സങ്കീര്‍ത്തനങ്ങള്‍ 27

കര്‍ത്താവില്‍ ആശ്രയം
1

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?

2

എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍ , അവര്‍തന്നെ കാലിടറി വീഴും.

3

ഒരു സൈന്യം തന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല.

4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ.

5

ക്‌ളേശകാലത്ത് അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക് അഭയംനല്‍കും; തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും; എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.

6

എന്നെ വലയം ചെയ്യുന്ന ശത്രുക്കളുടെ മുകളില്‍ എന്റെ ശിരസ്‌സ് ഉയര്‍ന്നു നില്‍ക്കും; ആഹ്‌ളാദാരവത്തോടെ അവിടുത്തെ കൂടാരത്തില്‍ ഞാന്‍ ബലികളര്‍പ്പിക്കും; ഞാന്‍ വാദ്യഘോഷത്തോടെ കര്‍ത്താവിനെ സ്തുതിക്കും.

7

കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കണമേ! കാരുണ്യപൂര്‍വം എനിക്ക് ഉത്തരമരുളണമേ!

8

എന്റെ മുഖം തേടുവിന്‍ എന്ന് അവിടുന്നു കല്‍പിച്ചു; കര്‍ത്താവേ, അങ്ങയുടെ മുഖം ഞാന്‍ തേടുന്നു എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.

9

അങ്ങയുടെ മുഖം എന്നില്‍ നിന്നു മറച്ചുവയ്ക്കരുതേ! എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്റെ രക്ഷകനായ ദൈവമേ എന്നെ തിരസ്‌കരിക്കരുതേ! എന്നെ കൈവെടിയരുതേ!

10

അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും.

11

കര്‍ത്താവേ, അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ; എനിക്കു ശത്രുക്കളുള്ളതിനാല്‍ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.

12

വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ; കള്ളസാക്ഷികള്‍ എനിക്കെതിരേ ഉയര്‍ന്നിരിക്കുന്നു; അവര്‍ ക്രൂരത നിശ്വസിക്കുന്നു.

13

ജീവിക്കുന്നവരുടെ ദേശത്തുകര്‍ത്താവിന്റെ നന്‍മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

14

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍‍ ; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍‍ .