സംഖ്യ 2

പാളയമടിക്കേണ്ട ക്രമം
1

കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:

2

ഇസ്രായേല്‍ ജനം അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാകകള്‍ക്കു കീഴില്‍ പാളയമടിക്കണം. സമാഗമ കൂടാരത്തിനഭിമുഖമായി ചുറ്റും താവളമുറപ്പിക്കുകയും വേണം.

3

അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോന്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍ സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമടിക്കണം.

4

അവന്റെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തിയറുനൂറുപേര്‍.

5

അതിനടുത്ത് സുവാറിന്റെ മകന്‍ നെത്താനേലിന്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ഗോത്രം.

6

അവന്റെ സൈന്യത്തില്‍ അന്‍പത്തിനാലായിരത്തിനാനൂറുപേര്‍.

7

അതിനപ്പുറം ഹേലോന്റെ പുത്രന്‍ എലിയാബിന്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ഗോത്രം.

8

അവന്റെ സൈന്യത്തില്‍ അന്‍പത്തേഴായിരത്തിനാനൂറുപേര്‍.

9

യൂദായുടെ പാളയത്തിലെ സൈന്യത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്താറായിരത്തിനാനൂറുപേര്‍. അവരാണ് ആദ്യം പുറപ്പെടേണ്ടത്.

10

ഷെദയൂറിന്റെ മകന്‍ എലിസൂറിന്റെ നേതൃത്വത്തിലുള്ള റൂബന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ തെക്കുഭാഗത്തു പാളയമടിക്കണം.

11

അവന്റെ സൈന്യത്തില്‍ നാല്‍പത്താറായിരത്തിയഞ്ഞൂറുപേര്‍.

12

അതിനടുത്ത് സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേലിന്റെ നേതൃത്വത്തിലുള്ള ശിമയോന്‍ഗോത്രം.

13

അവന്റെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരിത്തിമുന്നൂറുപേര്‍.

14

അതിനപ്പുറം റവുവേലിന്റെ പുത്രന്‍ എലിയാസാഫിന്റെ നേതൃത്വത്തിലുള്ള ഗാദ്‌ഗോത്രം.

15

അവന്റെ സൈന്യത്തില്‍ നാല്‍പത്തയ്യായിരത്തിയറുനൂറ്റമ്പതുപേര്‍.

16

റൂബന്‍പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്തോരായിരത്തിനാനൂറ്റിയമ്പതുപേര്‍. അവരാണ് രണ്ടാമതു പുറപ്പെടേണ്ടത്.

17

അനന്തരം, പാളയങ്ങളുടെ മധ്യത്തിലായി ലേവ്യരുടെ പാളയത്തോടൊപ്പം സമാഗമ കൂടാരം കൊണ്ടുപോകണം. കൂടാരമടിക്കുമ്പോഴെന്നപോലെ തന്നെ പതാകയോടൊത്ത് ക്രമമനുസരിച്ച് ഓരോരുത്തരും പുറപ്പെടണം.

18

അമ്മിഹൂദിന്റെ മകന്‍ എലിഷാമായുടെ നേതൃത്വത്തിലുള്ള എഫ്രായിംഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ പടിഞ്ഞാറുഭാഗത്ത് താവളമടിക്കണം.

19

അവന്റെ സൈന്യത്തില്‍ നാല്‍പതിനായിരത്തിയഞ്ഞൂറുപേര്‍.

20

അതിനടുത്ത് പെദഹ്‌സൂറിന്റെ പുത്രന്‍ ഗമാലിയേലിന്റെ നേതൃത്വത്തിലുള്ള മനാസ്‌സെഗോത്രം.

21

അവന്റെ സൈന്യത്തില്‍ മുപ്പത്തീരായിരത്തിയിരുനൂറുപേര്‍.

22

അതിനപ്പുറം ഗിദയോനിയുടെ പുത്രന്‍ അബിദാന്റെ നേതൃത്വത്തിലുള്ള ബഞ്ചമിന്‍ ഗോത്രം.

23

അവന്റെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തിനാനൂറുപേര്‍.

24

എഫ്രായിം പാളയത്തില്‍ ആകെ ഒരുലക്ഷത്തിയെണ്ണായിരത്തിയൊരുനൂറുപേര്‍. അവരാണ് മൂന്നാമതു പുറപ്പെടേണ്ടത്.

25

അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസറിന്റെ നേതൃത്വത്തിലുള്ള ദാന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ വടക്കുഭാഗത്തു പാളയമടിക്കണം.

26

അവന്റെ സൈന്യത്തില്‍ അറുപത്തീരായിരത്തിയെഴുനൂറുപേര്‍.

27

അതിനടുത്ത് ഒക്രാന്റെ മകന്‍ പഗിയേലിന്റെ നേതൃത്വത്തിലുള്ള ആഷേര്‍ഗോത്രം.

28

അവന്റെ സൈന്യത്തില്‍ നാല്‍പത്തോരായിരത്തിയഞ്ഞൂറുപേര്‍.

29

അതിനപ്പുറം ഏനാന്റെ മകന്‍ അഹീറയുടെ നേതൃത്വത്തിലുള്ള നഫ്താലിഗോത്രം.

30

അവന്റെ സൈന്യത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറുപേര്‍.

31

ദാനിന്റെ പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയമ്പത്തിയേഴായിരത്തിയറുനൂറുപേര്‍. സ്വന്തം പതാകകളോടുകൂടി അവരാണ് ഏറ്റവും അവസാനം പുറപ്പെടേണ്ടത്.

32

ഗോത്രക്രമമനുസരിച്ചു ജനസംഖ്യയില്‍പ്പെട്ട ഇസ്രായേല്‍ ജനം ഇവരാണ്. പാളയത്തിലുണ്ടായിരുന്നവരും ഗണമനുസരിച്ചു കണക്കെടുക്കപ്പെട്ടവരുമായ ആളുകള്‍ ആകെ ആറുലക്ഷത്തിമൂവായിരത്തിയഞ്ഞൂറ്റമ്പത്.

33

കര്‍ത്താവ് മോശയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനത്തിന്റെ കൂടെ ലേവ്യരെ എണ്ണിയില്ല.

34

കര്‍ത്താവു മോശയോടു കല്‍പിച്ച പ്രകാരം ഇസ്രായേല്‍ പ്രവര്‍ത്തിച്ചു. അവര്‍ സ്വന്തം പതാകകള്‍ക്കുകീഴേ പാളയമടിക്കുകയും ഗോത്രവും കുടുംബവുമനുസരിച്ചു യാത്ര പുറപ്പെടുകയും ചെയ്തു.