സങ്കീര്‍ത്തനങ്ങള്‍ 103

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.

2

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

3

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.

4

അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്‌നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.

5

നിന്റെ യൗവനം കഴുകന്‍േറ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്റെ ജീവിതകാലമത്രയുംനിന്നെ സംതൃപ്തനാക്കുന്നു.

6

കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും നീതിയുംന്യായവും പാലിച്ചുകൊടുക്കുന്നു.

7

അവിടുന്നു തന്റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍ ഇസ്രായേല്‍ജനത്തിനുംവെളിപ്പെടുത്തി.

8

കര്‍ത്താവ് ആര്‍ദ്രഹൃദയനുംകാരുണ്യവാനുമാണ്; ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.

9

അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കുംനിലനില്‍ക്കുകയില്ല.

10

നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.

11

ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.

12

കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്ന് അകറ്റിനിര്‍ത്തി.

13

പിതാവിനു മക്കളോടെന്നപോലെകര്‍ത്താവിനു തന്റെ ഭക്തരോട്അലിവുതോന്നുന്നു.

14

എന്തില്‍ നിന്നാണു നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓര്‍മിക്കുന്നു.

15

മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു;

16

എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല.

17

എന്നാല്‍, കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും; അവിടുത്തെനീതി തലമുറകളോളംനിലനില്‍ക്കും.

18

അവിടുത്തെ ഉടമ്പടി പാലിക്കുന്നവരുടെയും അവിടുത്തെ കല്‍പനകള്‍ ശ്രദ്ധാപൂര്‍വംഅനുസരിക്കുന്നവരുടെയും മേല്‍ത്തന്നെ.

19

കര്‍ത്താവു തന്റെ സിംഹാസനംസ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ രാജകീയഅധികാരത്തിന്‍ കീഴിലാണ്.

20

കര്‍ത്താവിന്റെ വചനം ശ്രവിക്കുകയുംഅവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതരേ,അവിടുത്തെ വാഴ്ത്തുവിന്‍.

21

കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍.

22

കര്‍ത്താവിന്റെ അധികാരസീമയില്‍പ്പെട്ട സൃഷ്ടികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.