സങ്കീര്‍ത്തനങ്ങള്‍ 66

കര്‍ത്താവിനെ സ്തുതിക്കുവിന്‍
1

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍ .

2

അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍ ; സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍ ‍.

3

അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്‍ ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും.

4

ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു, അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനു സ്‌തോത്രമാലപിക്കുന്നു.

5

ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നു കാണുവിന്‍ ‍, മനുഷ്യരുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്.

6

അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ അതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.

7

അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും വാഴും; അവിടുന്നു ജനതകളെ നിരീക്ഷിക്കുന്നു; കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!

8

ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍ ‍! അവിടുത്തെ സ്തുതിക്കുന്ന സ്വരം ഉയരട്ടെ!

9

അവിടുന്നു നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്നു; നമ്മുടെ കാലിടറാന്‍ അവിടുന്നു സമ്മതിക്കുകയില്ല.

10

ദൈവമേ, അങ്ങു ഞങ്ങളെ പരീക്ഷിച്ചറിഞ്ഞു; ഞങ്ങളെ വെള്ളിയെന്നപോലെ അങ്ങു പരിശോധിച്ചു.

11

അവിടുന്നു ഞങ്ങളെ വലയില്‍ കുടുക്കി; ഞങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തി.

12

ശത്രുക്കള്‍ ഞങ്ങളെ ചവിട്ടിമെതിക്കാന്‍അങ്ങ് ഇടയാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടികടക്കേണ്ടിവന്നു; എങ്കിലും അങ്ങു ഞങ്ങളെ വിശാലഭൂമിയില്‍ കൊണ്ടുവന്നു.

13

ദഹനബലിയുമായി ഞാന്‍ അങ്ങയുടെ ആലയത്തില്‍ വരും; അങ്ങയോടുള്ള എന്റെ നേര്‍ച്ചകള്‍ ഞാന്‍ നിറവേറ്റും.

14

കഷ്ടതയിലായിരുന്നപ്പോള്‍ എന്റെ നാവുകൊണ്ടു നേര്‍ന്നതാണ് അവ.

15

കൊഴുത്ത മൃഗങ്ങളെ ദഹനബലിയായി ഞാന്‍ അങ്ങേക്ക് അര്‍പ്പിക്കും; മുട്ടാടുകളുടെ ബലിയുടെ ധൂമം ഉയരും; കാളകളെയും ആടുകളെയും ഞാന്‍ കാഴ്ച അര്‍പ്പിക്കും.

16

ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍ ‍, അവിടുന്ന് എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാന്‍ വിവരിക്കാം.

17

ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു; എന്റെ നാവുകൊണ്ടു ഞാന്‍ അവിടുത്തെ പുകഴ്ത്തി.

18

എന്റെ ഹൃദയത്തില്‍ ദുഷ്ടതകുടിയിരുന്നെങ്കില്‍ കര്‍ത്താവു കേള്‍ക്കുമായിരുന്നില്ല.

19

എന്നാല്‍ ‍, ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.

20

ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍ നിന്ന് എടുത്തുകളഞ്ഞില്ല.