സങ്കീര്‍ത്തനങ്ങള്‍ 74

ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു വിലാപം
1

ദൈവമേ, ഞങ്ങളെ എന്നേക്കുമായിതള്ളിക്കളഞ്ഞതെന്തുകൊണ്ട്? അങ്ങയുടെ മേച്ചില്‍പുറത്തെ ആടുകളുടെനേരേ അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്?

2

അങ്ങു പണ്ടേ തിരഞ്ഞെടുത്ത ജനത്തെ, അങ്ങു വീണ്ടെടുത്ത് അവകാശമാക്കിയഗോത്രത്തെ, ഓര്‍ക്കണമേ! അവിടുന്നു വസിച്ചിരുന്നസീയോന്‍മലയെ സ്മരിക്കണമേ!

3

അന്തമറ്റ നഷ്ടാവശിഷ്ടങ്ങളിലേക്ക് അങ്ങു പാദങ്ങള്‍ തിരിക്കണമേ! ദേവാലയത്തിലുള്ളതെല്ലാംശത്രു നശിപ്പിച്ചിരിക്കുന്നു!

4

അങ്ങയുടെ വൈരികള്‍ അങ്ങയുടെ വിശുദ്ധസ്ഥലത്തിന്റെ നടുവില്‍ അലറി; അവിടെ അവര്‍ തങ്ങളുടെ വിജയക്കൊടി നാട്ടി.

5

മരംവെട്ടുകാര്‍ മരം മുറിക്കുന്നതുപോലെ

6

അവര്‍ ദേവാലയത്തിന്റെ കവാടത്തിലെ കടഞ്ഞെടുത്ത അഴികള്‍ മഴുകൊണ്ടും കൂടംകൊണ്ടും തകര്‍ത്തു.

7

അങ്ങയുടെ ആലയത്തിന് അവര്‍ തീവച്ചു; അങ്ങയുടെ നാമം വസിക്കുന്നശ്രീകോവില്‍ അവര്‍ ഇടിച്ചുനിരത്തിഅശുദ്ധമാക്കി.

8

അവരെ നമുക്കു കീഴടക്കാം എന്ന് അവര്‍ തങ്ങളോടുതന്നെ പറഞ്ഞു; ദേശത്തെ ആരാധനാകേന്ദ്രങ്ങളെല്ലാംഅവര്‍ അഗ്‌നിക്കിരയാക്കി.

9

ഞങ്ങള്‍ക്ക് ഒരു അടയാളവും ലഭിക്കുന്നില്ല; ഒരുപ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രകാലത്തേക്ക് എന്ന് അറിയുന്നവരാരും ഞങ്ങളുടെ ഇടയിലില്ല.

10

ദൈവമേ, ശത്രുക്കള്‍ എത്രനാള്‍ അങ്ങയെ അവഹേളിക്കും? വൈരികള്‍ അങ്ങയുടെ നാമത്തെ എന്നേക്കും നിന്ദിക്കുമോ?

11

അങ്ങയുടെ കരം എന്തുകെണ്ട് അങ്ങു പിന്‍വലിക്കുന്നു? അങ്ങുടെ വലത്തുകൈ എന്തുകൊണ്ട് അടക്കിവച്ചിരിക്കുന്നു?

12

എങ്കിലും ദൈവമേ, ആദിമുതലേ അങ്ങ് എന്റെ രാജാവാണ്; ഭൂമിയിലെങ്ങും അവിടുന്നു രക്ഷപ്രദാനം ചെയ്യുന്നു.

13

ശക്തിയാല്‍ അങ്ങു കടലിനെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല പിളര്‍ന്നു.

14

ലവിയാഥന്റെ തലകള്‍ അവിടുന്നു തകര്‍ത്തു; അതിനെ മരുഭൂമിയിലെ ജന്തുക്കള്‍ക്ക്ആഹാരമായി കൊടുത്തു.

15

അങ്ങ് ഉറവകളും നീര്‍ച്ചാലുകളും തുറന്നുവിട്ടു; എന്നും ഒഴുകിക്കൊണ്ടിരുന്നനദികളെ അങ്ങ് വറ്റിച്ചു.

16

പകല്‍ അങ്ങയുടേതാണ്, രാത്രിയും അങ്ങയുടേതുതന്നെ; അവിടുന്നു ജ്യോതിസ്‌സുകളെയും സൂര്യനെയും സ്ഥാപിച്ചു.

17

അങ്ങു ഭൂമിക്ക് അതിരുകള്‍ നിശ്ചയിച്ചു; അങ്ങു ഗ്രീഷ്മവും ഹേമന്തവും സൃഷ്ടിച്ചു.

18

കര്‍ത്താവേ, ശത്രു എങ്ങനെ അവിടുത്തെനാമത്തെ അധിക്‌ഷേപിക്കുകയും അധര്‍മികള്‍ എങ്ങനെ അതിനെ നിന്ദിക്കുകയും ചെയ്യുന്നുവെന്ന് ഓര്‍ക്കണമേ!

19

അങ്ങയുടെ പ്രാവിന്റെ ജീവനെ വന്യമൃഗത്തിനു വിട്ടുകൊടുക്കരുതേ! അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേക്കും മറക്കരുതേ!

20

അങ്ങയുടെ ഉടമ്പടിയെ പരിഗണിക്കണമേ! ഭൂമിയുടെ ഇരുണ്ടയിടങ്ങളില്‍ അക്രമം കുടിയിരിക്കുന്നു.

21

മര്‍ദിതര്‍ ലജ്ജിതരാകാന്‍ സമ്മതിക്കരുതേ; ദരിദ്രരും അഗതികളും അങ്ങയുടെ നാമം പ്രകീര്‍ത്തിക്കട്ടെ!

22

ദൈവമേ, ഉണര്‍ന്ന് അങ്ങയുടെന്യായം വാദിച്ചുറപ്പിക്കണമേ! ദുഷ്ടര്‍ എങ്ങനെ അങ്ങയെ നിരന്തരംഅധിക്‌ഷേപിക്കുന്നുവെന്ന് ഓര്‍ക്കണമേ!

23

അങ്ങയുടെ ശത്രുക്കളുടെ ആരവം, അങ്ങയുടെ വൈരികളുടെ തുടര്‍ച്ചയായ അട്ടഹാസം, മറക്കരുതേ!