സംഖ്യ 31

മിദിയാനെ നശിപ്പിക്കുന്നു
1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനത്തിനു വേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക;

2

അതിനുശേഷം നീ നിന്റെ പിതാക്കന്‍മാരോടു ചേരും.

3

മോശ ജനത്തോടു പറഞ്ഞു: മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിന്റെ പ്രതികാരം നടത്താന്‍ അവര്‍ക്കെതിരേ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെ ഒരുക്കുവിന്‍.

4

ഇസ്രായേലിലെ ഓരോ ഗോത്രത്തിലും നിന്ന് ആയിരംപേരെ വീതംയുദ്ധത്തിന് അയയ്ക്കണം.

5

അങ്ങനെ ഇസ്രായേല്യ സഹസ്രങ്ങളില്‍നിന്ന്, ഓരോ ഗോത്രത്തിലും നിന്ന് ആയിരം പേര്‍ വീതം, പന്തീരായിരം പേരെ യുദ്ധത്തിനു വേര്‍തിരിച്ചു.

6

മോശ ഓരോ ഗോത്രത്തിലും നിന്ന് ആയിരംപേര്‍ വീതമുള്ള അവരെ, പുരോഹിതനായ എലെയാസറിന്റെ മകന്‍ ഫിനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു. ഫിനെഹാസ് വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാ കാഹളങ്ങളും വഹിച്ചിരുന്നു.

7

കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ അവര്‍ മിദിയാന്‍കാരോടു യുദ്ധം ചെയ്ത് പുരുഷന്‍മാരെയെല്ലാം കൊന്നൊടുക്കി.

8

അവര്‍ യുദ്ധത്തില്‍ വധിച്ചവരുടെ കൂട്ടത്തില്‍ ഏവി, രേഖൈം, സൂര്‍, ഹൂര്‍, റേബ എന്നീ അഞ്ചു മിദിയാന്‍ രാജാക്കന്‍മാരും ഉണ്ടായിരുന്നു. ബയോറിന്റെ മകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി.

9

ഇസ്രായേല്യര്‍ മിദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയും സമ്പത്തൊക്കെയും കൊള്ളവസ്തുവായി എടുത്തു.

10

അവര്‍ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും താവളങ്ങളും അഗ്‌നിക്കിരയാക്കി.

11

കൊള്ളവസ്തുക്കളും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്‍ച്ച മുതലും അവര്‍ എടുത്തു.

12

പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ്‌ സമതലത്തിലെ പാളയത്തിലേക്ക്, മോശയുടെയും പുരോഹിതനായ എലെയാസറിന്റെയും ഇസ്രായേല്‍ സമൂഹത്തിന്റെയും അടുക്കലേക്കു കൊണ്ടുവന്നു.

13

മോശയും പുരോഹിതന്‍ എലെയാസറും സമൂഹനേതാക്കളും അവരെ എതിരേല്‍ക്കാന്‍ പാളയത്തിനു പുറത്തേക്കു ചെന്നു.

14

മോശ, യുദ്ധം കഴിഞ്ഞു വന്ന സഹസ്രാധിപന്‍മാരും ശതാധിപന്‍മാരുമായ പടത്തലവന്‍മാരോടു കോപിച്ചു.

15

അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?

16

ഇവരാണു ബാലാമിന്റെ ഉപദേശപ്രകാരം പെയോറിലെ സംഭവത്തില്‍ ഇസ്രായേല്യരെ കര്‍ത്താവിനെതിരേ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത്. അന്നു കര്‍ത്താവിന്റെ സമൂഹത്തില്‍ മഹാമാരിയുണ്ടായി.

17

അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക.

18

എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിച്ചുകൊള്ളുക.

19

നിങ്ങള്‍ ഏഴു ദിവസം പാളയത്തിനു പുറത്തു താമസിക്കണം. ആരെയെങ്കിലും കൊന്നവനും, കൊല്ലപ്പെട്ട ആരെയെങ്കിലും തൊട്ടവനും ആയി നിങ്ങളിലുള്ളവരെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും തങ്ങളുടെ തടവുകാരെയും ശുദ്ധീകരിക്കണം.

