സംഖ്യ 32

ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍
1

റൂബന്റെയും ഗാദിന്റെയും സന്തതികള്‍ക്കു വളരെയേറെ ആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലമാണെന്ന് അവര്‍ കണ്ടു.

2

അതിനാല്‍ അവര്‍ മോശയോടും പുരോഹിതനായ എലെയാസറിനോടും സമൂഹത്തിലെ നേതാക്കളോടും പറഞ്ഞു:

3

അത്താരോത്ത്, ദീബോന്‍, യാസേര്‍, നിമ്രാ, ഹെഷ്‌ബോണ്‍, എലെയാലെ,

4

സെബാം, നെബോ, ബയോണ്‍ എന്നിങ്ങനെ കര്‍ത്താവ് ഇസ്രായേല്‍ സമൂഹത്തിന്റെ മുമ്പാകെ കീഴടക്കിയ ദേശം മേച്ചില്‍സ്ഥലമാണ്. ഈ ദാസര്‍ക്ക് ആടുമാടുകള്‍ ഉണ്ടുതാനും.

5

ഞങ്ങളില്‍ സംപ്രീതനെങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് അവകാശമായി തന്നാലും: ഞങ്ങളെ ജോര്‍ദാന്റെ മറുകരയിലേക്കു കൊണ്ടുപോകരുതേ!

6

മോശ ഗാദിന്റെയും റൂബന്റേയും സന്തതികളോടു പറഞ്ഞു: സഹോദരന്‍മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുകയോ?

7

കര്‍ത്താവ് ഇസ്രായേല്‍ ജനത്തിനു നല്‍കിയിരിക്കുന്ന നാട്ടില്‍ കടക്കുന്നതില്‍ നിങ്ങള്‍ അവരെ നിരുത്‌സാഹരാക്കുന്നതെന്തുകൊണ്ട്?

8

നാട് ഒറ്റുനോക്കാന്‍ കാദെഷ്ബര്‍ണയായില്‍നിന്നു നിങ്ങളുടെ പിതാക്കന്‍മാരെ ഞാനയച്ചപ്പോള്‍ അവരും ഇപ്രകാരംതന്നെ ചെയ്തു.

9

അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയോളം ചെന്നു നാടു കണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായേല്‍ ജനത്തിനു നല്‍കിയിരുന്ന നാട്ടിലേക്കു പോകുന്നതില്‍ അവരെ നിരുത്‌സാഹരാക്കി.

10

അന്നു കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുന്നു ശപഥപൂര്‍വം അരുളിച്ചെയ്തു :

11

ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ആരും, അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമി കാണുകയില്ല.

12

എന്തുകൊണ്ടെന്നാല്‍ അവര്‍ എന്നെ പൂര്‍ണമായി അനുസരിച്ചില്ല. എന്നാല്‍, കെനീസിയക്കാരനായ യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയും അവിടെ പ്രവേശിക്കും. കാരണം, അവര്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിച്ചു.

13

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു; അവിടുത്തെ മുമ്പില്‍ തിന്‍മ പ്രവര്‍ത്തിച്ച തലമുറ നിശ്‌ശേഷം നശിക്കുന്നതുവരെ മരുഭൂമിയിലൂടെ നാല്‍പതുവര്‍ഷം അലഞ്ഞുതിരിയാന്‍ ഇടയാക്കുകയുംചെയ്തു.

14

ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ കോപം ഇനിയും ഉഗ്രമാകാന്‍ തക്കവണ്ണം നിങ്ങളുടെ പിതാക്കന്‍മാരുടെ സ്ഥാനത്തു പാപികളുടെ ഗണമായി നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

15

എന്തെന്നാല്‍, അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടും അവരെ മരുഭൂമിയില്‍ ഉപേക്ഷിക്കും. അങ്ങനെ ജനത്തെ മുഴുവന്‍ നിങ്ങള്‍ നശിപ്പിക്കും.

16

അപ്പോള്‍ അവര്‍ മോശയോടു പറഞ്ഞു: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു വേണ്ടി ആലകളും കുട്ടികള്‍ക്കു വേണ്ടി പട്ടണങ്ങളും പണിയട്ടെ.

17

എന്നാല്‍, ഇസ്രായേല്‍ ജനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ ഞങ്ങള്‍ ആയുധമേന്തി യുദ്ധത്തിനൊരുങ്ങി അവര്‍ക്കുമുമ്പേ പോകാം. തത്‌സമയം ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാല്‍ സുരക്ഷിതമായ പട്ടണങ്ങളില്‍ വസിക്കുകയും ചെയ്യാം.

18

ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല.

19

ജോര്‍ദാന്റെ മറുകരയും അതിനപ്പുറവും അവരോടൊപ്പം ഞങ്ങള്‍ ഭൂമി അവകാശമാക്കുകയില്ല. കിഴക്കു ജോര്‍ദാനിക്കരെ ഞങ്ങള്‍ക്ക് അവകാശം ലഭിച്ചിട്ടുണ്ടല്ലോ.

20

മോശ പറഞ്ഞു: കര്‍ത്താവിന്റെ മുമ്പില്‍ യുദ്ധത്തിനു പോകാന്‍ ആയുധവുമണിഞ്ഞ്,

21

അവിടുന്നു ശത്രുക്കളെയെല്ലാം ഓടിച്ചു ദേശം കീഴടക്കുന്നതുവരെ, നിങ്ങളില്‍ യുദ്ധശേഷിയുള്ളവരെല്ലാം അവിടുത്തെ മുമ്പില്‍ ജോര്‍ദാന്റെ മറുകരയിലേക്കു പോകുമെങ്കില്‍,

22

ദേശം കര്‍ത്താവിന്റെ മുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെയും ഇസ്രായേലിന്റെയും മുമ്പില്‍ കുറ്റമില്ലാത്തവരായിരിക്കും; ഈ ദേശം കര്‍ത്താവിന്റെ മുമ്പില്‍ നിങ്ങളുടെ അവകാശമായിരിക്കുകയും ചെയ്യും.

