സങ്കീര്‍ത്തനങ്ങള്‍ 1

രണ്ടു മാര്‍ഗങ്ങള്‍
1

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍.

2

അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

3

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

4

ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.

5

ദുഷ്ടര്‍ക്കു ന്യായവിധിയെ നേരിടാന്‍ കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്‍മാരുടെ ഇടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല.

6

കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും