സങ്കീര്‍ത്തനങ്ങള്‍ 94

ദൈവം വിധികര്‍ത്താവ്
1

പ്രതികാരത്തിന്റെ ദൈവമായ കര്‍ത്താവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രത്യക്ഷനാകണമേ!

2

ഭൂമിയെ വിധിക്കുന്നവനേ, എഴുന്നേല്‍ക്കണമേ! അഹങ്കാരിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമേ!

3

കര്‍ത്താവേ, ദുഷ്ടന്‍മാര്‍ എത്രനാള്‍ഉയര്‍ന്നുനില്‍ക്കും? എത്രനാള്‍ അഹങ്കരിക്കും?

4

അവര്‍ ഗര്‍വിഷ്ഠമായ വാക്കുകള്‍ ചൊരിയുന്നു; ദുഷ്‌കര്‍മികള്‍ വന്‍പു പറയുന്നു.

5

കര്‍ത്താവേ, അവര്‍ അങ്ങയുടെജനത്തെ ഞെരിക്കുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു.

6

അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നു; അനാഥരെ കൊന്നുകളയുന്നു.

7

കര്‍ത്താവു കാണുന്നില്ല, യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്ന്അവര്‍ പറയുന്നു.

8

പടുവിഡ്ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക് എന്നു വിവേകം വരും?

9

ചെവി നല്‍കിയവന്‍ കേള്‍ക്കുന്നില്ലെന്നോ? കണ്ണു നല്‍കിയവന്‍ കാണുന്നില്ലെന്നോ?

10

ജനതകളെ ശിക്ഷിക്കുന്നവനു നിങ്ങളെ ശിക്ഷിക്കാന്‍ കഴിയുകയില്ലെന്നോ? അറിവു പകരുന്നവന് അറിവില്ലെന്നോ?

11

കര്‍ത്താവു മനുഷ്യരുടെ വിചാരങ്ങള്‍അറിയുന്നു; അവര്‍ ഒരു ശ്വാസംമാത്രം!

12

കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്‍.

13

അവിടുന്ന് അവനു ക്ഷടകാലങ്ങളില്‍വിശ്രമം നല്‍കുന്നു, ദുഷ്ടനെപിടികൂടാന്‍ കുഴികുഴിക്കുന്നതുവരെ.

14

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടുന്നു തന്റെ അവകാശത്തെഉപേക്ഷിക്കുകയില്ല.

15

വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും;പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.

16

ആര് എനിക്കുവേണ്ടി ദുഷ്ടര്‍ക്കെതിരായി എഴുന്നേല്‍ക്കും? ആര് എനിക്കുവേണ്ടി ദുഷ്‌കര്‍മികളോട് എതിര്‍ത്തു നില്‍ക്കും?

17

കര്‍ത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ പണ്ടേ മൂകതയുടെദേശത്ത് എത്തുമായിരുന്നു.

18

എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നെതാങ്ങിനിര്‍ത്തി.

19

എന്റെ ഹൃദയത്തിന്റെ ആകുലതകള്‍വര്‍ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്നആശ്വാസം എന്നെ ഉന്‍മേഷവാനാക്കുന്നു.

20

നിയമംവഴി ദുരിതമുണ്ടാക്കുന്ന ദുഷ്ടരായ ഭരണകര്‍ത്താക്കള്‍ക്ക് അങ്ങയോടു സഖ്യംചെയ്യാന്‍ കഴിയുമോ?

21

നീതിമാന്റെ ജീവനെതിരായി അവര്‍ ഒത്തുചേരുന്നു; നിര്‍ദോഷനെ അവര്‍ മരണത്തിനു വിധിക്കുന്നു.

22

എന്നാല്‍, കര്‍ത്താവ് എന്റെ ശക്തികേന്ദ്രമാണ്; എന്റെ ദൈവം എന്റെ അഭയശിലയും.

23

അവരുടെ അകൃത്യം അവിടുന്ന് അവരിലേക്കുതന്നെതിരിച്ചുവിടും. അവരുടെ ദുഷ്ടതമൂലംഅവരെ നിര്‍മാര്‍ജനം ചെയ്യും; നമ്മുടെ ദൈവമായ കര്‍ത്താവ്അവരെ തൂത്തെറിയും.