23

അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യും. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക.

24

നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും ആടുകള്‍ക്ക് ആലകളും പണിയുവിന്‍; നിങ്ങള്‍ ചെയ്ത വാഗ്ദാനം നിറവേറ്റുകയും വേണം.

25

ഗാദിന്റെയും റൂബന്റെയും ഗോത്രങ്ങള്‍ മോശയോടു പറഞ്ഞു: അങ്ങു കല്‍പിക്കുന്നതുപോലെ ഈ ദാസന്‍മാര്‍ ചെയ്തുകൊള്ളാം.

26

ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലയാദിലെ പട്ടണങ്ങളില്‍ തങ്ങട്ടെ.

27

ഈ ദാസന്‍മാര്‍ അങ്ങു കല്‍പിക്കുന്നതുപോലെ ആയുധമേന്തി യുദ്ധത്തിനായി കര്‍ത്താവിന്റെ മുമ്പില്‍ പോകാം.

28

മോശ അവരെക്കുറിച്ചു പുരോഹിതനായ എലെയാസറിനോടും നൂനിന്റെ പുത്രന്‍ ജോഷ്വയോടും ഇസ്രായേല്‍ ഗോത്രങ്ങളുടെ ശ്രേഷ്ഠന്‍മാരോടും പറഞ്ഞു:

29

ഗാദിന്റെയും റൂബന്റെയും പുത്രന്‍മാര്‍ ആയുധധാരികളായി യുദ്ധം ചെയ്യാന്‍ നിങ്ങളോടൊപ്പം ജോര്‍ദാന്‍ കടന്നു കര്‍ത്താവിന്റെ മുമ്പില്‍ പോകുകയും നിങ്ങള്‍ക്കു വേണ്ടി ദേശം കീഴടക്കുകയും ചെയ്താല്‍, ഗിലയാദുദേശം അവര്‍ക്ക് അവകാശമായി കൊടുക്കണം.

30

എന്നാല്‍, അവര്‍ നിങ്ങളോടൊപ്പം യുദ്ധസന്നദ്ധരായി വരുന്നില്ലെങ്കില്‍ കാനാന്‍ദേശത്തു നിങ്ങളുടെ ഇടയില്‍ ആയിരിക്കട്ടെ അവര്‍ക്ക് അവകാശം.

31

ഗാദിന്റെയും റൂബന്റെയും സന്തതികള്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്തതു പോലെ ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാം.

32

ജോര്‍ദാനിക്കരെ ഞങ്ങള്‍ കൈവശമാക്കിയ പ്രദേശം ഞങ്ങളുടേതാകേണ്ടതിന് ആയുധധാരികളായി ഞങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ കാനാനിലേക്കു പോകാം.

33

അമോര്യരാജാവായ സീഹോന്റെയും ബാഷാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങളടങ്ങുന്ന പ്രദേശം മുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിന്റെയും റൂബന്റെയും ഗോത്രങ്ങള്‍ക്കും ജോസഫിന്റെ പുത്രനായ മനാസ്സെയുടെ അര്‍ധഗോത്രത്തിനുമായി മോശ നല്‍കി.

34

ഗാദിന്റെ ഗോത്രക്കാര്‍ ദീബോന്‍,

35

അത്താരോത്ത്, അരോവേര്‍, അത്രോത്ത്‌ഷോഫാന്‍,

36

യാസേര്‍, യോഗ്ബഹാ, ബേത്‌നിമ്രാ, ബേത്ഹാരന്‍ എന്നീ പട്ടണങ്ങളും ആടുകള്‍ക്കുള്ള ആല കളും പണിതു; പട്ടണങ്ങള്‍ മതിലുകെട്ടി ഉറപ്പിച്ചു.

37

റൂബന്റെ ഗോത്രക്കാര്‍ ഹെഷ്‌ബോണ്‍, എലെയാലെ, കിര്യാത്തായിം,

38

പിന്നീടു പേരു മാറ്റിയ നെബോ, ബാല്‍മെയോണ്‍ എന്നീ പട്ടണങ്ങളും സിബ്മാ പട്ടണവും പണിതു. അവര്‍ പണിത പട്ടണങ്ങള്‍ക്കു വേറെപേരുകള്‍ നല്‍കി.

39

മനാസ്സെയുടെ മകനായ മാഖീറിന്റെ പുത്രന്‍മാര്‍ ഗിലയാദ് കീഴടക്കി; അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.

40

മനാസ്സെയുടെ മകനായ മാഖീറിന് മോശ ഗിലയാദ് കൊടുത്തു; അവന്‍ അവിടെ താമസിച്ചു.

41

മനാസ്സെയുടെ പുത്രന്‍യായീര്‍ പിടിച്ചടക്കിയ ഗിലയാദ് ഗ്രാമങ്ങള്‍ക്കു ഹഋോത്ത്-യായീര്‍ എന്ന് അവന്‍ പേരിട്ടു.

42

കെനാത്തും അതിന്റെ ഗ്രാമങ്ങളും നോബഹ് പിടിച്ചടക്കി; അവന്‍ തന്റെ പേരനുസരിച്ച് അതിനെ നോബഹ് എന്നു വിളിച്ചു.