സങ്കീര്‍ത്തനങ്ങള്‍ 4

ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും
1

എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!

2

മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും?

3

കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.

4

കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചു ധ്യാനിച്ചു മൗനമായിരിക്കുക.

5

ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.

6

ആര് നമുക്കു നന്‍മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ എന്നു പലരും പറയാറുണ്ട്.

7

ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.

8

ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.