സങ്കീര്‍ത്തനങ്ങള്‍ 57

ദൈവത്തിന്റെ ചിറകിന്‍കീഴില്‍
1

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു.

2

അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന ദൈവത്തെത്തന്നെ.

3

അവിടുന്നു സ്വര്‍ഗത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും,

4

മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍ ; അവയുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും.

5

ദൈവമേ, അങ്ങ് ആകാശത്തിനുമേല്‍ ഉയര്‍ന്നു നില്‍ക്കണമേ; അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!

6

അവര്‍ എന്റെ കാലടികള്‍ക്കു വലവിരിച്ചു; എന്റെ മനസ്‌സിടിഞ്ഞു പോയി അവര്‍ എന്റെ വഴിയില്‍ കുഴികുഴിച്ചു; അവര്‍ തന്നെ അതില്‍ പതിച്ചു.

7

എന്റെ ഹൃദയം അചഞ്ചലമാണ്; ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്; ഞാന്‍ അങ്ങയെ പാടിസ്തുതിക്കും.

8

എന്റെ ഹൃദയമേ, ഉണരുക: വീണയും കിന്നരവും ഉണരട്ടെ; ഞാന്‍ പ്രഭാതത്തെ ഉണര്‍ത്തും.

9

കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.

10

അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്തതമേഘങ്ങളോളവും വലുതാണ്.

11

ദൈവമേ, അങ്ങ് ആകാശത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!