ആളാംപ്രതി പട്ടികയില്‍ ചേര്‍ത്തു.

19

അങ്ങനെ കര്‍ത്താവു കല്‍പിച്ചതുപോലെ സീനായ്മരുഭൂമിയില്‍ വച്ച് മോശ ഇസ്രായേല്‍ജനത്തിന്റെ കണക്കെടുത്തു.

20

ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ

21

ഗോത്രത്തില്‍പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്താറായിരത്തിയഞ്ഞൂറ്.

22

ശിമയോന്റെ ഗോത്രത്തില്‍പെട്ടവര്‍

23

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അന്‍പത്തൊമ്പതിനായിരത്തിമുന്നൂറ്.

24

ഗാദിന്റെ ഗോത്രത്തില്‍പെട്ടവര്‍

25

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്തയ്യായിരത്തിയറുനൂറ്റമ്പത്.

26

യൂദായുടെ ഗോത്രത്തില്‍പെട്ടവര്

27

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍

28

ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ എഴുപത്തിനാലായിരത്തിയറുന്നൂറ്.

29

ഇസാക്കറിന്റെ ഗോത്രത്തില്‍ പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിനാലായിരത്തിനാനൂറ്.

30

സെബുലൂണ്‍ ഗോത്രത്തില്‍പെട്ടവര്

31

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തേഴായിരത്തിനാനൂറ്.

32

ജോസഫിന്റെ മക്കളായ എഫ്രായിമിന്റെയും

33

മനാസ്‌സെയുടെയും ഗോത്രത്തില്‍പെട്ടവര്‍

34

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍

35

ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ യഥാക്രമം നാല്‍പതിനായിരത്തിയഞ്ഞൂറും മുപ്പത്തീരായിരത്തിയിരുനൂറും.

36

ബഞ്ചമിന്റെ ഗോത്രത്തില്‍പെട്ടവര്

37

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ മുപ്പത്തയ്യായിരത്തിനാനൂറ്.

38

ദാനിന്റെ ഗോത്രത്തില്‍പെട്ടവര്

39

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അറുപത്തീരായിരത്തിഎഴുനൂറ്.

40

ആഷേറിന്റെ ഗോത്രത്തില്‍പെട്ടവര്‍

41

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്തോരായിരത്തിയഞ്ഞൂറ്.

42

നഫ്താലി ഗോത്രത്തില്‍പെട്ടവര്‍

43

തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിമൂവായിരത്തിനാനൂറ്.

44

ഇസ്രായേലിലെ ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും മോശയും അഹറോനും ചേര്‍ന്നെടുത്ത കണക്കില്‍പെട്ടവരാണിവര്‍.

45

ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്‌സു പ്രായത്തില്‍ ഇസ്രായേലിലെ യുദ്ധശേഷിയുള്ള പുരുഷന്‍മാര്

46

ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു.

47

ലേവിഗോത്രത്തെ ജനസംഖ്യയില്‍ പെടുത്തിയില്ല.

48

കാരണം, കര്‍ത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു:

49

ലേവ്യരെ നീ എണ്ണരുത്; ഇസ്രായേല്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത്.

50

എന്നാല്‍, സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ മേല്‍നോട്ടത്തിലായിരിക്കണം; അവര്‍ കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രൂഷചെയ്യുകയും വേണം. കൂടാരത്തിനു ചുറ്റും അവര്‍ താവളമടിക്കട്ടെ.

51

കൂടാരവുമായി പുറപ്പെടേണ്ടിവരുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചിറക്കുകയും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അവര്‍ തന്നെ അതു സ്ഥാപിക്കുകയും വേണം. മറ്റാരെങ്കിലും അതിനെ സമീപിച്ചാല്‍ അവനെ വധിക്കണം.

52

ഇസ്രായേല്‍ജനം ഗണങ്ങളായിത്തിരിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കീഴിലും താവളമടിക്കണം.

53

ഇസ്രായേല്‍ സമൂഹത്തിന്റെ നേരേ ദൈവകോപം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യര്‍ സാക്ഷ്യകൂടാരത്തിനുചുറ്റും പാളയമടിക്കണം. സാക്ഷ്യകൂടാരത്തിന്റെ ചുമതല അവര്‍ വഹിക്കുകയും വേണം.

54

ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു. കര്‍ത്താവ് മോശയോടു കല്‍പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.