സങ്കീര്‍ത്തനങ്ങള്‍ 2

കര്‍ത്താവിന്റെ അഭിഷിക്തന്‍
1

ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ഥമായിഗൂഢാലോചന നടത്തുന്നു?

2

കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു.

3

അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം.

4

സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു.

5

അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും.

6

എന്റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും.

7

കര്‍ത്താവിന്റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.

8

എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും.

9

ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.

10

രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.

11

ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;

12

വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു. കര്‍ത്താവില്‍ ശരണംവയ്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ .