സങ്കീര്‍ത്തനങ്ങള്‍ 52

അക്രമിയുടെ അവസാനം
1

ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേ ചെയ്ത ദുഷ്ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു?

2

ദിവസം മുഴുവനും നീ വിനാശം നിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവു മൂര്‍ച്ചയുള്ള ക്ഷൗരക്കത്തി പോലെയാണ്.

3

നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവും നീ ഇഷ്ടപ്പെടുന്നു.

4

വഞ്ചന നിറഞ്ഞനാവേ, വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം.

5

ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍ നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍ നിന്നു നിന്നെ അവിടുന്നു വേരോടെ പിഴുതുകളയും.

6

നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച് അവര്‍ പറയും:

7

ഇതാ, ദൈവത്തില്‍ ശരണം വയ്ക്കാത്ത മനുഷ്യന്‍ ; സ്വന്തം സമ്പത്‌ സമൃദ്ധിയില്‍ വിശ്വാസമര്‍പ്പിച്ചവന്‍ ‍; അക്രമത്തില്‍ അഭയം തേടിയവന്‍ ‍.

8

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍ ; ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

9

അങ്ങു നല്‍കിയ അനുഗ്രഹങ്ങളെ പ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്.