സംഖ്യ 11

ജനം പരാതിപ്പെടുന്നു
1

കര്‍ത്താവിന് അനിഷ്ടമാകത്തക്ക വിധം ജനം പിറുപിറുത്തു. അതു കേട്ടപ്പോള്‍ കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുത്തെ അഗ്നി അവരുടെയിടയില്‍ പടര്‍ന്നു കത്തി. അതു പാളയത്തിന്റെ ചില ഭാഗങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു.

2

ജനം മോശയോടു നിലവിളിച്ചു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അഗ്നി ശമിക്കുകയും ചെയ്തു.

3

കര്‍ത്താവിന്റെ കോപാഗ്നി അവരുടെയിടയില്‍ ജ്വലിച്ചതിനാല്‍ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.

4

ഇസ്രായേല്യരുടെ ഇടയില്‍ ഉണ്ടായിരുന്ന അന്യവര്‍ഗക്കാര്‍ ദുരാഗ്രഹങ്ങള്‍ക്കടിമകളായി. ഇസ്രായേല്യരും സങ്കടം പറച്ചില്‍ തുടര്‍ന്നു.

5

ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുക? ഈജിപ്തില്‍ വെറുതെ കിട്ടിയിരുന്ന മത്സ്യം, വെള്ളരിക്ക, മത്തങ്ങ, സവോള, ചെമന്നുള്ളി, വെള്ളുള്ളി ഇവയൊക്കെ ഞങ്ങള്‍ ഓര്‍ക്കുന്നു.

6

ഇവിടെ ഞങ്ങളുടെ പ്രാണന്‍ പോകുന്നു. ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല.

7

മന്നായ്ക്കു കൊത്തമ്പാലരിയുടെ ആകൃതിയും ഗുല്‍ഗുലുവിന്റെ നിറവുമായിരുന്നു.

8

ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിലോ ഉരലിലോ ഇട്ടു പൊടിച്ചു കലത്തില്‍ വേവിച്ച് അപ്പം ഉണ്ടാക്കിപ്പോന്നു. എണ്ണ ചേര്‍ത്തു ചുട്ട അപ്പത്തിന്റേതുപോലെയായിരുന്നു അതിന്റെ രുചി.

9

രാത്രി പാളയത്തിനുമേല്‍ മഞ്ഞു പെയ്യുമ്പോള്‍ മന്നായും പൊഴിയും.

10

ഇസ്രായേല്‍ കുടുംബങ്ങള്‍ ഓരോന്നും സ്വന്തം കൂടാരവാതില്‍ക്കല്‍ ഇരുന്നു വിലപിക്കുന്നതു മോശ കേട്ടു. കര്‍ത്താവിന്റെ കോപം ആളിക്കത്തി; മോശയ്ക്കു നീരസം ജനിച്ചു.

11

മോശ കര്‍ത്താവിനോടു പറഞ്ഞു: അങ്ങയുടെ ദാസനോട് ഇത്ര കഠിനമായി വര്‍ത്തിക്കുന്നതെന്തുകൊണ്ട്? അങ്ങ് എന്നോടു കൃപ കാട്ടാത്തതെന്തുകൊണ്ട്? ഈ ജനത്തിന്റെ ഭാരമെല്ലാം എന്തേ എന്റെ മേല്‍ ചുമത്തിയിരിക്കുന്നു?

12

ഞാനാണോ ഈ ജനത്തെ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു മുലകുടിക്കുന്ന കുഞ്ഞിനെ ധാത്രിയെന്നപോലെ, മാറില്‍ വഹിച്ചുകൊണ്ടു പോകുക എന്ന് എന്നോടു പറയുവാന്‍ ഞാനാണോ അവരെ പ്രസവിച്ചത്?

13

ഈ ജനത്തിനെല്ലാം നല്‍കാന്‍ എവിടെ നിന്നു മാംസം കിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുക എന്നു പറഞ്ഞ് അവര്‍ കരയുന്നു.

14

ഈ ജനത്തെ മുഴുവന്‍ താങ്ങാന്‍ ഞാന്‍ ശക്തനല്ല; അത് എന്റെ കഴിവിനതീതമാണ്.

15

ഇപ്രകാരമാണ് അവിടുന്ന് എന്നോടു വര്‍ത്തിക്കുന്നതെങ്കില്‍, കൃപ തോന്നി എന്നെ ഉടനെ കൊന്നുകളയണം. ഈ കഷ്ടത ഞാന്‍ കാണാതിരിക്കട്ടെ.

എഴുപതു നേതാക്കന്‍മാര്‍
16

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ജനത്തിലെ ശ്രേഷ്ഠന്‍മാരിലും പ്രമാണികളിലും നിന്ന് എഴുപതുപേരെ വിളിച്ചു കൂട്ടുക. അവരെ സമാഗമ കൂടാരത്തിങ്കല്‍ കൊണ്ടുവരുക. അവര്‍ അവിടെ നിന്നോടൊപ്പം നില്‍ക്കട്ടെ.

