സങ്കീര്‍ത്തനങ്ങള്‍ 112

ദൈവഭക്തന്റെ സന്തോഷം
1

കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

2

അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.

3

അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും; അവന്റെ നീതി എന്നേക്കും നിലനില്‍ക്കും.

4

പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.

5

ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും.

6

നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും.

7

ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല: അവന്റെ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്.

8

അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന്‍ ഭയപ്പെടുകയില്ല; അവന്‍ ശത്രുക്കളുടെ പരാജയം കാണും.

9

അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു; അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു; അവന്‍ അഭിമാനത്തോടെ ശിരസ്‌സുയര്‍ത്തി നില്‍ക്കും.

10

ദുഷ്ടന്‍ അതുകണ്ടു കോപിക്കുന്നു,പല്ലിറുമ്മുന്നു; അവന്റെ ഉള്ളുരുകുന്നു; ദുഷ്ടന്റെ ആഗ്രഹം നിഷ്ഫലമാകും.