20

വസ്ത്രങ്ങളും, തോല്‍, കോലാട്ടിന്‍രോമം, തടി ഇവകൊണ്ടു നിര്‍മിച്ച സകല വസ്തുക്കളും ശുദ്ധീകരിക്കണം.

21

പുരോഹിതനായ എലെയാസര്‍ യുദ്ധത്തിനു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞു: കര്‍ത്താവു മോശയോടു കല്‍പിച്ച നിയമം ഇതാണ്.

22

സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തകരം, ഈയം മുതലായ തീയില്‍ നശിച്ചുപോകാത്ത സാധനമൊക്കെയും അഗ്‌നിശുദ്ധി വരുത്തണം.

23

പിന്നീടു ശുദ്ധീകരണ ജലം കൊണ്ടു ശുദ്ധീകരിക്കണം; തീയില്‍ നശിക്കുന്നവ വെള്ളത്തില്‍ മുക്കി ശുദ്ധീകരിക്കണം.

24

ഏഴാം ദിവസം നിങ്ങള്‍ വസ്ത്രമലക്കണം. അപ്പോള്‍ നിങ്ങള്‍ ശുദ്ധരാകും. അതിനുശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.

കൊള്ളമുതല്‍ പങ്കിടുന്നു
25

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :

26

നീയും പുരോഹിതനായ എലെയാസറും സമൂഹത്തിലെ ഗോത്ര നേതാക്കളുംകൂടി കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും കണക്കെടുത്ത്,

27

അവയെ യുദ്ധത്തിനു പോയ യോദ്ധാക്കള്‍ക്കും സമൂഹത്തിനുമായി രണ്ടായി ഭാഗിക്കുക.

28

തടവുകാരിലും, കാള, കഴുത, ആട് ഇവയിലും അഞ്ഞൂറിന് ഒന്നു വീതം കര്‍ത്താവിന് ഓഹരിയായി യുദ്ധത്തിനു പോയവരില്‍ നിന്നു വാങ്ങണം.

29

അവരുടെ ഓഹരിയില്‍നിന്ന് അതെടുത്തു കര്‍ത്താവിനു കാണിക്കയായി പുരോഹിതനായ എലെയാസറിനു കൊടുക്കണം.

30

ഇസ്രായേല്‍ജനത്തിന് ഓഹരിയായി ലഭിച്ച തടവുകാര്‍, കാള, കഴുത, ആട് എന്നിവയില്‍ നിന്ന് അമ്പതിന് ഒന്നു വീതം എടുത്ത് കര്‍ത്താവിന്റെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.

31

മോശയും പുരോഹിതന്‍ എലെയാസറും കര്‍ത്താവു കല്‍പിച്ചതുപോലെ ചെയ്തു.

32

യോദ്ധാക്കള്‍ കൈവശപ്പെടുത്തിയ കൊള്ളമുതലില്‍ അവശേഷിക്കുന്നവ ഇവയാണ്:

33

ആറുലക്ഷത്തിയെഴുപത്തയ്യായിരം ആടുകള്‍,

34

എഴുപത്തീരായിരം കാളകള്‍,

35

അറുപത്തോരായിരം കഴുതകള്‍, പുരുഷനെ അറിയാത്ത മുപ്പത്തീരായിരം സ്ത്രീകള്‍.

36

യുദ്ധത്തിനു പോയവരുടെ ഓഹരിയായ പകുതിയില്‍ മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകള്‍ ഉണ്ടായിരുന്നു.

37

അതില്‍ കര്‍ത്താവിന്റെ ഓഹരി അറുനൂറ്റെഴുപത്തഞ്ച്. കാളകള്‍ മുപ്പത്താറായിരം;

38

അതില്‍ കര്‍ത്താവിന്റെ ഓഹരി എഴുപത്തിരണ്ട്.