17

ഞാന്‍ ഇറങ്ങിവന്ന് നിന്നോടു സംസാരിക്കും. നിന്റെ മേലുള്ള ചൈതന്യത്തില്‍നിന്ന് ഒരു ഭാഗം അവരിലേക്കു ഞാന്‍ പകരും. ജനത്തിന്റെ ചുമതല നിന്നോടൊപ്പം അവരും വഹിക്കും;

18

നീ ഒറ്റയ്ക്കു വഹിക്കേണ്ടാ. ജനത്തോടു പറയുക: നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ലഭിക്കും. ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ആരു തരും? ഈജിപ്തില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു എന്നു കര്‍ത്താവിനോടു നിങ്ങള്‍ പരാതിപ്പെട്ടു. അതിനാല്‍, കര്‍ത്താവു നിങ്ങള്‍ക്കു മാംസം തരും, നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യും.

19

ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങള്‍ അതു തിന്നുക.

20

നിങ്ങളുടെ മൂക്കിലൂടെ പുറത്തു വന്ന് ഓക്കാനം വരുന്നതുവരെ ഒരു മാസത്തേക്ക് നിങ്ങള്‍ അതു ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ ഇടയില്‍ വസിക്കുന്ന കര്‍ത്താവിനെ നിങ്ങള്‍ ഉപേക്ഷിക്കുകയും ഈജിപ്തില്‍നിന്നു പോന്നത് ബുദ്ധിമോശമായിപ്പോയി എന്നു വിലപിക്കുകയും ചെയ്തു.

21

മോശ കര്‍ത്താവിനോടു പറഞ്ഞു: എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കള്‍ തന്നെയുണ്ട്. എന്നിട്ടും അങ്ങു പറയുന്നു, ഒരു മാസത്തേക്ക് അവര്‍ക്കു ഭക്ഷിക്കാന്‍ മാംസം നല്‍കാമെന്ന്.

22

ആടുകളെയും കാളകളെയും അവര്‍ക്കു മതിയാവോളം അറക്കുമോ? അവര്‍ക്കു തൃപ്തിയാവോളം കടലിലെ മത്സ്യത്തെ ഒരുമിച്ചുകൂട്ടുമോ?

23

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: എന്റെ കൈക്കു നീളം കുറഞ്ഞുപോയോ? എന്റെ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും.

24

മോശ പുറത്തു ചെന്നു കര്‍ത്താവിന്റെ വാക്കുകള്‍ ജനത്തെ അറിയിച്ചു. അവരുടെ നേതാക്കളില്‍നിന്ന് എഴുപതുപേരെ ഒരുമിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിറുത്തി.

25

കര്‍ത്താവ് മേഘത്തില്‍ ഇറങ്ങിവന്ന് അവനോടു സംസാരിച്ചു. അവിടുന്നു മോശയുടെ മേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. പിന്നീട് അവര്‍ പ്രവചിച്ചിട്ടില്ല.

26

എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്കും ചൈതന്യം ലഭിച്ചു. അവര്‍ പട്ടികയിലുള്‍പ്പെട്ടിരുന്നെങ്കിലും കൂടാരത്തിന്റെ സമീപത്തേക്കു പോയിരുന്നില്ല. അവര്‍ പാളയത്തിനുള്ളില്‍വച്ചു തന്നെ പ്രവചിച്ചു.

27

എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരുയുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.

28

ഇതു കേട്ട് നൂനിന്റെ മകനും മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനുമായ ജോഷ്വ പറഞ്ഞു: പ്രഭോ, അവരെ വിലക്കുക.

29

മോശ ജോഷ്വയോടു പറഞ്ഞു: എന്നെ പ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്‍മാരാവുകയും അവിടുന്നു തന്റെ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.

30

മോശയും ഇസ്രായേലിലെ നേതാക്കന്‍മാരും പാളയത്തിലേക്കു മടങ്ങി.

കാടപ്പക്ഷി
31

പെട്ടെന്ന് കര്‍ത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ് കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു. ഒരു ദിവസത്തെ യാത്രയുടെ ദൂരം വ്യാസാര്‍ധത്തില്‍ കൂടാരത്തിനുചുറ്റും രണ്ടു മുഴം ഘനത്തില്‍ മൂടിക്കിടക്കത്തക്ക വിധം അതു വീണു.

32

ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്ഷികളെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനുപോലും പത്തു ഹോമര്‍ കിട്ടി. അവര്‍ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു.

33

എന്നാല്‍, ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കെത്തന്നെ കര്‍ത്താവിന്റെ കോപം ജനത്തിനെതിരേ ആളിക്കത്തി. ഒരു മഹാമാരി അയച്ച് അവിടുന്ന് അവരെ ശിക്ഷിച്ചു.

34

അത്യാഗ്രഹികളെ സംസ്‌കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത് ഹത്താവ എന്നുപേരിട്ടു.

35

കിബ്രോത്ത് ഹത്താവയില്‍നിന്നു ജനം ഹസേറോത്തില്‍ ചെന്നു താമസിച്ചു.