സങ്കീര്‍ത്തനങ്ങള്‍ 96

കര്‍ത്താവു രാജാവും വിധികര്‍ത്താവും
1

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!

2

കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെനാമത്തെ വാഴ്ത്തുവിന്‍; അവിടുത്തെ രക്ഷയെ പ്രതിദിനംപ്രകീര്‍ത്തിക്കുവിന്‍.

3

ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെഅദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

4

എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്‍മാരെയുംകാള്‍ഭയപ്പെടേണ്ടവനുമാണ്.

5

ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്.

6

മഹത്വവും തേജസ്‌സും അവിടുത്തെസന്നിധിയിലുണ്ട്; ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും.

7

ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; മഹത്വവും ശക്തിയും കര്‍ത്താവിന്‍േറ തെന്ന് ഉദ്‌ഘോഷിക്കുവിന്‍.

8

കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

9

വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍; ഭൂമി മുഴുവന്‍ അവിടുത്തെമുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!

10

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെനീതിപൂര്‍വം വിധിക്കും.

11

ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവുംഅതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!

12

വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

13

എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെനീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.