39

കഴുതകള്‍ മുപ്പതിനായിരത്തിയഞ്ഞൂറ്; അതില്‍ കര്‍ത്താവിന്റെ ഓഹരി അറുപത്തൊന്ന്.

40

തടവുകാര്‍ പതിനാറായിരം; അതില്‍ കര്‍ത്താവിന്റെ ഓഹരി മുപ്പത്തിരണ്ട്.

41

കര്‍ത്താവു കല്‍പിച്ചതുപോലെ അവിടുത്തേക്കു കാഴ്ച സമര്‍പ്പിക്കുവാനുള്ള ഓഹരി, മോശ പുരോഹിതനായ എലെയാസറിനു കൊടുത്തു.

42

യുദ്ധത്തിനു പോയവരുടെ ഓഹരിയില്‍ പെടാതെ ഇസ്രായേല്‍ ജനത്തിനുള്ള ഓഹരിയായി മോശ മാറ്റിവച്ച പകുതിയില്‍,

43

മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ് ആടുകളും,

44

മുപ്പത്താറായിരം കാളകളും,

45

മുപ്പതിനായിരത്തിയഞ്ഞൂറു കഴുതകളും,

46

പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു.

47

ഇസ്രായേല്‍ജനത്തിനുള്ള ഓഹരിയില്‍നിന്നു തടവുകാരെയും മൃഗങ്ങളെയും അമ്പതിന് ഒന്നു വീതം, കര്‍ത്താവു കല്‍പിച്ചതുപോലെ മോശ അവിടുത്തെ കൂടാരത്തില്‍ സേവനമനുഷ്ഠിക്കുന്ന ലേവ്യര്‍ക്കുകൊടുത്തു.

48

പിന്നീടു സൈന്യസഹസ്രങ്ങളുടെ നായകന്‍മാരായിരുന്ന സഹസ്രാധിപന്‍മാരും ശതാധിപന്‍മാരും മോശയുടെ അടുക്കല്‍ വന്നു.

49

അവര്‍ അവനോടു പറഞ്ഞു: നിന്റെ ദാസരായ ഞങ്ങള്‍ ഞങ്ങളുടെ കീഴിലുള്ള യോദ്ധാക്കളെ എണ്ണിനോക്കി; ഒരാളും നഷ്ടപ്പെട്ടിട്ടില്ല.

50

ഓരോരുത്തര്‍ക്കും കിട്ടിയ സ്വര്‍ണംകൊണ്ടുള്ള തോള്‍വള, കൈവള, മുദ്രമോതിരം, കര്‍ണാഭരണം, മാല എന്നിവ പാപപരിഹാരത്തിനു കര്‍ത്താവിനു കാഴ്ചയായി കൊണ്ടുവന്നിരിക്കുന്നു.

51

മോശയും പുരോഹിതന്‍ എലെയാസറും അവരില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ സ്വീകരിച്ചു.

52

സഹസ്രാധിപന്‍മാരും ശതാധിപന്‍മാരും കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ച സ്വര്‍ണം ആകെ പതിനാറായിരത്തിയെഴൂനൂറ്റമ്പതു ഷെക്കല്‍ ഉണ്ടായിരുന്നു.

53

യോദ്ധാക്കള്‍ ഓരോരുത്തരും അവരവര്‍ക്കുവേണ്ടി കൊള്ള മുതല്‍ എടുത്തിരുന്നു.

54

മോശയും പുരോഹിതനായ എലെയാസറുംകൂടി സഹസ്രാധിപന്‍മാരില്‍നിന്നും ശതാധിപന്‍മാരില്‍ നിന്നും വാങ്ങിയ സ്വര്‍ണം കര്‍ത്താവിന്റെ മുമ്പില്‍ ഇസ്രായേല്‍ ജനത്തിനൊരു സ്മാരകമായി സമാഗമകൂടാരത്തിലേക്കു കൊണ്ടുപോയി.