സങ്കീര്‍ത്തനങ്ങള്‍ 104

സ്രഷ്ടാവിനു കീര്‍ത്തനം പാടുവിന്‍
1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്‌സുംധരിച്ചിരിക്കുന്നു.

2

വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്നപോലെ അവിടുന്ന് ആകാശത്തെ വിരിച്ചിരിക്കുന്നു.

3

അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങള്‍ജലത്തിന്‍മേല്‍ സ്ഥാപിച്ചിരിക്കുന്നു; അങ്ങു വാനമേഘങ്ങളെ രഥമാക്കി കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു.

4

അവിടുന്നു കാറ്റുകളെ ദൂതരും അഗ്‌നിയെയും അഗ്‌നിജ്വാലകളെയും സേവകരുമാക്കി.

5

അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്‍മേലുറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല.

6

അവിടുന്നു വസ്ത്രം കൊണ്ടെന്നപോലെആഴികൊണ്ട് അതിനെ ആവരണം ചെയ്തു; വെള്ളം പര്‍വതങ്ങള്‍ക്കുമീതേ നിന്നു.

7

അങ്ങു ശാസിക്കുമ്പോള്‍ അവ ഓടിയകലുന്നു; അങ്ങ് ഇടിമുഴക്കുമ്പോള്‍ അവ പലായനം ചെയ്യുന്നു.

8

അവിടുന്നു നിര്‍ദേശിച്ച ഇടങ്ങളില്‍പര്‍വതങ്ങള്‍ പൊങ്ങിയും താഴ്‌വരകള്‍ താണും നില്‍ക്കുന്നു.

9

ജലം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍ അങ്ങ് അതിന് അലംഘനീയമായ അതിരു നിശ്ചയിച്ചു.

10

അവിടുന്നു താഴ്‌വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു.

11

എല്ലാ വന്യമൃഗങ്ങളും അതില്‍നിന്നുകുടിക്കുന്നു; കാട്ടുകഴുതകളും ദാഹം തീര്‍ക്കുന്നു.

12

ആകാശപ്പറവകള്‍ അവയുടെ തീരത്തുവസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.

13

അവിടുന്നു തന്റെ ഉന്നതമായ മന്ദിരത്തില്‍ നിന്നു മലകളെ നനയ്ക്കുന്നു; അങ്ങയുടെ പ്രവൃത്തിയുടെ ഫലം അനുഭവിച്ചു ഭൂമി തൃപ്തിയടയുന്നു.

14

അവിടുന്നു കന്നുകാലികള്‍ക്കുവേണ്ടിപുല്ലു മുളപ്പിക്കുന്നു; മനുഷ്യനു ഭൂമിയില്‍നിന്ന്ആഹാരം ലഭിക്കാന്‍ കൃഷിക്കുവേണ്ടസസ്യങ്ങള്‍ മുളപ്പിക്കുന്നു.

15

മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും ശക്തി നല്‍കാന്‍ ഭക്ഷണവും പ്രദാനം ചെയ്യുന്നു.

16

കര്‍ത്താവിന്റെ വൃക്ഷങ്ങള്‍ക്ക്, അവിടുന്നു നട്ടുപിടിപ്പിച്ച ലബനോനിലെ ദേവദാരുക്കള്‍ക്ക്, സമൃദ്ധമായി ജലം ലഭിക്കുന്നു.

17

അവയില്‍ പക്ഷികള്‍ കൂടുകൂട്ടുന്നു; കൊക്ക് ദേവദാരുവില്‍ ചേക്കേറുന്നു.

18

ഉയര്‍ന്ന പര്‍വതങ്ങള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാണ്.

19

ഋതുക്കള്‍ നിര്‍ണയിക്കാന്‍ അവിടുന്നുചന്ദ്രനെ നിര്‍മിച്ചു; സൂര്യനു തന്റെ അസ്തമയം അറിയാം. അവിടുന്ന് ഇരുട്ടു വരുത്തുന്നു,

20

രാത്രിയാക്കുന്നു; അപ്പോള്‍ വന്യജീവികള്‍ പുറത്തിറങ്ങുന്നു.

21

യുവസിംഹങ്ങള്‍ ഇരയ്ക്കുവേണ്ടി അലറുന്നു. ദൈവത്തോട് അവ ഇര ചോദിക്കുന്നു.

22

സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി ഗുഹകളില്‍ കിടക്കുന്നു.

23

അപ്പോള്‍, മനുഷ്യര്‍ വേലയ്ക്കിറങ്ങുന്നു; സന്ധ്യയോളം അവര്‍ അധ്വാനിക്കുന്നു.

24

കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്!ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു; ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍നിറഞ്ഞിരിക്കുന്നു.

25

അതാ, വിസ്തൃതമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യംജീവികളെക്കൊണ്ട് അതു നിറഞ്ഞിരിക്കുന്നു.

26

അതില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു;അങ്ങു സൃഷ്ടിച്ച ലവിയാഥന്‍അതില്‍ വിഹരിക്കുന്നു.

27

യഥാസമയം ഭക്ഷണം ലഭിക്കാന്‍ അവഅങ്ങയെ നോക്കിയിരിക്കുന്നു.

28

അങ്ങു നല്‍കുമ്പോള്‍ അവ ഭക്ഷിക്കുന്നു; അങ്ങു കൈ തുറന്നുകൊടുക്കുമ്പോള്‍ അവനന്‍മകളാല്‍ സംതൃപ്തരാകുന്നു.

29

അവിടുന്നു മുഖം മറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസംപിന്‍വലിക്കുമ്പോള്‍ അവമരിച്ചു പൂഴിയിലേക്കു മടങ്ങുന്നു

30

അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍അവ സൃഷ്ടിക്കപ്പെടുന്നു;അങ്ങു ഭൂമുഖം നവീകരിക്കുന്നു.

31

കര്‍ത്താവിന്റെ മഹത്വം എന്നേക്കുംനിലനില്‍ക്കട്ടെ! കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!

32

അവിടുന്നു നോക്കുമ്പോള്‍ ഭൂമി വിറകൊള്ളുന്നു; അവിടുന്നു സ്പര്‍ശിക്കുമ്പോള്‍ പര്‍വതങ്ങള്‍ പുകയുന്നു.

33

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കര്‍ത്താവിനു കീര്‍ത്തനം പാടും; ആയുഷ്‌കാലമത്രയും ഞാന്‍ എന്റെ ദൈവത്തെ പാടി സ്തുതിക്കും.

34

എന്റെ ഈ ഗാനം അവിടുത്തേക്കുപ്രീതികരമാകട്ടെ!ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കുന്നു.

35

പാപികള്‍ ഭൂമിയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടട്ടെ! ദുഷ്ടന്‍മാര്‍ ഇല്ലാതാകട്ടെ! എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! കര്‍ത്താവിനെ സ്തുതിക്കുക!